കേരളം

kerala

മച്ചാട് കാട്ടാന ശല്യം രൂക്ഷം ; വാഴ കൃഷി നശിപ്പിച്ചു - WILD ELEPHANT ATTACK in thrissur

By ETV Bharat Kerala Team

Published : Mar 30, 2024, 2:48 PM IST

കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി മച്ചാട്. കാട്ടാനകൾ തെക്കുംകരയില്‍ വാഴ കൃഷി നശിപ്പിച്ചു. പുലര്‍ച്ചെയാണ് കൃഷിയിടത്തില്‍ ആനയെത്തിയത് .

WILD ELEPHANT  THRISSUR MACHAD  WILD ELEPHANT ATTACK IS SEVERE  WILD ANIMAL ATTACK
WILD ELEPHANT ATTACK IN THRISSUR

മച്ചാട് കാട്ടാന ശല്യം രൂക്ഷം

തൃശൂർ : ഒരിടവേളക്ക് ശേഷം മച്ചാട് വീണ്ടും കാട്ടാന ശല്യം രൂക്ഷമാകുന്നു. തെക്കുംകര പഞ്ചായത്തിലെ മേലില്ലത്ത് കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചു. മണ്ടോളി വീട്ടിൽ ഷാജിയുടെ 25 ഓളം വാഴകളാണ് ഇന്ന് പുലർച്ചെയെത്തിയ ആനകൾ നശിപ്പിച്ചത്.

ഇന്ന് പുലർച്ചെ ആനയുടെ ബഹളം കേട്ടതിനെ തുടർന്ന് വീട്ടുകാർ ഉണർന്ന് ബഹളം വച്ചതോടെയാണ് ആനകൾ പിൻവാങ്ങിയത്. ടോർച്ചിൻ്റെ ഇത്തിരി വെട്ടത്തിൽ കൊമ്പനെ മൊബൈൽ ക്യാമറയിൽ പകർത്താനും ഷാജി മറന്നില്ല.

വേനൽ രൂക്ഷമായതോടെ മച്ചാട് വനത്തിൽ തീറ്റയും വെള്ളവും ലഭിക്കാത്തതിനെ തുടർന്നാണ് ആനകൾ ജനവാസ മേഖലയിലേക്കിറങ്ങുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസം വീരോലിപ്പാടം മുളയിലും കാട്ടാനകൾ കൃഷിനാശം വരുത്തിയിരുന്നു.

വാഴാനി ഡാമിന് മുകൾഭാഗത്തുള്ള ആദിവാസി കോളനി പരിസരത്ത് സോളാർ ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആനകളുടെ സഞ്ചാരഗതിക്ക് ഇതൊന്നും തടസമല്ലെന്നും അടിക്കടി ആനകൾ കോളനി പിരിസരത്ത് വിഹരിക്കുന്നുണ്ടെന്നും കോളനി നിവാസിയായ ശിവരാജൻ പറഞ്ഞു.

തേൻ സീസണായിരുന്നിട്ടും കാട്ടാന ഭയംമൂലം തേനെടുക്കാൻ പോലും കാട്ടിൽ കയറാൻ സാധിക്കാത്ത സാഹചര്യമാന്നെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം തൃശൂർ ചേലക്കരയിലും കാട്ടാനയിറങ്ങിയിരുന്നു. മാർച്ച് 26 ന് പുലർച്ചയോടെയാണ് തോന്നൂർക്കര ജലവാസ മേഖലയിൽ കാട്ടാന ഇറങ്ങിയത്. തോന്നൂക്കര മണ്ണാത്തിപ്പാറ പ്രദേശത്തെ പ്ലാകുഴി ഷൈനിൻ്റെ വീടിനോട് ചേർന്നുള്ള പറമ്പിലെ 25 ഓളം വാഴകൾ കാട്ടാനകൾ നശിപ്പിച്ചിരുന്നു.

ശബ്‌ദം കേട്ട് തൊട്ടടുത്തുള്ള ആളുകൾ ലൈറ്റിട്ടതോടെയാണ് ആനകൾ ഓടിയത്. സമീപത്തെ പറമ്പുകളുടെ വേലികളും കാട്ടാന നശിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ പ്ലാവിൽ നിന്നും ചക്കയടക്കം കഴിച്ച ശേഷമാണ് കാട്ടാനകൾ മടങ്ങിയത്. ഒന്നിൽ കൂടുതൽ ആനകൾ ഉണ്ടായിരുന്നുവെന്ന് എന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

Also Read: കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ - Wild Elephant Attack Thrissur

ഒരു പിടിയാനയും രണ്ട് കുട്ടിയാനകളുമുണ്ടായിരുന്നതായി അവർ പറഞ്ഞു. മുൻപും സ്ഥലത്ത് കാട്ടാനകൾ എത്തിയിട്ടുണ്ട് എന്നും, ഇപ്പോൾ വലിയ ഭീതിയിലാണ് തങ്ങളെന്നും പ്രദേശവാസികൾ പറഞ്ഞു. 2022 ജൂൺ 14 നാണ് തോട്ടേക്കോട് പറയൻ ചോലയിൽ ആദ്യമായി കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തുന്നത്. തോട്ടേക്കോട്, മങ്ങാട്, കളപ്പാറപൂളക്കുണ്ട്, വട്ടുള്ളി, തോന്നൂർക്കര എന്നിവിടങ്ങളിലാണ് ആനയിറങ്ങിയിട്ടുള്ളത്. വനപാലകരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടാന നാട്ടിലേക്കിറങ്ങുന്നതിന്‍റെ ആശങ്കയിലാണ് കർഷകരും പ്രദേശവാസികളും.

ABOUT THE AUTHOR

...view details