ഡൽഹി : കൊവിഡ് ടെസ്റ്റുകളുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ച ഡൽഹി സർ ഗംഗാ റാം ആശുപത്രിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് സി ഹരിശങ്കർ ഉൾപ്പെട്ട ബെഞ്ചാണ് സ്റ്റേ അപേക്ഷയ്ക്ക് അനുമതി നൽകിയത്. പ്രഥമദൃഷ്ടിയില്‍ എഫ്‌ഐആർ തുടരാൻ സാധിക്കില്ല എന്ന് ബെഞ്ച് നിരീക്ഷിച്ചു. ഡൽഹി സർക്കാരിന്റെ ജൂൺ മൂന്നിലെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രധാന ഹർജി പരിഗണിക്കുന്നതുവരെയാണ് സ്റ്റേ അനുവദിച്ചത്. ആഗസ്റ്റ് 11 ന് വിഷയത്തിൽ കൂടുതൽ വാദം കേൾക്കും.
കൊവിഡ് -19 പരിശോധനക്കുള്ള നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ഡൽഹി പൊലീസ് ആശുപത്രിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതേ തുടർന്ന് സർ ഗംഗാ റാം ആശുപത്രിയുടെ അപേക്ഷയിൽ നേരത്തെ ഡൽഹി സർക്കാരിന് കോടതി നോട്ടീസ് നൽകിയിരുന്നു. “നിയമവിരുദ്ധമായ എഫ്‌ഐആർ” തുടരുന്നത് പകർച്ചവ്യാധി മൂലം ഉണ്ടാകുന്ന ഭീകരമായ സാഹചര്യത്തിൽ ആശുപത്രിയുടെ ശേഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് ഹർജിയിൽ പറയുന്നു.
സർ ഗംഗാ റാം ഹോസ്പിറ്റലിലെ മെഡിക്കൽ സൂപ്രണ്ടിനെതിരെ ഡൽഹി ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥൻ പരാതി നൽകിയിരുന്നു. ഡാറ്റാ പരിശോധനക്കായി ആർടി- പിസിആർ ആപ്പ് ഉപയോഗിക്കാത്തതിനും 2020 ലെ എപ്പിഡെമിക് ഡിസീസ് കൊവിഡ് -19 റെഗുലേഷൻ ലംഘിച്ചതിനുമാണ് പരാതി നൽകിയത്. എപ്പിഡെമിക് ഡിസീസ് കൊവിഡ് -19, റെഗുലേഷൻ 2020 പ്രകാരം പുറപ്പെടുവിച്ച നിർദേശങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഇന്ത്യൻ പീനൽ കോഡ് (ഐപിസി) സെക്ഷൻ 188 (പൊതുസേവകൻ കൃത്യമായി പ്രഖ്യാപിച്ച ഉത്തരവ് അനുസരിക്കാതിരിക്കുക) പ്രകാരം ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്യുകയായിരുന്നു.