ETV Bharat / bharat

Delhi Flood : യമുനയിലെ ജലനിരപ്പ് കുറയുന്നു ; വെള്ളക്കെട്ട് രൂപപ്പെട്ട മേഖലകളില്‍ നില മെച്ചപ്പെട്ടു

author img

By

Published : Jul 16, 2023, 9:55 AM IST

Updated : Jul 16, 2023, 5:31 PM IST

Yamuna water level drops  Delhi Flood Yamuna water level drops  Delhi Flood  Delhi Flood Yamuna water  Yamuna  Delhi  Delhi rain  ഡൽഹി പ്രളയം  യമുന  ഡൽഹി യമുന  യമുന ജലനിരപ്പ്  യമുനയിലെ ജലനിരപ്പ് കുറഞ്ഞു  യമുനയിലെ ജലനിരപ്പ് എത്ര  ഡൽഹി വെള്ളപ്പൊക്കം  ഡൽഹി വെള്ളപ്പൊക്കം സ്ഥിതി  ഡൽഹി ഗതാഗത നിയന്ത്രണം
Delhi Flood

യമുനയിലെ ജലനിരപ്പ് 206.02 മീറ്ററായി കുറഞ്ഞുവെന്ന് വെള്ളപ്പൊക്ക നിയന്ത്രണ ബോർഡ്. സാഹചര്യങ്ങൾ മെച്ചപ്പെടുന്നുവെന്ന് വിലയിരുത്തൽ

ഡൽഹി : യമുനയിലെ ജലനിരപ്പ് 206.02 മീറ്ററായി കുറഞ്ഞു. ഞായറാഴ്‌ച രാവിലെ 8 മണിക്ക് നിരീക്ഷിച്ചത് പ്രകാരമുള്ള ജലനിരപ്പാണിത്. ശനിയാഴ്‌ച രാവിലെ 207.58 മീറ്ററായിരുന്നു.

അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ യമുനയിലെ ജലനിരപ്പ് അപകടനിലയിൽ താഴെയാകാൻ സാധ്യതയുണ്ടെന്ന് ഡൽഹി വെള്ളപ്പൊക്ക നിയന്ത്രണ ബോർഡ് അറിയിച്ചു. കശ്‌മീർ ഗേറ്റ് മുതൽ മജ്‌നു കാ തില വരെയുള്ള റോഡുകൾ ഉൾപ്പടെ ഡൽഹിയിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടിന്‍റെ സാഹചര്യം, ജലനിരപ്പ് കുറയുന്നതിനാൽ ഇന്ന് കൂടുതല്‍ മെച്ചപ്പെടുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

ജൂലൈ 10 ന് വൈകിട്ട് 5 മണിയോടെയാണ് യമുന നദിയിലെ ജലനിരപ്പ് അപകടരേഖ കടന്നത്. 205.33 മീറ്ററായിരുന്നു അപ്പോഴത്തെ ജലനിരപ്പ്. വെള്ളിയാഴ്‌ച രാത്രി ഒമ്പത് മണിയോടെ യമുനയിലെ ജലനിരപ്പ് 208.07 മീറ്ററായി. തുടർന്ന്, ഇന്നലെ രാവിലെ എട്ട് മണിയോടെ യമുനയിലെ ജലനിരപ്പ് 207.58 മീറ്ററായി രേഖപ്പെടുത്തുകയായിരുന്നു.

ഇന്ന് 206.02 മീറ്ററായി കുറഞ്ഞു. വെള്ളം സാവധാനത്തിൽ ഇറങ്ങുകയാണ്. അതിനിടെ റെയിൽവേ പാലത്തിനടിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് കാരണം ഭൈറോൺ മാർഗിൽ ഗതാഗതം നിയന്ത്രിക്കാൻ ഡൽഹി ട്രാഫിക് പൊലീസ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ട്രാഫിക് അലർട്ട് : റെയിൽവേ പാലത്തിനടിയിലെ വെള്ളക്കെട്ട് കാരണം ഭൈറോൺ മാർഗിലെ ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. യാത്രക്കാർ ഈ സഞ്ചാരപാത ഒഴിവാക്കാൻ നിർദേശിക്കുന്നു - ഡൽഹി ട്രാഫിക് പൊലീസ് ട്വിറ്ററിൽ കുറിച്ചു.

