ETV Bharat / bharat

Defamation case | 'മോദി' പരാമർശത്തിലെ അപകീർത്തി കേസ്: രാഹുൽ ഗാന്ധിയുടെ ഹർജിയിൽ വിധി ഇന്ന്

author img

By

Published : Jul 7, 2023, 8:13 AM IST

Updated : Jul 7, 2023, 9:20 AM IST

മാനനഷ്‌ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയിൽ നല്‍കിയ പുനഃപരിശോധന ഹര്‍ജിയില്‍ ഇന്ന് വിധി പറയും. വിധി സ്റ്റേ ചെയ്‌താൽ രാഹുൽ ഗാന്ധിയുടെ അയോഗ്യത റദ്ദാക്കിയേക്കും.

Defamation case  Defamation case rahul gandhi  rahul gandhi  rahul gandhi case  rahul gandhi gujarat hc  rahul gandhi plea  modi defamation case  modi rahul gandhi  മോദി  മോദി പരാമർശം  മോദി പരാമർശം രാഹുൽ ഗാന്ധി  രാഹുൽ ഗാന്ധി  രാഹുൽ ഗാന്ധി മോദി പരാമർശം അപകീർത്തി കേസ്  രാഹുൽ ഗാന്ധി  രാഹുൽ ഗാന്ധി ഹർജി  രാഹുൽ ഗാന്ധി ഹർജി വിധി  രാഹുൽ ഗാന്ധി ഗുജറാത്ത് കോടതി  ജസ്റ്റിസ് ഹേമന്ത് പ്രച്ഛക്  രാഹുൽ ഗാന്ധി അയോഗ്യത
Defamation case

അഹമ്മദാബാദ് : 'മോദി' പരാമർശത്തിലെ അപകീർത്തി കേസിലുള്ള വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi) ഗുജറാത്ത് ഹൈക്കോടതിയിൽ (Gujarat High Court) സമർപ്പിച്ച ഹർജിയിൽ വിധി ഇന്ന്. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് (Justice Hemant Prachchhak) രാവിലെ 11 മണിയോടെ വിധി പറയും. രാഹുൽ ഗാന്ധിയുടെ ശിക്ഷാവിധി കോടതി സ്റ്റേ ചെയ്‌താൽ, അദ്ദേഹത്തിന് പാർലമെന്‍റ് അംഗമായി തുടരാം.

വേനൽക്കാല അവധിക്ക് ശേഷമേ ഹർജിയിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കൂവെന്ന് വ്യക്തമാക്കിയ കോടതി രാഹുല്‍ ഗാന്ധിക്ക് ഇടക്കാല സംരക്ഷണവും നിഷേധിച്ചിരുന്നു. 2019 ഏപ്രിൽ 13ന് കർണാടകയിലെ കോലാറിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുൽ ഗാന്ധി നടത്തിയ മോദി പരാമർശമാണ് കേസിലേക്ക് നയിച്ചത്.

വിവാദ പരാമർശവും ശിക്ഷയും അയോഗ്യതയും; കേസിന്‍റെ വഴി..: 'നീരവ് മോദിയോ ലളിത് മോദിയോ നരേന്ദ്ര മോദിയോ ആകട്ടെ. എന്തുകൊണ്ടാണ് എല്ലാ കള്ളന്മാരുടെയും പേരിൽ മോദി എന്നുള്ളത്' - എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. തുടർന്ന് ബിജെപി സൂറത്ത് വെസ്റ്റ് എംഎൽഎ പൂർണേഷ് മോദി (Bharatiya Janata Party MLA Purnesh Modi) രാഹുലിനെതിരെ പരാതി നൽകുകയായിരുന്നു. രാഹുൽ ഗാന്ധി നടത്തിയ പരാമർശം മോദി സമുദായത്തെ അപകീർത്തിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൂർണേഷ് മോദി പരാതി നൽകിയത്. തുടർന്ന്, മാർച്ച് 23ന് സൂറത്ത് കോടതി രാഹുലിന് രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചു.

ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് രാഹുൽ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ (ഐപിസി) 499, 500 (അപകീർത്തിപ്പെടുത്തൽ) പ്രകാരമാണ് രാഹുൽ ഗാന്ധിക്ക് തടവ് ശിക്ഷ ലഭിച്ചത്. തടവ് ശിക്ഷയ്‌ക്ക് പിന്നാലെ വയനാട് (Wayanad) എംപിയായിരുന്ന രാഹുലിന് ലോക്‌സഭ അംഗത്വം നഷ്‌ടപ്പെട്ടു. അദ്ദേഹം, എംപിയായി തെരഞ്ഞെടുക്കപ്പെട്ട വയനാട് സീറ്റ് നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്.

കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അപ്പീൽ നൽകിയ രാഹുലിന് ഏപ്രിൽ മൂന്നിന് സൂറത്ത് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ എട്ട് (മൂന്ന്) പ്രകാരം പാർലമെന്‍റംഗം ഏതെങ്കിലും കുറ്റത്തിന് കുറഞ്ഞത് രണ്ട് വർഷം ശിക്ഷിക്കപ്പെട്ടാൽ ലോക്‌സഭയ്‌ക്ക് അയോഗ്യത നടപടി സ്വീകരിക്കാം. ഇതനുസരിച്ചാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത്. ഭരണഘടനയുടെ ആർട്ടിക്കിൾ 102 (ഒന്ന്) (ഇ) പ്രകാരമുള്ള മാനനഷ്‌ടക്കേസിലാണ് രാഹുൽ ഗാന്ധിക്കെതിരെ സൂറത്ത് കോടതി വിധി പ്രഖ്യാപിച്ചത്.

എന്നാൽ, രാഹുലിന്‍റെ അയോഗ്യത നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നിര ആഞ്ഞടിച്ചു. ബിജെപി സർക്കാർ വൈരാഗ്യത്തിന്‍റേയും വേട്ടയാടലിന്‍റേയും രാഷ്‌ട്രീയമാണ് പയറ്റുന്നതെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. രാഹുലിനെതിരെയുള്ള അയോഗ്യത നടപടിക്കെതിരെ കോൺഗ്രസ് രാജ്യത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്‌തു.

Also read : രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി പോസ്റ്റ്; അമിത് മാളവ്യയ്‌ക്കെതിരെ കേസെടുത്ത് കർണാടക പൊലീസ്

Last Updated : Jul 7, 2023, 9:20 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.