ന്യൂഡൽഹി: ഇന്ത്യൻ നീതിവ്യവസ്ഥയിൽ സംശയമുന്നയിച്ച മുൻ സുപ്രീം കോടതി ജഡ്ജി മാർക്കണ്ഠേയ കട്‌ജുവിനെതിരെ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. കഴിഞ്ഞ ദിവസം നീരവ് മോദിയുടെ കേസിലാണ് കട്‌ജു ഇന്ത്യൻ ജുഡീഷ്യറിക്കെതിരെ സംസാരിച്ചത്.
"ഇന്ത്യയിൽ എത്തിയാൽ നീരവിന് നീതി കിട്ടില്ല. നീരവിനെതിരെ ഇന്ത്യയിൽ നടക്കുന്നത് മാധ്യമ വിചാരണയാണ്. വിദ്വേഷം നിലനിൽക്കുന്ന ഈ അവസ്ഥയിൽ സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ ഇന്ത്യയിൽ ഈ കേസിൽ നടക്കാനിടയില്ല. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് തന്നെ നീരവ് ക്രിമിനലും കുറ്റക്കാരനുമാണെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. നിയമമന്ത്രി കുറ്റക്കാരനാണെന്ന് പറഞ്ഞ വ്യക്തിക്ക് എങ്ങനെ കോടതിയിൽ നിന്ന് നീതി പൂർണമായ വിചാരണ ലഭിക്കും. മോദി സർക്കാരിന് പാദസേവ ചെയ്യുകയാണ് ഇന്ത്യൻ ജുഡിഷ്യറി" എന്നായിരുന്നു കട്‌ജുവിന്‍റെ പ്രസ്താവന.
അഭിഭാഷകൻ ശശാങ്ക് ദിയോ സുധി മുഖേന നന്ദകിഷോർ ഗാർഗ് ആണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. കട്‌ജുവിന്‍റെ പ്രസ്താവന നിസാരമായി കാണരുതെന്നും, അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ ജുഡീഷ്യറിയെ നാണംകെടുത്തിയ പ്രസ്താവനയാണ് ഇതെന്നും ഹർജിയിൽ പറയുന്നു. കട്‌ജുവിന്‍റെ പ്രസ്താവന ഇന്ത്യയിലെ മൊത്തം നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നതാണെന്നും ഹർജിയിൽ പറയുന്നു. സാധരണ ജനങ്ങളുടെ വിശ്വാസവും, നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നതാണ് ഇത്തരം ആരോപണങ്ങളെന്നും ഹർജിയിൽ പറയുന്നു. രാജ്യത്തെ ജുഡീഷ്യൽ സംവിധാനത്തെ പരസ്യമായി വിമർശിക്കുന്ന വിഷയങ്ങളിൽ വ്യക്തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.