കേരളം

kerala

കശ്‌മീരിലെ കോഴിയിറച്ചി ഇറക്കുമതിയിലും ആശങ്ക ; പരിശോധന ഊര്‍ജിതമാക്കാന്‍ ഡി ആന്‍ഡ് എഫ്‌സിഒ

By ETV Bharat Kerala Team

Published : Mar 16, 2024, 9:43 PM IST

കശ്‌മീരിലെ വിപണികളിലെത്തുന്ന കോഴിയിറച്ചി ഗുണനിലവാരമില്ലാത്തതെന്ന് ആരോപണം. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്‌ധര്‍. നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഡ്രഗ് ആൻഡ് ഫുഡ് കൺട്രോൾ ഓർഗനൈസേഷന്‍ ഡെപ്യൂട്ടി കമ്മിഷണർ.

Poultry Import Concerns In Kashmir  Dressed Chickens In Kashmir  Kashmir Chicken Issues  Watermelon Concern In Kashmir
Imported Poultry Sparks Health Concerns In Jammu And Kashmir

ശ്രീനഗര്‍ :തണ്ണിമത്തന് പിന്നാലെ ജമ്മു കശ്‌മീരിലെ വിപണികളിലെത്തുന്ന കോഴിയിറച്ചിയെ ചൊല്ലിയും ആശങ്ക. ഇത് ഉപഭോക്താക്കളുടെ ആരോഗ്യം അപകടപ്പെടുത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കശ്‌മീരിലെ വിപണികളിലെത്തുന്ന 30 ശതമാനവും വിവിധയിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കോഴിയിറച്ചിയാണ്. 90 ശതമാനം റസ്റ്റോറന്‍റുകളില്‍ വിളമ്പുന്നതും ഇത്തരം കോഴിയിറച്ചിയാണ്.

കശ്‌മീരിലേക്ക് കോഴിയിറച്ചി ഇറക്കുമതി ചെയ്യുന്നത് ശരിയായ മേല്‍നോട്ടവും നിയന്ത്രണ നടപടികളുമില്ലാതെയാണെന്ന് ശ്രീനഗറിലെ സര്‍ജന്‍ ഡോ.ഷാബീര്‍ അഹമ്മദ് പറഞ്ഞു. കോഴികളെ കശാപ്പ് ചെയ്യുന്ന തീയതി അടക്കമുള്ള കാര്യങ്ങള്‍ കവറുകളില്‍ ഇല്ലെന്നും അതുകൊണ്ട് പഴകിയത് അടക്കം ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും എത്തുന്നുണ്ടെന്നും ഡോക്‌ടര്‍ പറഞ്ഞു.

മറ്റിടങ്ങളില്‍ നിന്നും എത്തുന്ന കോഴിയിറച്ചി അധികവും വാങ്ങിച്ച് ഉപയോഗിക്കുന്നത് ഹോട്ടല്‍ റസ്റ്റോറന്‍റ് എന്നിവിടങ്ങളിലാണ്. കാരണം ഇത്തരത്തില്‍ എല്ലാം വൃത്തിയാക്കി എത്തുന്നത് വിഭവങ്ങള്‍ ഉണ്ടാക്കുന്നതിന് എളുപ്പമാണ്. കഷ്‌ണങ്ങളാക്കി വെട്ടി കവറുകളിലാക്കി എത്തുന്ന ഇവ വേഗം തന്നെ പാചകം ചെയ്യുന്നതാണ് ഹോട്ടലുകളിലെ രീതി. പാചകം ചെയ്യാനും വേഗത്തില്‍ കസ്റ്റമേഴ്‌സിന് മുന്നില്‍ വിഭവങ്ങളായി എത്തിക്കാനും എളുപ്പം ഇത്തരം കോഴിയിറച്ചിയാണ്. എന്നാല്‍ ഇത്തരം രീതി ശരിയല്ലെന്നും ഷാബീര്‍ അഹമ്മദ് പറഞ്ഞു.

