ന്യൂഡൽഹി : രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതുന്ന ബിൽ കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ പാർലമെന്‍റിൽ അവതരിപ്പിച്ചത്. ഇന്ത്യന്‍ പീനല്‍ കോഡ്, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്‌ട് എന്നിവയ്ക്കു പകരം ഭാരതീയ ന്യായ സംഹിത ബിൽ 2023, ഭാരതീയ നഗ്രിക് സുരക്ഷാ സംഹിത ബിൽ 2023, ഭാരതീയ സാക്ഷ്യ ബിൽ 2023 എന്നിവയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.
1860ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിന് (ഐപിസി) പകരമുള്ള ഭാരതീയ ന്യായ സഹിംത ബില്ലിൽ 2023 (ബിഎൻഎസ് ബിൽ) സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷാ മാർഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തില്‍ നേരത്തെ 511 സെക്ഷനുകളുണ്ടായിരുന്നിടത്ത് ഇനി 356 സെക്ഷനുകളാണ് ഉണ്ടാവുക.
വ്യാജ വാഗ്‌ദാനങ്ങൾ നൽകി പീഡനം, വ്യാജ സ്വത്വം കാണിച്ച് വിവാഹം കഴിക്കുക, ജോലിയിലെ സ്ഥാനക്കയറ്റം വാഗ്‌ദാന നൽകിയുള്ള ലൈംഗിക പീഡനം, കൂട്ട ബലാത്സംഗം, പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള ബലാത്സംഗം, പിന്തുടരൽ, വേട്ടയാടൽ തുടങ്ങിയവക്കെല്ലാം കടുത്ത ശിക്ഷകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകൾക്ക് പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞിരുന്നു. 16 വയസിന് താഴെയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്ന കുറ്റത്തിന് 20 വർഷത്തിൽ കുറയാത്തതോ, ജീവപര്യന്തം വരെ നീണ്ടേക്കാവുന്നതോ ആയ കഠിന തടവ് ശിക്ഷ ലഭിക്കും. കൂടാതെ കഠിനമായ പിഴയ്‌ക്കും വിധേയനാകും.
വിവാഹ വാഗ്‌ദാനം നൽകി പീഡനം കുറ്റകരം : ഇപ്പോൾ സ്ഥിരം സമിതി പരിശോധിക്കുന്ന പുതിയ ബില്ലിൽ വിവാഹം, സ്ഥാനക്കയറ്റം, ജോലി എന്നീ വ്യാജ വാഗ്‌ദാനങ്ങൾ നൽകിയോ, വ്യക്തിത്വം മറച്ചുവച്ചോ, ലൈംഗിക ബന്ധത്തിലേർപ്പെട്ടോ ഒരു സ്ത്രീയെ വിവാഹം കഴിച്ചാൽ 10 വർഷം ശിക്ഷ നിർദേശിക്കുന്നു. ഇവയെല്ലാം കുറ്റ കൃത്യങ്ങളായി ആദ്യമായാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
വഞ്ചനാപരമായ മാർഗത്തിലൂടെയോ, അല്ലെങ്കിൽ വിവാഹം കഴിക്കാമെന്ന വാഗ്‌ദാനം നൽകിയോ ഒരു സ്‌ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അത്തരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗ കുറ്റത്തിന് തുല്യമായില്ലെങ്കിൽ പോലും ശിക്ഷിക്കപ്പെടും. പത്ത് വർഷം നീണ്ടേക്കാവുന്ന തടവോ, തടവിനൊപ്പം പിഴയും ആയിരിക്കും ശിക്ഷ.
'വഞ്ചനാപരമായ മാർഗങ്ങളിൽ' എന്നതിൽ തൊഴിൽ അല്ലെങ്കിൽ സ്ഥാനക്കയറ്റം എന്നിവയ്‌ക്കുള്ള വ്യാജ വാഗ്‌ദാനം, പ്രേരണ, വ്യക്‌തിത്വം ഇല്ലാതാക്കിയതിന് ശേഷമുള്ള വിവാഹം എന്നിവ ഉൾപ്പെടും. 12 വയസിന് താഴെയുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്ന കുറ്റത്തിന് 20 വർഷത്തിൽ കുറയാത്ത കഠിനതടവ് ലഭിക്കും. അത് ജീവപര്യന്തം വരെ നീണ്ടേക്കാം.
ബലാത്സംഗ കൊലപാതകത്തിന് 20 വർഷത്തിൽ കുറയാത്ത തടവ് : ബിൽ അനുസരിച്ച് ബലാത്സംഗത്തിന് ശേഷം ഒരു സ്‌ത്രീ മരിക്കുകയോ, സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങി വരാൻ കഴിയാതാവുകയോ ചെയ്യുകയാണെങ്കിൽ കുറ്റവാളിയെ 20 വർഷത്തിൽ കുറയാത്ത കഠിന തടവിന് ശിക്ഷിക്കാനാകും. ഇത് ജീവപര്യന്തത്തിലേക്കോ, മരണം വരെയുള്ള തടവിലേക്കോ നീണ്ടേക്കാം.
ഒരു പൊലീസ് ഉദ്യോഗസ്ഥനോ, പൊതുപ്രവർത്തകനോ, സായുധ സേനയിലെ അംഗമോ ബലാത്സംഗം ചെയ്‌താൽ അയാൾക്ക് കുറഞ്ഞത് 10 വർഷം വരെ കഠിന തടവ് ലഭിക്കാം. അത് ജീവപര്യന്തം വരെ തടവിലേക്കും നീണ്ടേക്കാം. കൂട്ടബലാത്സംഗ കേസുകളിൽ കുറ്റക്കാരായ ഒരോ വ്യക്‌തിക്കും 20 വർഷത്തിൽ കുറയാത്ത കഠിന തടവ് ലഭിക്കുമെന്നും അത് ജീവപര്യന്തം വരെ നീണ്ടേക്കാമെന്നും ബില്ലിൽ പറയുന്നു.
സ്‌ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ കാണുന്നതോ, അത് പകർത്തി പ്രചരിപ്പിക്കുന്നതോ ആയ കുറ്റങ്ങൾക്ക് ഒരു വർഷം മുതൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. പിന്തുടരുകയോ വേട്ടയാടുകയോ ചെയ്യുകയാണെങ്കിൽ മൂന്ന് വർഷം വരെ നീണ്ടു നിൽക്കുന്ന തടവ് ശിക്ഷയും പിഴയും ലഭിച്ചേക്കാം. തുടർന്നും കുറ്റ കൃത്യത്തിൽ ഏർപ്പെടുകയാണെങ്കിൽ അഞ്ച് വർഷം വരെ നീണ്ടുനിൽക്കുന്ന തടവ് ശിക്ഷയും ലഭിക്കും.