കൊൽക്കത്ത: ബംഗ്ലാദേശി യുവതിക്ക് കൃത്രിമ പ്രത്യുത്പാദന അവയവം വച്ചുനൽകിയ അപൂർവ ശസ്‌ത്രക്രിയ വിജയം. കൊൽക്കത്തയിലെ ഡയമണ്ട് ഹാർബർ മെഡിക്കൽ കോളജിലാണ് അപൂർവ ശസ്‌ത്രക്രിയ നടന്നത്. മറ്റ് സ്ത്രീകളെ പോലെ ലൈംഗികബന്ധത്തിലേർപ്പെടാൻ ശസ്‌ത്രക്രിയയിലൂടെ യുവതിക്ക് സാധിക്കുമെന്ന് ഡോക്‌ടർമാർ ഉറപ്പുനൽകി.
21കാരിയായ യുവതിക്ക് ജനനം മുതൽ യോനിയും ഗർഭപാത്രവും ഉണ്ടായിരുന്നില്ല. രണ്ടാഴ്‌ച മുൻപാണ് യുവതി ആശുപത്രിയിലെ ഒപി വിഭാഗത്തിൽ ചികിത്സ തേടിയെത്തിയത്. യുവതിക്ക് മുള്ളേരിയൻ ഏജനെസിസ് എന്ന അപൂർവ രോഗമാണെന്ന് ഡോക്‌ടർമാർ കണ്ടെത്തി.
പ്രത്യുൽപാദന അവയവങ്ങൾ ഇല്ലാതെ സ്ത്രീയായി ജനിക്കുന്ന ജനിതക അവസ്ഥയാണിത്. അതിനാൽ ലൈംഗിക ബന്ധത്തിലേർപ്പെടാനും ഗർഭം ധരിക്കാനും യുവതിക്ക് കഴിയുമായിരുന്നില്ല. തുടർന്ന് വജൈനോപ്ലാസ്റ്റി എന്ന ശസ്‌ത്രക്രിയയിലൂടെ കൃത്രിമ ലൈംഗികാവയങ്ങൾ വച്ചുപിടിപ്പിക്കാൻ ഡോക്‌ടർമാർ തീരുമാനിക്കുകയായിരുന്നു. ഡോ. സോമജിത ചക്രബർത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ആശുപത്രിയിൽ നടക്കുന്ന ഇത്തരത്തിലെ നാലാമത്തെ ശസ്‌ത്രക്രിയയാണിത്. ദിവസങ്ങൾക്ക് മുൻപ് നടന്ന ശസ്‌ത്രക്രിയയുടെ വിശദാംശങ്ങൾ യുവതി ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോയ ശേഷം കഴിഞ്ഞ ദിവസമാണ് ഡോക്‌ടർമാർ പുറത്തുവിട്ടത്.
ശസ്ത്രക്രിയ വളരെ അപകടസാധ്യതയുള്ളതാണ്. എന്നാൽ ആശുപത്രിയിൽ ഇതുവരെ ചെയ്‌ത ഇത്തരത്തിലുള്ള നാല് ശസ്ത്രക്രിയകളും നൂറ് ശതമാനം വിജയമായിരുന്നുവെന്ന് ചികിത്സാസംഘത്തിലുള്ള ഡോ.മാനസ് സഹ പറഞ്ഞു.
ശസ്ത്രക്രിയക്ക് ശേഷം യുവതിക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കുമെങ്കിലും അമ്മയാകണമെങ്കിൽ വാടക ഗർഭധാരണം വേണ്ടിവരുമെന്ന് ഡോക്‌ടർമാർ അഭിപ്രായപ്പെടുന്നു. യുട്യൂബിൽ നിന്നാണ് ചികിത്സയെ കുറിച്ച് അറിഞ്ഞതെന്ന് യുവതിയുടെ ബന്ധുക്കൾ പറയുന്നു. തുടർന്ന് ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു.