ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യും. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണത്തെ ജനറൽ അസംബ്ലി വെർച്വൽ ആയാണ് നടത്തുന്നത്. ഉച്ചയ്ക്കു മുൻപ് ആദ്യത്തെ പ്രസംഗം മോദിയുടേതായിരിക്കും.
മുൻകൂട്ടി തയ്യാറാക്കിയ വീഡിയോ ആയായിരിക്കും പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യുക. ഇത് യു.എൻ ജനറൽ അസംബ്ലിയിൽ ശനിയാഴ്‌ച പ്രദർശിപ്പിക്കും. കൊവിഡിനെ പ്രതിരോധിക്കാനുള്ള ബഹുമുഖമായ പദ്ധതികളാണ് ഇത്തവണത്തെ സമ്മേളനത്തിൻ്റെ അജൻഡ. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്ത്യ 150ൽ അധികം രാജ്യങ്ങൾക്ക് മരുന്ന് ലഭ്യമാക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടും. ആഗോള സഹകരണത്തിൽ ഇന്ത്യയുടെ പങ്കാളിത്തവും ഉയർത്തിക്കാട്ടും. തീവ്രവാദത്തിനെതിരായ ആഗോള നടപടികൾ ശക്തപ്പെടുത്തേണ്ടതിൻ്റെ ആവശ്യകയെകുറിച്ചും മോദി സംസാരിക്കും. വ്യത്യസ്‌ത സമിതികളിൽ വ്യക്തികൾക്കും സംഘടനകൾക്കും അംഗത്വം നൽകുന്നത് സംബന്ധിച്ചും പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കും. കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരവികസനം, യുഎന്നിൻ്റെ സമാധാന ദൗത്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിഷയത്തിൽ ഇന്ത്യയുടെ സജീവ ഇപെടൽ ഉണ്ടാകും. ഈ വർഷം വനിതകളെക്കുറിച്ചുള്ള നാലാം ലോക സമ്മേളനത്തിൻ്റെ 25-ാം വാർഷികം കൂടിയാണ്. വനിതാ നേതൃത്വത്തിലുള്ള വികസനത്തിലെ പ്രതിബദ്ധതകളും നേട്ടങ്ങളും ഇന്ത്യ ആവർത്തിക്കും.