കൽപ്പറ്റ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലേത് പോലെ ഈ പൊതു തെരഞ്ഞെടുപ്പിലും ബിജെപി- സിപിഎം സംയുക്ത നീക്കം കോണ്‍ഗ്രസിനെതിരെ നടക്കുന്നുണ്ടന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കല്‍പ്പറ്റയില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഎഎ വിഷയം സിപിഎം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാതെ സംരക്ഷക വേഷം ധരിച്ചിറങ്ങുന്ന കാരണഭൂതനെ ജനങ്ങൾ തിരിച്ചറിയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൗരത്വ ഭേദഗതി നിയമം രാഷ്ട്രീയ വിഷയമാക്കി വോട്ട് പിടിക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നത്. നിയമം പിൻവലിക്കണമെന്ന് ആവശ്യപെട്ട് സമരം നടത്തിയവർ കഴിഞ്ഞ നാലു വർഷമായി കോടതി കയറിയിറങ്ങുകയാണ്.
ആ കേസുകൾ പിൻവലിക്കാൻ തയ്യാറാകാതെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മുഖ്യമന്ത്രി മുതലക്കണ്ണീരൊഴുക്കുന്നതെന്നും, ഈ വിഷയത്തിൽ ആദ്യം നിയമപരമായി നേരിടാൻ മുന്നോട്ടു വന്നത് മുസ്‌ലീം ലീഗും, അന്ന് പ്രതിപക്ഷ നേതാവായിരുന്ന താനുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഷ്ട്രീയ നീക്കത്തിൻ്റെ ഭാഗമായി വിജ്ഞാപനമിറക്കിയപ്പോൾ സ്‌റ്റേ ആവശ്യപെട്ട് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
ആർഎസ് എസിൻ്റെയും ബിജെപിയുടേയും അജണ്ടക്കെതിരെ കോൺഗ്രസ് ഏതറ്റം വരെയും പോരാടും. പൗരത്വ ഭേദഗതി വിഷയത്തിൽ തൻ്റെ യാത്രകളിലുടനീളം രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. ബോധപൂർവ്വം കോൺഗ്രസിനെ കുറ്റം പറഞ്ഞ് നേട്ടമുണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ബിജെപി - സിപിഎം അന്തർധാര കൂടുതൽ ശക്തമാവുകയാണ്.
കോൺഗ്രസിനെയും യുഡിഎഫിനെയും തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുമായുള്ള ചങ്ങാത്തം വ്യാപിപ്പിക്കാൻ സിപിഎം ശ്രമിക്കുന്നത്. ഇപി ജയരാജൻ നാല് ബിജെപി സ്ഥാനാർഥികൾ മികച്ചവരാണെന്നാണ് പറഞ്ഞത്. ഇതുവരെ സിപിഎം ഔദ്യോഗികമായി ഈ പ്രസ്‌താവനകളെ തള്ളി പറഞ്ഞിട്ടില്ല. ജയരാജൻ എൽഡിഎഫിൻ്റെ കൺവീനറാണോ എൻഡിഎയുടെ കൺവീനറാണോ എന്നാണ് ചോദ്യമുയരുന്നതെന്നും അദ്ദേഹം പറഞ്ഞു.