കോഴിക്കോട് : ലോക്‌സഭയിലേക്ക് മൂന്നാം സീറ്റെന്ന ആവശ്യം ശക്തമാക്കി മുസ്ലീം ലീഗ് (The Muslim League Has Intensified Its Demand For Third Seat In Lok Sabha). എപ്പോഴും പറയുന്നതുപോലെയല്ല ഇത്തവണ ആവശ്യപ്പെടുന്നതെന്നും നിർബന്ധമായും മൂന്നാം സീറ്റ് കിട്ടിയേ പറ്റൂ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞതോടെ വിഷയം യുഡിഎഫിൽ ചർച്ചയാകും. ഈ മാസം 14 ന് ആണ് ഉഭയകക്ഷി ചർച്ച നടക്കുക.
മലപ്പുറത്തിനും പൊന്നാനിക്കും പുറമേ മലബാർ മേഖലയിൽ തന്നെ മറ്റൊരു സീറ്റുകൂടി വേണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്. രാഹുൽ ഗാന്ധി മത്സരിക്കാനില്ലെങ്കിൽ വയനാട്. അല്ലെങ്കിൽ കണ്ണൂർ, കാസർകോഡ് സീറ്റുകളിൽ ഏതെങ്കിലും ഒന്നാണ് ലീഗ് നോട്ടമിടുന്നത്. 'ഇന്ത്യ' മുന്നണിയുടെ ഭാഗമായതോടെ രാഹുലിന്‍റെ മത്സരം ബിജെപിയോട് നേരിട്ടായിക്കുമെന്നും അല്ലാത്തപക്ഷം അത് പല ചർച്ചകൾക്കും വഴിവെക്കുമെന്നുമാണ് ലീഗ് കണക്കുകൂട്ടുന്നത്.
മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ സീറ്റുകൾ വയനാടിന്‍റെ ഭാഗമാണെന്നുള്ളതാണ് ലീഗ് വയനാടിന് വേണ്ടി ബലം പിടിക്കുന്നത്. എന്നാൽ കോൺഗ്രസിന്‍റെ ഏറ്റവും വിശ്വസ്‌തമായ മണ്ഡലം അവർ വിട്ടുനൽകാനുള്ള സാധ്യത വിദൂരവുമാണ്. കോൺസിന്‍റെ നിലവിലെ എംപിമാർ വിണ്ടും ജനവിധി തേടട്ടെ എന്നതാണ് തത്വത്തിൽ ധാരണ. എന്നാൽ കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായതോടെ കണ്ണൂരിൽ പുതിയ സ്ഥാനാർത്ഥി വരും. മുല്ലപ്പള്ളിയടക്കം ചിലർ കണ്ണൂരിലേക്ക് കണ്ണുംനട്ടിരിക്കുന്നുമുണ്ട്. ലീഗിന് വലിയ വേരോട്ടമുള്ള കണ്ണൂരിലും അവർക്കൊരു കണ്ണുണ്ട്. എന്നാൽ അതിനുള്ള സാധ്യത അതിവിദൂരമാണ്.