തിരുവനന്തപുരം :റബ്ബറിൻ്റെ വില തകർച്ചയുടെ യഥാർത്ഥ ഉത്തരവാദി കേന്ദ്ര സർക്കാരാണെന്നും എൽ ഡി എഫ് പ്രകടന പത്രികയിൽ വാഗ്‌ദാനം ചെയ്‌ത കിലോയ്ക്ക് 250 രൂപ താങ്ങുവില എന്ന വാഗ്‌ദാനം നടപ്പാക്കാൻ കേന്ദ്ര സഹായമില്ലാതെ സാധിക്കില്ലെന്നും കൃഷിമന്ത്രി പി പ്രസാദ് നിയമസഭയിൽ(opposition walkout). എന്നാൽ റബ്ബർ വിലസ്ഥിരതാ ഫണ്ടിന് കഴിഞ്ഞ ബജറ്റിൽ 600 കോടി മാറ്റി വച്ച ശേഷം വെറും 20 കോടി മാത്രം വിതരണം ചെയ്ത് സർക്കാർ ശുദ്ധ തട്ടിപ്പാണ് നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു(Rubber price fall).
റബ്ബർ വിലസ്ഥിരതാ ഫണ്ടിലേക്ക് അപേക്ഷിക്കുന്നതിനുള്ള വെബ് സൈറ്റ് ഓഫ് ആക്കി സർക്കാർ തന്നെ ഈ പദ്ധതി പൊളിക്കുകയാണെന്ന് സംശയമുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. റബ്ബർ വില 250 രൂപയാക്കുന്നത് സംബന്ധിച്ച് സർക്കാരിൽ നിന്ന് ഒരുറപ്പും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. റബ്ബറിൻ്റെ വിലത്തകർച്ച സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മോൻസ് ജോസഫാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. സ്വാമിനാഥൻ കമ്മിറ്റി 2006ൽ നൽകിയ ശുപാർശ റബ്ബറിന് കിലോഗ്രാമിന് 300 രൂപ താങ്ങുവില നൽകുക എന്നതാണെന്ന് മോൻസ് ചൂണ്ടിക്കാട്ടി.
2015ൽ ഉമ്മൻ ചാണ്ടി സർക്കാർ റബ്ബറിൻ്റെ താങ്ങുവില 150 രൂപയായി പ്രഖ്യാപിച്ചു. കേന്ദ്രം സഹായം നൽകട്ടെ എന്നുപറഞ്ഞ് മാറി നിൽക്കുകയല്ല, 270 കോടി രൂപ കർഷകർക്ക് സഹായമായി നൽകുകയാണ് ചെയ്തത്. 250 രൂപ എൽഡിഎഫ് വാഗ്‌ദാനം നടപ്പാക്കിയ ശേഷം 300 രൂപയാക്കി വില ഉയർത്താൻ കേന്ദ്രത്തെ സമീപിക്കാവുന്നതാണ്. സംസ്ഥാനം ഒന്നും ചെയ്യാതെ എല്ലാം കേന്ദ്രം ചെയ്യട്ടെ എന്ന സമീപനം ശരിയല്ലെന്നും മോൻസ് ജോസഫ് പറഞ്ഞു(Adjournment motion).