മുംബൈ: ധാരാവിയിൽ കബഡി താരം തലയ്‌ക്കടിയേറ്റ് കൊല്ലപ്പെട്ടു. ധാരാവിയിലെ കാമരാജ് നഗർ സ്വദേശിയായ വിമൽരാജ് നാദർ(26) ആണ് കൊല്ലപ്പെട്ടത്. കേസിൽ പ്രധാന പ്രതിയായ മല്ലേഷ് ചിറ്റക്കണ്ടി എന്നയാൾ ഉൾപ്പെടെ രണ്ട് പേർ പിടിയിലായി. വെള്ളിയാഴ്‌ച വൈകുന്നേരമാണ് കൊലപാതകം നടന്നത്.
കൊല്ലപ്പെട്ട വിമൽ രാജിന്‍റെ അയൽവാസിയായിരുന്നു പ്രതിയായ മല്ലേഷ്. ഇയാളും കൂട്ടുകാരും തന്‍റെ വീട്ടിനരികിൽ നിന്ന് ഉച്ചത്തിൽ സംസാരിക്കുന്നത് വിമൽ രാജ് ചോദ്യം ചെയ്‌തിരുന്നു. ഇതേ തുടർന്നുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് പ്രതികൾ ക്രിക്കറ്റ് സ്റ്റംപ് ഉപയോഗിച്ച് വിമൽരാജിനെ തലയ്‌ക്കടിക്കുകയായിരുന്നു.
അടിയേറ്റ വിമൽ രാജ് സംഭവസ്ഥലത്തുതന്നെ കുഴഞ്ഞുവീണു. മണിക്കൂറുകളോളം അവിടെ കിടന്ന വിമലിനെ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അതേസമയം വിമൽരാജിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തി. കേസിൽ ധാരാവി പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.