ETV Bharat / bharat

പൗരത്വ ഭേദഗതി നിയമം : ഇരുന്നൂറിലധികം ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

author img

By

Published : Sep 12, 2022, 11:57 AM IST

പൗരത്വ ഭേദഗതി നിയമം  സുപ്രീം കോടതി  മുസ്ലിം ലീഗ്  ഇരുന്നൂറിലധികം ഹർജികൾ  citizenship amendment act  Supreme court  hearing plea  CAA  എസ്എ ബോബ്‌ഡെ  മുസ്ലിം  Citizenship Amendment Act  CAA  ജസ്‌റ്റിസ് രവീന്ദ്ര ഭട്ട്  ചീഫ് ജസ്‌റ്റിസ് യുയു ലളിത്  മുസ്ലിം ലീഗ്  സർക്കാർ  ഭരണഘടനയുടെ 14 21 അനുഛേദം
പൗരത്വ ഭേദഗതി നിയമം; ഇരുന്നൂറിലധികം ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

പൗരത്വഭേദഗതി നിയമം ചോദ്യം ചെയ്‌ത് മുസ്ലിം ലീഗ് അടക്കമുള്ള കക്ഷികളുടെ ഇരുന്നൂറിൽ അധികം റിട്ട് ഹർജികളാണ് സുപ്രീം കോടതി വാദം കേൾക്കുന്നതിന് ലിസ്‌റ്റ് ചെയ്‌തത്

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമങ്ങൾക്കെതിരായ (സിഎഎ) ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്‌റ്റിസ് യുയു ലളിത്, ജസ്‌റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട 220 ഹർജികളാണ് ലിസ്റ്റ് ചെയ്‌തിരിക്കുന്നത്.

ദീർഘകാലമായി പരിഗണിക്കാതെ കിടക്കുന്ന ഹർജികളിൽ വാദം കേൾക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. പൗരത്വഭേദഗതി നിയമം ചോദ്യം ചെയ്‌ത് മുസ്ലിം ലീഗ് അടക്കം ഇരുന്നൂറിൽ അധികം കക്ഷികള്‍ നല്‍കിയ റിട്ട് ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

2019 ഡിസംബർ 18നാണ് പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്‌തുള്ള ഹർജികൾ സുപ്രീം കോടതിയിൽ ആദ്യം എത്തിയത്. അവസാനമായി 2021 ജൂൺ 15-നാണ് പരിഗണിക്കപ്പെട്ടത്. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഹർജികൾ വാദം കേൾക്കുന്നതിനായി പരമോന്നത കോടതി ഇപ്പോൾ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌.

മുസ്ലിം ലീഗ് (ഐയുഎംഎൽ), തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയറാം രമേഷ്, ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസി, കോൺഗ്രസ് നേതാവ് ദേബബ്രത സൈകിയ, എൻ.ജി.ഒ. റിഹായ് മഞ്ച്, സിറ്റിസൺസ് എഗെയ്ൻസ്‌റ്റ് ഹേറ്റ്, അസം അഡ്വക്കേറ്റ്സ് അസോസിയേഷൻ, നിയമവിദ്യാർഥികൾ തുടങ്ങി നിരവധി പേരാണ് ഈ നിയമത്തെ ചോദ്യം ചെയ്‌ത് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. എന്നാൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ നൽകിയ സ്യൂട്ട് ഹർജി ഇന്ന് പരിഗണിക്കുന്നവയില്‍ ഉൾപ്പെടുത്തിയിട്ടില്ല.

റിട്ട് ഹർജികളിൽ 2019 ഡിസംബറിൽ ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് കേന്ദ്ര സർക്കാരിന് നോട്ടിസ് അയച്ചിരുന്നു. കേന്ദ്ര സർക്കാർ ശക്തമായി എതിർത്തതിനെ തുടർന്ന് നിയമം സ്‌റ്റേ ചെയ്‌തില്ല. മതത്തിന്‍റെ പേരില്‍ മുസ്ലിം മതവിഭാഗങ്ങളെ പൗരത്വഭേദഗതി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം ഹർജികളും.

പൗരത്വ ഭേദഗതി നിയമം : പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ മുസ്ലിം ഇതര ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനാണ് ഭേദഗതി അവതരിപ്പിച്ചത്(CAA-Citizenship Amendment Act, 2019). കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ നിയമ ഭേദഗതിയ്‌ക്ക് 2019 ഡിസംബർ 12ന് രാഷ്‌ട്ര പതി അംഗീകാരം നല്‍കി. ഇത് ഇന്ത്യയുടെ നാനാഭാഗങ്ങളിൽ പ്രതിഷേധം ആളിക്കത്തുന്നതിന് കാരണമായി.

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്‌ത്യൻ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുക എന്നതാണ് നിയമ ഭേദഗതി ലക്ഷ്യമിടുന്നത്. ഈ രാജ്യങ്ങളിൽ മതപരമായ പീഡനം അനുഭവിച്ച, 2014 ഡിസംബർ 31 വരെ ഇന്ത്യയിലെത്തിയ ന്യൂനപക്ഷ ജനങ്ങളെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കാതെ, മറിച്ച് ഇന്ത്യൻ പൗരത്വം നൽകുകയെന്നതാണ് ഭേദഗതി നിയമം വഴി നടപ്പിലാക്കുക. പാർലമെന്‍റ് നിയമം പാസാക്കിയ ശേഷം വ്യാപകമായ പ്രതിഷേധങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

രാജ്യ വ്യാപകമായി പ്രതിഷേധം : ഭരണഘടനയുടെ 15, 21 അനുഛേദങ്ങളുടെ ലംഘനമാണ് നിയമമെന്ന് എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. മതത്തിന്‍റെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്ന ഭേദഗതി ഭരണഘടനാ ലംഘനമാണെന്നും പ്രതിഷേധക്കാർ വാദിക്കുന്നു. പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്‌റ്ററും ഇന്ത്യയിലെ മുസ്ലിം സമുദായത്തിനെ ലക്ഷ്യമിട്ടാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.