രംഗറെഡ്ഡി (തെലങ്കാന): 'അയാളെ അച്ഛനെന്ന് വിളിക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്കയാളെ കൊല്ലണം, എന്നിട്ട് ഞാനും ആത്മഹത്യ ചെയ്യും'- എസ്‌എസ്‌എൽസി പരീക്ഷയ്‌ക്ക് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ തെലങ്കാനയിൽ ആത്മഹത്യ ചെയ്‌ത പത്താം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യ കുറിപ്പിലെ ചില ഭാഗങ്ങളാണിവ. രംഗറെഡ്ഡി ജില്ലയിലെ ബുഗ്ഗോനിഗുഡ സ്വദേശിനിയായ 16കാരിയാണ് പിതാവിന്‍റെ ഉപദ്രവം സഹിക്കാനാവാതെ തൂങ്ങിമരിച്ചത്. സംഭവത്തിൽ പൊലീസ് ആരംഭിച്ചു.
16കാരിക്ക് ഒരു സഹോദരനുമുണ്ട്. ഒരു വർഷം മുമ്പാണ് അമ്മ മരിച്ചത്. തുടർന്ന് മദ്യപാനിയായി മാറിയ അച്ഛൻ മക്കളുമായി വഴക്കിടുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു.
അച്ഛനെതിരെ ആത്മഹത്യ കുറിപ്പ്: ഞയറാഴ്‌ച (മെയ് 22) വൈകുന്നേരമാണ് 16കാരി ആത്മഹത്യ ചെയ്‌തത്. അന്നേദിവസവും രാവിലെ മദ്യപിച്ചെത്തിയ ഇയാൾ മകളുമായി വഴക്കുണ്ടാക്കുകയും ഉപദ്രവിക്കുകയും ചെയ്‌തു. ഇതിനെ തുടർന്ന് മനീഷ ആത്മഹത്യ കുറിപ്പ് എഴുതിവച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ആത്മഹത്യ കുറിപ്പിൽ അച്ഛനെ താൻ വെറുക്കുന്നതായി നാല് തവണ 16കാരി എഴുതിയിരുന്നു. മുറിയിൽ നിന്ന് കണ്ടെത്തിയ മറ്റൊരു കുറിപ്പിൽ അമ്മയെ ഏറെ ഇഷ്‌ടപ്പെടുന്നുവെന്നും പെൺകുട്ടി എഴുതിയിരുന്നു.
'എന്‍റെ അച്ഛൻ ഒരു ഇഡിയറ്റാണ്. ദിവസവും മദ്യപിച്ചെത്തി ഇവിടം നരകമാക്കുന്നു. എന്‍റെ അമ്മ ജീവിച്ചിരുന്നപ്പോൾ അയാള്‍ വളരെ നല്ലവനായിരുന്നു. അമ്മയുടെ മരണശേഷം മദ്യത്തിനടിമയായ അയാൾ വളരെ മോശമായി പെരുമാറാൻ തുടങ്ങി. അയാളെ അച്ഛനെന്ന് വിളിക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്കയാളെ കൊല്ലണം, എന്നിട്ട് ഞാനും ആത്മഹത്യ ചെയ്യും.
മൂന്ന് തവണ ഞാൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. അയാൾ ഞങ്ങളെ എല്ലാ ദിവസവും ഉപദ്രവിക്കുന്നു. ഒരു ദിവസം എല്ലാവരും എന്‍റെ മരണവാർത്ത അറിയും. ഞാൻ എന്‍റെ മരണത്തിനായി കാത്തിരിക്കുന്നു' എന്നായിരുന്നു ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നത്. സംഭവത്തിൽ 16കാരിയുടെ സഹോദരന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056