കോഴിക്കോട് : ലീഗിൻ്റെ പൊന്നാപുരം കോട്ടയായ പൊന്നാനിയിൽ ഇത്തവണ മത്സരത്തിന് മൊഞ്ച് കൂടുതലാണ്. യുഡിഎഫ് സ്ഥാനാർഥി അബ്‌ദുസമദ് സമദാനി ജയം ഉറപ്പിച്ചിരിക്കുമ്പോഴും പഴയ സഹപ്രവർത്തകൻ കെ എസ് ഹംസ, 'ടി കെ ഹംസ' ആകുമോ എന്നതാണ് ഒരു ഹരത്തിനെങ്കിലും ചിലരൊക്കെ ചിന്തിക്കുന്നത്.
പച്ചവിട്ട് ഒച്ചപ്പാടുണ്ടാക്കി നടന്ന ഹംസയ്ക്ക് ചുവപ്പ് കൊടിയും അരിവാളും കൊടുത്താണ് സിപിഎം വരവേറ്റത്. പഴയ ഗുരുനാഥൻ ഇ.ടി മുഹമ്മദ് ബഷീറിനോട് മത്സരിക്കാനില്ല എന്ന് ഹംസ പറഞ്ഞപ്പോൾ ആരോ ഉപദേശിച്ചത് പോലെ ഇടിയെ മലപ്പുറത്തേക്ക് മാറ്റി, പകരം സമദാനിയെ ഇറക്കി. സമസ്‌തയുടെ ആശിർവാദം തനിക്കുണ്ടെന്ന് ഹംസ ഉറച്ച് വിശ്വസിക്കുന്നു.
എന്നാൽ പ്രഭാഷകനും വാഗ്മിയുമായ സമദാനിക്കും അകമഴിഞ്ഞ ബന്ധം സമസ്‌തയുമായുണ്ട്. ഇതിൽ ആരുടെ ബന്ധമാണ് ദൃഢമായി നിൽക്കുന്നതെന്ന് ശതമാനക്കണക്ക് പുറത്തുവരുമ്പോൾ മനസ്സിലാകും. പൊന്നാനി ലോക്‌സഭ മണ്ഡലത്തിന് കീഴിലുള്ള നാല് നിയമസഭ സീറ്റുകൾ (പൊന്നാനി, താനൂർ, തവനൂർ, തൃത്താല) ഇടതുപക്ഷത്തിനൊപ്പമാണ്. എന്നാല്‍ കോട്ടക്കലും തിരൂരും തിരൂരങ്ങാടിയും മതി തങ്ങളുടെ വിജയം ഉറപ്പിക്കാനെന്ന് മുസ്ലിം ലീഗ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
2019ൽ 1,93,273 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ഇ. ടി മുഹമ്മദ് ബഷീർ ജയിച്ചിടത്ത് സമദാനി എന്ത് മാറ്റം വരുത്തും എന്നതിൽ തന്നെ നോട്ടമിട്ടിരിക്കാം. 1,10,603 വോട്ട് നേടിയ ബിജെപിക്കുവേണ്ടി ഇക്കുറി ഇറങ്ങിയ അഡ്വ: നിവേദിതയ്ക്ക് പ്രത്യേകിച്ച് ചലനമൊന്നും ഉണ്ടാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
പൊന്നാനിയിലെ സ്ഥാനാർഥികൾ
1 ഡോ: എം.പി അബ്‌ദുസമദ് സമദാനി യുഡിഎഫ് / ഐയുഎംഎൽ
2 അഡ്വ: നിവേദിത എൻഡിഎ / ബിജെപി
3 വിനോദ് ബിഎസ്‌പി
4 കെ. എസ് ഹംസ എൽഡിഎഫ് / സിപിഎം