ശ്രീനഗർ: റൈസിങ് സ്റ്റാർ കോർപ്‌സ് കമാൻഡിന്‍റെ കീഴിലുള്ള ജമ്മു കശ്മീർ- പത്താൻകോട്ട് മേഖലയിലെ പ്രദേശങ്ങൾ സന്ദർശിച്ച് കരസേന മേധാവി എം.എം നരവനെ. സൈനികരുടെ സുരക്ഷ ക്രമീകരണങ്ങളും കരസേന മേധാവി വിലയിരുത്തി. ലഫ്റ്റനന്‍റ് ജനറല്‍ ആർപി സിംഗ്, ജിഒസി-സി വെസ്റ്റേൺ കമാൻഡ് ലഫ്റ്റനന്‍റ് ജനറൽ ഉപേന്ദ്ര ദ്വിവേദി, ജിഒസി റൈസിങ് സ്റ്റാർ കോർപ്‌സ്, ജിഒസി ടൈഗർ ഡിവിഷൻ മേജർ ജനറൽ വി.ബി നായർ, എയർ സിഎംഡി എഎസ് പത്താനിയ എന്നിവർ ചേർന്ന് കരസേന മേധാവിയെ സ്വീകരിച്ചു.
സൈനികരുടെ അടിസ്ഥാന സൗകര്യങ്ങൾ, ആഭ്യന്തര സുരക്ഷ എന്നിവയെക്കുറിച്ച് റൈസിങ് സ്റ്റാർ കോർപ്സ് ലഫ്റ്റനന്‍റ് ജനറൽ ഉപേന്ദ്ര ദ്വിവേദി ആർമി ചീഫിന് വിശദീകരിച്ചു നല്‍കി. കരസേനാ മേധാവിയും ജിഒസി ടൈഗർ ഡിവിഷനും പ്രദേശങ്ങളിലെ പ്രവർത്തന തയാറെടുപ്പ് അവലോകനം ചെയ്തു. സന്ദർശനത്തിനിടെ കരസേന മേധാവി സൈനികരുമായും സംവദിച്ചു. ഗുർജ് ഡിവിഷന്‍റെ മേഖലകളും ജനറൽ സന്ദർശിച്ചു. പാകിസ്ഥാന്‍റെ വെടിനിർത്തല്‍ ലംഘനങ്ങൾക്കും തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾക്കുമെതിരെ സീറോ ടോളറൻസ് പദ്ധതി അദ്ദേഹം വീണ്ടും പുനസ്ഥാപിച്ചു. എതിരാളികളുടെ പ്രകോപനങ്ങൾക്ക് എതിരെ സർക്കാരും സൈനികരും വിശ്രമമില്ലാതെ നിരന്തരം പോരാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പടിഞ്ഞാറൻ കമാൻഡിലെ എല്ലാ റാങ്കിലുള്ള സൈനികരെയും കരസേന മേധാവി വീഡിയോ കോൺഫറൻസിങ്ങിലൂടെ അഭിസംബോധന ചെയ്യുകയും പ്രശംസിക്കുകയും ചെയ്തു. ഏത് സാഹചര്യവും നേരിടുന്നതിലുള്ള ഇന്ത്യൻ സൈന്യത്തിന്‍റെ പ്രവർത്തനങ്ങളില്‍ അദ്ദേഹം ആത്മവിശ്വാസം പ്രകടപ്പിക്കുകയും ചെയ്തു. കൊവിഡ് പ്രതിരോധത്തിലെ സൈന്യത്തിന്‍റെ പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.