യമുനയിൽ മുങ്ങിയ പ്രദേശങ്ങൾ : യമുന നദി കരകവിഞ്ഞൊഴുകുന്നത് തുടരുന്നതിനാൽ ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്) ഇന്നലെ രാത്രി വൈകിയും പ്രഗതി മൈതാനത്തിനടുത്തുള്ള താഴ്ന്ന പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തി. സമീപ പ്രദേശങ്ങളും പ്രധാന റോഡുകളും വെള്ളത്തിനടിയിലായിരുന്നു.

ഇന്നലെ പെയ്‌ത കനത്ത മഴയിൽ സമീപ പ്രദേശങ്ങളും പ്രധാന റോഡുകളും വെള്ളത്തിനടിയിലായതിനാൽ ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻ‌ഡി‌എം‌സി) പ്രവർത്തകർ സുപ്രീം കോടതി പ്രദേശത്തിന് സമീപമുള്ള മഥുര റോഡിൽ നിന്ന് വെള്ളം പുറന്തള്ളാൻ പ്രത്യേക പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

45 വര്‍ഷം മുമ്പുള്ള സര്‍വകാല റെക്കോര്‍ഡും മറികടന്നായിരുന്നു യമുന നദിയിലെ ജലനിരപ്പ് കുതിച്ചുയർന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ രാജ്യതലസ്ഥാനത്തെ പല പ്രധാന പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു. ജലനിരപ്പ് വെള്ളിയാഴ്‌ച ഉച്ചയോടെയാണ് നേരിയ തോതില്‍ താഴാൻ ആരംഭിച്ചത്.

യമുന നദിയില്‍ നിന്ന് കരകവിഞ്ഞൊഴുകുന്ന പ്രളയജലം സുപ്രീംകോടതി കവാടത്തിലുമെത്തിയിരുന്നു. വെള്ളിയാഴ്‌ച പകലോടെ സെൻട്രൽ ഡൽഹിയുടെ ചില ഭാഗങ്ങളിൽ വെള്ളം കയറിത്തുടങ്ങിയതോടെ തിരക്കേറിയ ഐടിഒ ഇടവഴികളിലും രാജ്ഘട്ടിലും വെള്ളമെത്തിയിരുന്നു. ഡൽഹി ഇറിഗേഷൻ ആൻഡ് ഫ്ലഡ് കൺട്രോൾ ഡിപ്പാർട്ട്‌മെന്‍റിന് കീഴിലുള്ള റഗുലേറ്ററിന്‍റെ കേടുപാടുകളാണ് പ്രളയത്തിലേക്ക് വഴിതുറന്നതെന്ന ആരോപണവും കനത്തു.

ഡല്‍ഹിയുടെ സുപ്രധാന പ്രദേശങ്ങൾ എല്ലാം വെള്ളം കയറി ദുരിതത്തിലായതോടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും റവന്യൂ മന്ത്രി അതിഷിയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്‌തിരുന്നു. കൂടുതല്‍ പ്രദേശങ്ങളിലേക്ക് വെള്ളമെത്തുന്നത് തടയാൻ ദേശീയ ദുരന്തനിവാരണ സേനയുടെയും (എൻ‌ഡി‌ആർ‌എഫ്) സൈന്യത്തിന്‍റെയും സഹായം തേടാനും തീരുമാനിച്ചു. ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ വി കെ സക്‌സേനയും മുഖ്യമന്ത്രി കെജ്‌രിവാളും ഐടിഒ ഇന്‍റർസെക്‌ഷൻ സന്ദർശിച്ച് തകരാറിലായ റഗുലേറ്റർ പരിശോധിക്കുകയും ചെയ്‌തു.

Last Updated :Jul 16, 2023, 5:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.