കേരളം

kerala

സച്ചിദാനന്ദന്‍ അക്കാദമി അധ്യക്ഷ സ്ഥാനത്തിരുന്ന് ത്യാഗം തുടരുകയാണ്‌; പ്രതികരിച്ച്‌ ശ്രീകുമാരന്‍ തമ്പി

By ETV Bharat Kerala Team

Published : Feb 11, 2024, 7:52 PM IST

ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും പ്രതീകമാകാൻ യേശുക്രിസ്‌തുവിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നുവെന്ന്‌ കെ സച്ചിദാനന്ദന്‍റെ പ്രസ്ഥാവനയെ പരിഹസിച്ച്‌ ശ്രീകുമാരന്‍ തമ്പി.

K Satchidanandan Facebook post  Sreekumaran Thampi Facebook post  Kerala Sahitya Akademi  ശ്രീകുമാരന്‍ തമ്പി  കെ സച്ചിദാനന്ദന്‍
Sreekumaran Thampi Facebook post

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍റെ പ്രസ്‌താവനയെ പരിഹസിച്ച്‌ ശ്രീകുമാരന്‍ തമ്പി. കേരള സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന വിവാദങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന കെ സച്ചിദാനന്ദന്‍റെ ഫേസ്ബുക്ക് കുറിപ്പിനെയാണ് ശ്രീകുമാരന്‍ തമ്പി പരിഹസിച്ചത്‌. തെറ്റുകള്‍ ഏറ്റെടുത്ത്‌ കുരിശില്‍ ഏറുക ഒരു മഹത്പ്രവൃത്തിയാണെന്നും സെന്‍ ബുദ്ധിസവും ബൈബിളും തന്നെ പഠിപ്പിച്ചത് ആതാണെന്നുമായിരുന്നു സച്ചിദാനന്ദന്‍റെ പരാമര്‍ശം.

ഇതിനെ പരിഹസിച്ചു കൊണ്ട്‌ ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും പ്രതീകമാകാൻ യേശുക്രിസ്‌തുവിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നുവെന്ന്‌ ശ്രീകുമാരന്‍ തമ്പി ഫേസ്‌ബുക്കില്‍ കുറിച്ചു. സച്ചിദാനന്ദന്‍ തന്‍റെ ത്യാഗം അക്കാദമിയിൽ അധ്യക്ഷ സ്ഥാനത്തിരുന്ന് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

'ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും പ്രതീകമാകാൻ യേശുക്രിസ്‌തുവിനു ശേഷം ആര് ? എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. 'മഹത് പ്രവൃത്തി'കൾക്ക് ഉത്തമമാതൃക! തൽക്കാലം അദ്ദേഹം കേരളസാഹിത്യ അക്കാദമിയിൽ അധ്യക്ഷസ്ഥാനത്തിരുന്ന് തന്‍റെ ത്യാഗം തുടരുന്നു. ഞാനോ വെറുമൊരു പാമരനാം പാട്ടെഴുത്തുകാരൻ! ഒറ്റവാക്കിൽ പറഞ്ഞാൽ 'ക്ളീഷേ'!! പക്ഷേ, ഒരാശ്വാസമുണ്ട്. മഹാനായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനും പാട്ടെഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്‍റെ പ്രധാനകൃതിയുടെ പേര് ''അദ്ധ്യാത്മരാമായണം കിളിപ്പാട്ട്' എന്നാണല്ലോ.. എന്ന്‌ ശ്രീകുമാരന്‍ തമ്പി ഫേസ്‌ബുക്കില്‍ കുറിച്ചു.

ശ്രീകുമാരന്‍ തമ്പിയുടെ കേരള ഗാനം തിരസ്‌കരിച്ചതും പ്രഭാഷണത്തിനെത്തിയ ബാലചന്ദ്രന്‍ ചുള്ളിക്കാടിന് നാമമാത്രമായ പ്രതിഫലത്തുക നല്‍കിയതിലുമായിരുന്നു സച്ചിദാനന്ദന്‍റെ ഏറ്റു പറച്ചില്‍. 'മറ്റുള്ളവരുടെ തെറ്റുകൾ, അഥവാ തെറ്റുകൾ എന്ന് വിലയിരുത്തപ്പെടുന്നവ ഏറ്റെടുത്ത് കുരിശിൽ ഏറുക ഒരു മഹത്പ്രവൃത്തിയാണ്. നിയമം യാന്ത്രികമായി അനുസരിച്ച ഒരു പാവം ഓഫീസ് ജീവനക്കാരിയുടേതായാലും, പ്രശസ്‌തനായ ഒരു പാട്ടെഴുത്തുകാരനോട് ഒരു ഗാനം ഒരു ഉദ്യോഗസ്ഥൻ വഴി ആവശ്യപ്പെടുകയും അത് സകാരണം തിരസ്‌കരിക്കുകയും ചെയ്‌ത ഒരു ഉദ്യോഗസ്ഥയുടേതായാലും. ഞാൻ തികഞ്ഞ നിസ്സംഗതയോടെ എനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നു. സെൻ ബുദ്ധിസം എന്നെ പഠിപ്പിച്ചത് അതാണ്, ബൈബിളും' എന്ന തരത്തിലായിരുന്നു കെ സച്ചിദാനന്ദന്‍ പങ്കുവെച്ച കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നത്‌.

ABOUT THE AUTHOR

...view details