പഴക്കമുള്ള ഇറച്ചി അടക്കം ഇത്തരത്തില്‍ വിപണികളില്‍ എത്തുന്നുണ്ട്. ഇത് ഭക്ഷിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുമെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റിടങ്ങളില്‍ നിന്നും കശ്‌മീരിലെ വിപണിയിലെത്തുന്ന ഇറച്ചിയെ കുറിച്ച് ഇന്‍റർവെൻഷണൽ പെയിൻ സ്പെഷ്യലിസ്റ്റായ ഡോ. താരിഖ് ട്രാംബൂ ആശങ്ക പ്രകടിപ്പിച്ചു. ഇറച്ചി വൃത്തിയുള്ളതാണോ എന്നുള്ള കാര്യങ്ങളില്‍ യാതൊരു ഉറപ്പുമില്ലെന്നും ട്രാംബൂ പറഞ്ഞു.

വിയറ്റ്‌നാം പോലുള്ളയിടങ്ങളില്‍ നിന്നും ധാരാളമായി കോഴിയിറച്ചി ഇറക്കുമതി ചെയ്യുന്നുണ്ട്. മറ്റിടങ്ങളെ അപേക്ഷിച്ച് വിയറ്റ്‌നാമില്‍ നിന്നെത്തുന്നതിന് വിലയും കുറവാണ്. അതുകൊണ്ട് തന്നെ അത് വാങ്ങാനാണ് ഹോട്ടല്‍, റസ്‌റ്റോറന്‍റ് ഉടമകള്‍ക്ക് താത്‌പര്യമെന്നും ട്രാംബൂ പറഞ്ഞു.

കശ്‌മീരിലെത്തുന്ന കോഴിയിറച്ചിയെ കുറിച്ച് ആശങ്കകള്‍ പടര്‍ന്നതോടെ വിഷയത്തില്‍ പ്രതികരണവുമായി ഡ്രഗ് ആൻഡ് ഫുഡ് കൺട്രോൾ ഓർഗനൈസേഷന്‍ ഡെപ്യൂട്ടി കമ്മിഷണർ ഷഗുഫ്‌ത ജലാൽ രംഗത്തെത്തി. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. ട്രാന്‍സിറ്റ് സമയത്ത് കൃത്യമായി ശീതീകരിച്ച വാഹനങ്ങള്‍ എത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും. ഇക്കാര്യത്തില്‍ തങ്ങള്‍ നേരത്തെയും നടപടി കൈക്കൊണ്ടിട്ടുണ്ടെന്നും അതിന് ഉദാഹരണമാണ് ഏതാനും ദിവസം മുമ്പ് വിപണിയിലെത്തിയ ഗുണനിലവാരമില്ലാത്ത ക്വിന്‍റല്‍ കണക്കിന് ഇറച്ചി പിടിച്ചെടുത്ത് നശിപ്പിച്ച കാര്യമെന്നും ജലാല്‍ പറഞ്ഞു.

കശ്‌മീരിലെ വിവിധയിടങ്ങളില്‍ പരിശോധന നടത്താന്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് സംഘം പരിശോധിക്കും. മൊബൈൽ ടെസ്റ്റിങ് വാനുകൾ സജ്ജീകരിച്ചിട്ടുണ്ട്. അതുകൊണ്ട് വിപണിയിലെത്തുന്ന ഇറച്ചി വേഗത്തില്‍ പരിശോധന നടത്തി നല്ലതാണോയെന്ന് കണ്ടെത്താന്‍ സാധിക്കുമെന്നും മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ ഉടനടി നടപടി സ്വീകരിക്കാന്‍ കഴിയുമെന്നും ഷഗുഫ്‌ത ജലാൽ പറഞ്ഞു.

അതേസമയം സമീപകാലത്തുണ്ടായ തണ്ണിമത്തന്‍ ഇറക്കുമതി സംബന്ധിച്ചുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വേഗത്തില്‍ പാകമാകാന്‍ അമിത രാസവസ്‌തുക്കള്‍ ഉപയോഗിക്കുന്നുവെന്ന വാദങ്ങള്‍ തള്ളിയ ജലാല്‍ ഇക്കാര്യത്തില്‍ കൃത്യമായ പരിശോധന നടത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി. ആരോപണങ്ങള്‍ ശരിയാണെന്ന് പറയാനുള്ള തെളിവുകളൊന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. ഇത്തരം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ ആശങ്കയിലാക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ABOUT THE AUTHOR

...view details