കേരളം

kerala

ഗവർണറുടെ നടപടി വിമർശിക്കാതെ മന്ത്രിമാർ; ഏറ്റുമുട്ടലിനില്ലെന്ന സൂചന നൽകി സർക്കാർ

By ETV Bharat Kerala Team

Published : Jan 25, 2024, 3:50 PM IST

നിയമസഭാ സമ്മേളനത്തിലെ നയ പ്രഖ്യാപന പ്രസംഗം രണ്ടുമിനിട്ടിനുള്ളിൽ അവസാനിപ്പിച്ച ഗവർണറുടെ നടപടിയിൽ വിമർശിക്കാതെ സർക്കാരും മന്ത്രിമാരും.

Governor Arif Mohammed Khan  Ministers Response about Governor  കേരള പത്താം നിയമസഭാ സമ്മേളനം  ഗവർണറുടെ നയ പ്രഖ്യാപനം
ഗവർണറുടെ നടപടി വിമർശിക്കാതെ മന്ത്രിമാർ

ഗവർണറുടെ നടപടി വിമർശിക്കാതെ മന്ത്രിമാർ

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം നിയമസഭാ സമ്മേളനത്തിലെ നയ പ്രഖ്യാപന പ്രസംഗം 1.17 മിനിറ്റിൽ അവസാനിപ്പിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടിയിൽ ഗവർണറുമായി ഏറ്റുമുട്ടലിനില്ലെന്ന സൂചന നൽകി സർക്കാർ. ഗവർണറുടെ നടപടി വിമർശിക്കാതെ കരുതലോടെയാണ് മന്ത്രിമാരുടെ പ്രതികരണം. ഗവർണർ വായിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ അവസാന ഭാഗത്തിൽ ആറ്റിക്കുറുക്കിയ അന്തസത്ത ഭംഗിയായി തന്നെ ഉണ്ടന്നും ഭരണഘടനാപരമായ ചുമതല അദ്ദേഹം നന്നായി നിർവഹിച്ചുവെന്നും മന്ത്രി പി രാജീവ് പറഞ്ഞു. നയപ്രഖ്യാപനം വായിച്ചതിന് തുല്യമാണ് ആദ്യഭാഗവും അവസാനഭാഗവും വായിക്കുന്നത്. അത് അങ്ങനെ കണ്ടാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്രയും ശാന്തമായുള്ള സഭയിൽ മറ്റൊരു പ്രശ്‌നങ്ങളും ഇല്ലാതിരുന്ന അവസരത്തിൽ പ്രസംഗം മുഴുവനായി വായിക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അസാധാരണ സാഹചര്യത്തിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നം ഉള്ളവരാണ് സാധാരണഗതിയിൽ രണ്ടു വരി വായിച്ച് അവസാനിപ്പിക്കുന്നത്. ഗവർണർക്ക് ആരോഗ്യ പ്രശ്‌നം ഉണ്ടോയെന്നു നമുക്ക് അറിയില്ലല്ലോയെന്നും ശിവൻകുട്ടി പറഞ്ഞു. ഗവർണർ നീരസം പ്രകടിപ്പിച്ചതായി തോന്നിയില്ലെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു. സാധാരണഗതിയിൽ സംഭവിക്കുന്ന കാര്യം തന്നെയാണ്. ഗവർണർമാരുടെ ഇഷ്‌ടമനുസരിച്ച് ചെയ്യാം. അതിൽ രാഷ്ട്രീയമൊന്നുമില്ല. ഗവർണർക്ക് അത്രയും ചെയ്‌താൽ മതിയെന്ന് തോന്നിയാൽ അത് മതി. നയപ്രഖ്യാപനം വായിക്കാതിരുന്നില്ല, ഏറ്റവും പ്രധാനപ്പെട്ട ഭാഗം വായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഗവർണറുടെ നയപ്രഖ്യാപനത്തിൽ എന്താണ് പ്രശ്‌നമെന്ന് മന്ത്രി സജി ചെറിയാൻ ചോദിച്ചു. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ചുരുക്കാം. അസാധാരണമായി ഒന്നും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നയപ്രഖ്യാപനം വായിക്കേണ്ടതാണ് പൊതുവായ മര്യാദയെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ഗവർണറുടെ നടപടി ഗവർണർ തന്നെ തീരുമാനിക്കേണ്ടതാണ്. 136 ഖണ്ഡികയിലായുള്ള സർക്കാരിന്‍റെ നയം അദ്ദേഹം മേശപ്പുറത്ത് വച്ചതോടു കൂടി സഭയ്ക്ക്, കേരളത്തിന് മുമ്പാകെയുള്ള അവതരണമായി. വിവിധ സംസ്ഥാനങ്ങളിൽ അസുഖമോ പ്രശ്‌നങ്ങളോ ഉണ്ടെങ്കിൽ ചിലപ്പോൾ വായിക്കാതിരിക്കുകയോ കുറയ്ക്കുകയോ ചെയ്‌തിട്ടുണ്ടാകാം. അങ്ങനെ വല്ല പ്രശ്‌നമാണോ എന്ന് അദ്ദേഹത്തോട് തന്നെ ചോദിച്ച് മനസ്സിലാക്കേണ്ടതാണ്. സഭയ്ക്കു മുൻപാകെ ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കുകയാണ് പ്രധാനം. അതിൽ ഓരോരുത്തരും ഭരണഘടനയുടെ ഭാഗമായി അവരവരുടെ കർത്തവ്യം നിർവഹിക്കുമ്പോൾ തന്നെ വ്യക്തിപരമായി അതിൽ പുലർത്തേണ്ട മാന്യത ബന്ധപ്പെട്ടവർ പുലർത്തണമെന്നും മന്ത്രി കുട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details