ന്യൂഡൽഹി: ലോക്കപ്പിൽ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ മധ്യപ്രദേശിലെ ചീഫ് സെക്രട്ടറി, പൊലീസ് ജനറൽ, ജയിൽ ഡയറക്‌ടർ ജനറൽ എന്നിവർക്ക് നോട്ടീസ് അയച്ചതായി ദേശീയ മനുഷ്യാവകാശ കമ്മിഷൻ അറിയിച്ചു. ഈ വർഷം മെയില്‍ 10 ദിവസത്തോളം മധ്യപ്രദേശിലെ രേവ ജില്ലയിലെ മംഗവാനിലെ പൊലീസ് സ്റ്റേഷനിൽ തന്നെ പൂട്ടിയിട്ടിരിക്കുകയായിരുന്നെന്നും പൊലീസ് സ്റ്റേഷൻ ഇൻചാർജ്, എസ്‌ഡിപിഒ എന്നിവരുൾപ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായും 20കാരി പറഞ്ഞു. പീഡിപ്പിക്കപ്പെട്ട യുവതി കൊലപാതകക്കേസിലെ പ്രതിയാണ്. യുവതിയെ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണ്.
മെയിലാണ് സംഭവം നടന്നതെങ്കിലും അഞ്ച് മാസത്തിന് ശേഷമാണ് ഇത് ജില്ലാ ജഡ്‌ജിയുടെ അറിവിലെത്തിയത്. ഇക്കാര്യം ഉന്നത അധികാരികളെ അറിയിക്കാൻ ജയിൽ വാർഡന് പോലും ധൈര്യമുണ്ടായിരുന്നില്ലെന്നും മനുഷ്യാവകാശ കമ്മിഷൻ വിമർശിച്ചു. ഡെപ്യൂട്ടി ഇൻസ്പെക്‌ടർ ജനറൽ ഓഫ് പൊലീസ് പദവിയിൽ താഴെയല്ലാത്ത മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇക്കാര്യം അന്വേഷിക്കണമെന്ന് കമ്മിഷൻ നിർദേശിച്ചു. പീഡനത്തിനിരയായ യുവതി ആരോപിച്ചതനുസരിച്ച് മെയ് 9 മുതൽ 21 വരെയാണ് അവർ ബലാത്സംഗത്തിന് ഇരയായത്. പൊലീസ് യുവതിയുടെ ആരോപണങ്ങൾ നിഷേധിച്ചു. ഒരു വനിതാ കോൺസ്റ്റബിൾ പ്രതിഷേധിച്ചിരുന്നുവെങ്കിലും മുതിർന്ന ഉദ്യോഗസ്ഥർ അവരെ ശാസിച്ചതിനാൽ പിന്മാറിയെന്നും ലഭ്യമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മിഷൻ പറഞ്ഞു. നിയമപാലകരായ സർക്കാർ ജീവനക്കാരാണ് ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷിതത്വം നൽകേണ്ടതെന്നും യുവതിക്കെതിരെ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് നീചമായ പ്രവർത്തിയാണെന്നും കമ്മിഷൻ കൂട്ടിചേർത്തു.