കേരളം

kerala

പുൽപ്പള്ളി പ്രതിഷേധം; പൊലീസ് നടപടി തുടങ്ങി, രണ്ട് പേര്‍ അറസ്റ്റില്‍

By ETV Bharat Kerala Team

Published : Feb 18, 2024, 7:59 PM IST

Updated : Feb 18, 2024, 10:01 PM IST

വയനാട് ഹർത്താലിനിടെയുണ്ടായ അക്രമത്തിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്‌ത പൊലീസ്, രണ്ട് പേരെ അറസ്റ്റു ചെയ്‌തു.

വന്യമൃഗങ്ങളുടെ ആക്രമണം  പുൽപ്പള്ളിയിലെ ഹർത്താൽ  Wayanad hartal cases registered  Human animal conflicts  wild elephant attack
Human-animal conflicts: Three cases registered over violence during Wayanad hartal

വയനാട്:കാട്ടാനയുടെ ആക്രമണത്തില്‍ പാക്കം സ്വദേശി പോള്‍ മരിച്ചതുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളിയിലുണ്ടായ പ്രതിഷേധ സമരത്തില്‍ വനംവകുപ്പിന്‍റെ വാഹനം ആക്രമിച്ച കേസില്‍ രണ്ട് പേരെ പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്‌തു. കുറിച്ചിപ്പറ്റ കാഞ്ഞിരത്തിങ്കല്‍ ഷിജു, പുല്‍പ്പള്ളി കാപ്പി സെറ്റ് സ്വദേശി വാസു എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

സര്‍ക്കാര്‍ ജീവനക്കാരനെ തടഞ്ഞുവെച്ച് മര്‍ദിച്ച് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും, പൊതുമുതല്‍ നശിപ്പിച്ചതിനും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഈ സംഭവത്തില്‍ കണ്ടാലറിയുന്ന നാല്‍പ്പത് പേര്‍ക്കെതിരെയാണ് കേസ്. പുല്‍പ്പള്ളി സംഭവവുമായി ബന്ധപ്പെട്ട് മേഖലയിലെ സിസിടിവി ദൃശ്യങ്ങളും, മറ്റും പൊലീസ് വ്യാപകമായി പരിശോധിക്കുന്നുണ്ട്. അക്രമത്തിന്‍റെ ഭാഗമായി കൂടുതല്‍ പേരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന.

കേസുകള്‍ രജിസ്റ്റര്‍ ചെയ്‌ത് പൊലീസ്:വയനാട് പുൽപ്പള്ളിയിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾക്കെതിരെ ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ഹർത്താലിനിടെയുണ്ടായ ആക്രമണത്തെ തുടർന്ന് കേസുകൾ രജിസ്റ്റർ ചെയ്‌ത് പൊലീസ്. മൂന്നു കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. പൊതുവഴി തടസപ്പെടുത്തൽ, നിയമവിരുദ്ധമായി സംഘം ചേരൽ, ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യൽ, കലാപം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. കണ്ടാൽ അറിയുന്നതും അറിയാത്തതുമായ നിരവധി പേർക്കെതിരെയാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെയാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ ഹർത്താലിന് ആഹ്വാനം ചെയ്‌തത്. വെള്ളിയാഴ്‌ച കുറുവ ദ്വീപിന് സമീപം വനംവകുപ്പ് ഉദ്യോഗസ്ഥനായ പോൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പ്രധിഷേധിച്ചാണ് സി പി എം , കോൺഗ്രസ്, ബി ജെ പി തുടങ്ങിയ പാർട്ടികൾ ശനിയാഴ്‌ച ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്‌തത്.

പോളിന്‍റെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകുക, വന്യമൃഗങ്ങളുടെ ആക്രമണങ്ങൾക്ക് എതിരെ ശാശ്വത പരിഹാരം കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്നലെ പുൽപ്പള്ളി ടൗണിൽ പ്രതിഷേധം നടന്നത്. പോളിന്‍റെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിൽ സ്ത്രീകളടക്കം വൻ ജനമാണ് തടിച്ചുകൂടിയത്. പൊലീസിനും ജനപ്രതിനിധികൾക്കും നേരെ പ്രതിഷേധക്കാർ കുപ്പികളും കസേരയും വലിച്ചെറിഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

ജില്ലയിൽ ഒരാഴ്‌ചയ്ക്കിടെ രണ്ടാത്തെയാളാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്‌ച മാനന്തവാടി മേഖലയിൽ അജിഷ് എന്ന യുവാവിനെയാണ് കട്ടാന ചവിട്ടി കൊന്നത്. ഈ സംഭവം മാനന്തവാടി നഗരത്തിൽ വലിയ തോതിലുള്ള പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Last Updated :Feb 18, 2024, 10:01 PM IST

ABOUT THE AUTHOR

...view details