പത്തനംതിട്ട :റാന്നി തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച പുളിക്കുന്നത്ത് മലയില്‍ കുടിലില്‍ ബിജുവിന്‍റെ (50) കുടുംബത്തിന് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം ഇന്നു തന്നെ നല്‍കും. ബിജുവിന്‍റെ മകന് താത്‌കാലിക ജോലി നല്‍കും. പിന്നീട് ഒഴിവു വരുന്ന മുറയ്ക്ക് ജോലി സ്ഥിരമാക്കും. ഡെപ്യൂട്ടി റേഞ്ചര്‍ കമലാസനനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിക്കും.
ബിജുവിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഓട്ടോ ഡ്രൈവറായ ബിജുവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ ഒറ്റയാനെ വെടിവച്ചു കൊല്ലാനും കലക്‌ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
ബിജുവിന്‍റെ മരണത്തിന് പിന്നാലെ ഡെപ്യൂട്ടി റേഞ്ചറെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. കണമല ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് മാര്‍ച്ചും നടന്നു. ആന്‍റോ ആന്‍റണി എംപി ഫോറസ്റ്റ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കണമല ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധതിൽ പങ്കെടുത്ത് അനിൽ ആന്‍റണിയും പ്രതികരിച്ചിരുന്നു.
പ്രദേശത്ത് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ വാക്കേറ്റവും നേരിയ സംഘർഷാവസ്ഥയും ഉണ്ടായി. യോഗ തീരുമാനങ്ങള്‍ അറിയിച്ചതിനെതുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. കാട്ടാന ശല്യം കാരണം പലരും വീടൊഴിഞ്ഞ് പോവുകയാണെന്ന് ബിജുവിന്‍റെ ഭാര്യ പറഞ്ഞു. മന്ത്രി വീണ ജോര്‍ജ്, പ്രമോദ് നാരായണന്‍ എംഎല്‍എ തുടങ്ങിയവര്‍ ബിജുവിന്‍റെ വീട് സന്ദര്‍ശിച്ചു.