ബെംഗളൂരു: കൊവിഡ് രോഗികളെ ചികിത്സിക്കാനായി മൈസൂരില്‍ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട് കോർപ്പറേഷൻ (കെഎസ്‌ആർടിസി) ബസിനെ മൊബൈൽ ക്ലിനിക്കാക്കി മാറ്റി. രോഗിക്കായി ഒരു കിടക്കയും ഡോക്‌ടര്‍ക്കായി പ്രത്യേക ക്യാബിനും മൊബൈല്‍ ക്ലിനിക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്. മരുന്ന്, സാനിറ്റൈസര്‍, സോപ്പ്, പ്രത്യേക ജല വിതരണ സൗകര്യം, ഫാൻ, ഇരിപ്പിടം തുടങ്ങിയ എല്ലാ സൗകര്യങ്ങളും മൊബൈല്‍ ക്ലിനിക്കില്‍ ലഭ്യമാണ്. 50,000 രൂപ ചെലവഴിച്ചാണ് കെഎസ്‌ആര്‍ടിസി ബസിനെ മൊബൈൽ ക്ലിനിക്കാക്കി മാറ്റിയത്.
അതേസമയം കര്‍ണാടകയില്‍ പുതുതായി 15 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 489 ആയി ഉയര്‍ന്നു. ഇതില്‍ 153 പേര്‍ക്ക് രോഗം ഭേദമാവുകയും 18 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു.