ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹർജിയിൽ വിധി പറയുന്നത് സുപ്രീം കോടതി മാറ്റിവച്ചു. റഫാൽ ഇടപാടിൽ കാവൽക്കാരൻ കള്ളനാണെന്നു സുപ്രീം കോടതി കണ്ടെത്തിയെന്ന പരാമർശമാണു കോടതിയലക്ഷ്യ ഹർജിക്കു പിന്നിൽ. ബിജെപി നേതാവ് മീനാക്ഷി ലേഖിയാണു ഹർജി ഫയൽ ചെയ്തത്.
രാഹുൽ ഗാന്ധിയുടെ പരാമർശം കോടതിയലക്ഷ്യം ആണെന്ന് കണ്ടെത്തിയ സുപ്രീം കോടതി കഴിഞ്ഞ ദിവസം മാപ്പെഴുതി നൽകാൻ ആവശ്യപ്പെട്ടിരുന്നു. ആദ്യം ഖേദം പ്രകടിപ്പിച്ച് സത്യവാങ്മൂലം സമർപ്പിച്ച രാഹുൽ ഗാന്ധി കോടതിയുടെ വിമർശനത്തെ തുടർന്ന് പരാമർശത്തിൽ നിരുപാധികം മാപ്പുപറഞ്ഞുകൊണ്ട് പുതിയ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
എന്നാൽ രാഹുൽ ഗാന്ധിയുടെ സത്യവാങ്മൂലം വൈകിപ്പോയെന്നു മീനാക്ഷി ലേഖിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്ത്ഗി വാദിച്ചു. കോടതിയുടെ നോട്ടീസ് ലഭിക്കും മുൻപ് തന്നെ ഖേദം അറിയിച്ചിട്ടുണ്ട് എന്നായിരുന്നു രാഹുലിന്‍റെ അഭിഭാഷകൻ മനു അഭിഷേക് സിംഗ്‍വിയുടെ വിശദീകരണം.രണ്ടാഴ്ചക്കം വാദങ്ങൾ രേഖാമൂലം സമർപ്പിക്കാൻ കോടതി നിർദേശം നൽകി.