കേരളം

kerala

മരിക്കുന്നതിന് മുന്‍പ് സിദ്ധാര്‍ത്ഥനെ 29 മണിക്കൂര്‍ പീഡിപ്പിച്ചെന്ന് സിബിഐക്ക് കേരള പൊലീസിന്‍റെ റിപ്പോര്‍ട്ട് - SIDHARTH TORTURED FOR 29 HOURS

By ETV Bharat Kerala Team

Published : Apr 7, 2024, 7:23 PM IST

ആത്മഹത്യക്ക് മുമ്പ് സിദ്ധാര്‍ത്ഥിനെ സഹപാഠികളും സീനിയേഴ്‌സും ചേര്‍ന്ന് 29 മണിക്കൂര്‍ പീഡിപ്പിച്ചതായി കേരള പൊലീസ് സിബിഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കി.

SIDHARTH TORTURED 29 HOURS  KERALA POLICE REPORT TO CBI  പൂക്കോട് വെറ്റിനറി സര്‍വകലാശാല  ആത്മഹത്യാ പ്രേരണ ഗൂഢാലോചന റാഗിംഗ്
Sidharth tortured 29 hours continuously before Suicide: Kerala police Report to CBI

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാല ഹോസ്‌റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സിദ്ധാര്‍ത്ഥനെ മരിക്കുന്നതിന് മുന്‍പ് 29 മണിക്കൂര്‍ സഹപാഠികളും സീനിയേഴ്‌സും തുടര്‍ച്ചയായി പീഡിപ്പിച്ചിരുന്നതായി കേരള പൊലീസിന്‍റെ റിപ്പോര്‍ട്ട്. കേസന്വേഷണത്തിനെത്തിയ സിബിഐ സംഘത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

20 വയസുകാരനായ സിദ്ധാര്‍ത്ഥ് വെറ്റിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. വെള്ളിയാഴ്‌ച അന്വേഷണത്തിനെത്തിയ സിബിഐ സംഘം 20 പേര്‍ക്കെതിരെ എഫ്ഐആറും രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. ആത്മഹത്യ പ്രേരണാക്കുറ്റം, ക്രിമിനല്‍ ഗൂഢാലോചന, റാഗിങ്ങ് എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

സിബിഐക്ക് സംസ്ഥാന പൊലീസ് കൈമാറിയ രേഖകളില്‍ വൈത്തിരി പൊലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്‌ടര്‍ പ്രഷോഭ് പി വി നല്‌കിയ റിപ്പോര്‍ട്ടിലാണ് സിദ്ധാര്‍ത്ഥന്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടതായി സൂചിപ്പിക്കുന്നത്. ഫെബ്രുവരി 16 ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ കൈ കൊണ്ടും ബെല്‍റ്റ് കൊണ്ടും സിദ്ധാര്‍ത്ഥിനെ സഹപാഠികള്‍ ഉപദ്രവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നുണ്ടായ മാനസിക പിരിമുറുക്കം സിദ്ധാര്‍ത്ഥനെ ആത്മഹത്യയിലേക്ക് നയിച്ചു. ഇതിന് പിന്നാലെ ഫെബ്രുവരി 18 ന് രാത്രി 12.30 നും 01.45 നുമിടയില്‍ സിദ്ധാര്‍ത്ഥന്‍ ഹോസ്‌റ്റല്‍ ബാത്ത്‌റൂമില്‍ തൂങ്ങിമരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

അസ്വാഭാവിക മരണത്തിനായിരുന്നു പൊലീസ് ആദ്യം കേസ് രജിസ്‌റ്റര്‍ ചെയ്‌തത് എന്നാല്‍ കോളജിന്‍റെ ആന്‍റി റാഗിങ്ങ് സെല്ലിന്‍റെ റിപ്പോര്‍ട്ടില്‍ നിന്നും, പലരുടെയും മൊഴി ശേഖരിച്ചതില്‍ നിന്നും തുടരന്വേഷണത്തില്‍ സിദ്ധാര്‍ത്ഥിനെ സഹപാഠികളും സീനിയേഴ്‌സും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി വ്യക്തമാണെന്ന് സിബിഐക്ക് കൈമാറിയ റിപ്പോര്‍ട്ടിലുണ്ട്. എസ്എഫ്ഐ യുടെ യൂണിയന്‍ പ്രസിഡന്‍റ് അരുണ്‍ കെ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍, യൂണിറ്റംഗങ്ങളായ ആസിഫ് ഖാന്‍, അഭിഷേക് എസ് എന്നിവരെയായിരുന്നു ആദ്യം പ്രതി ചേര്‍ത്തിരുന്നത്.

Also Read:സിദ്ധാർഥിന്‍റെ മരണം: അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറക്കണം; ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി - Sidharth Death Case

എന്നാല്‍ സിബിഐയുടെ എഫ്ഐആറില്‍ അഖില്‍ കെ, കാശിനാഥന്‍ ആര്‍ എസ്, അമീന്‍ അക്ബറലി, അരുണ്‍ കെ സിന്‍ജോ ജോണ്‍സണ്‍, അജയ് ജെ, അല്‍ത്താഫ് എ, സൗദ് റിസാല്‍ ഇ കെ, ആദിത്യന്‍, മുഹമ്മദ് ദനീഷ്, റേഹന്‍ ബിനോയ്, അകാശ് എസ് ഡി, ശ്രീഹരി ആര്‍ ഡി, ഡോണ്‍സ് ഡായ്, ബീല്‍ഗേറ്റ് ജോഷ്വ താന്നിക്കോട്, നസീര്‍ വി, അഭി വി എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details