കേരളം

kerala

ധാതുമണല്‍ ഖനനം; മുഖ്യമന്ത്രിയ്ക്കും മകൾക്കുമെതിരെ ഹര്‍ജി സമർപ്പിച്ച് മാത്യൂ കുഴല്‍നാടന്‍

By ETV Bharat Kerala Team

Published : Feb 29, 2024, 10:29 PM IST

ദുരന്ത നിവാരണ നിയമത്തിന്‍റെ മറവില്‍ ധാതുമണല്‍ ഖനനത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും മകളും ഉൾപ്പെടെയുള്ളവർക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്‌ത് മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ

COURT News  Mathew Kuzhalnadan  മുഖ്യമന്ത്രി പിണറായി വിജയന്‍  Vigilance Court  വീണ വിജയന്‍
Mathew Kuzhalnadan Files Plea Against Chief Minister Pinarayi Vijayan And Veena Vijayan In Vigilance Court

തിരുവനന്തപുരം: ദുരന്ത നിവാരണ നിയമത്തിന്‍റെ മറവില്‍ നടക്കുന്ന കോടി കണക്കിന് രൂപയുടെ ധാതുമണല്‍ ഖനനത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ. ഇത് സംബന്ധിച്ച് പ്രത്യേക വിജിലന്‍സ് കോടതിയില്‍ അദ്ദേഹം ഹര്‍ജി ഫയല്‍ ചെയ്‌തു. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ തൈക്കണ്ടിയില്‍, അടക്കം ഏഴ് പേരാണ് കേസിലെ എതൃകക്ഷികള്‍. ഹര്‍ജി പരിഗണിച്ച കോടതി ഈ മാസം 14ന് റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം നൽകി.

പിണറായിക്കും മകള്‍ക്കും പുറമെ സിഎംആര്‍എല്‍ ഉടമ എസ് എന്‍ ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍, കെഎംഎംഎല്‍, ഇന്‍ഡ്യന്‍ റെയര്‍ എര്‍ത്ത്‌സ്, എക്‌സാലോജിക് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. തൃക്കുന്ന പുഴയിലും ആറാട്ടു പുഴയിലും കര്‍ത്ത ഖനനത്തിനായി സ്ഥലം വാങ്ങിയിരുന്നു. എന്നാൽ 2004 ലെ സംസ്ഥാന ഉത്തരവും കേന്ദ്ര നിയമങ്ങളും എതിരായതിനാല്‍ ഖനനാനുമതി ലഭ്യമായിരുന്നില്ല.

കേരള ഭൂവനിമയ ചട്ട പ്രകാരം പ്രസ്‌തുത ഭൂമിക്ക് ഇളവ് ലഭ്യമാക്കാനുളള കര്‍ത്തയുടെ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ സിഎംആര്‍. എല്ലുമായി കരാറില്‍ ഏര്‍പ്പെടുന്നത്. ഇതിനു ശേഷം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് റവന്യൂ വകുപ്പിനോട് കര്‍ത്തയുടെ അപേക്ഷയില്‍ പുനപരിശോധന നടത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് മാത്യൂ കുഴല്‍നാടന്‍ ആരോപിക്കുന്നു.

ഇതിനിടെ 2018 ലെ വെളളപ്പൊക്കത്തിന്‍റെ മറവില്‍ കുട്ടനാടിലെ ജനങ്ങളെ സംരക്ഷിക്കാന്‍ എന്ന പേരില്‍ തോട്ടപ്പളളി സ്‌പില്‍ വേയുടെ അഴീമുഖത്ത് നിന്ന് ഉദ്ദേശം 2000 കോടി രൂപ വിലയുളള ദശലക്ഷക്കണക്കിന് ഇല്‍മനൈറ്റും, 85000 ടണ്‍ റൂട്ടൈലും ഖനനം ചെയ്‌തു.

സര്‍ക്കാര്‍ അധീനതയിലുളള കെ എംഎംഎല്ലിനാണ് ഖനനാനുമതി എങ്കിലും കെഎംഎംഎല്ലില്‍ നിന്ന് ക്യൂബിക്കിന് വെറും 464 രൂപ നിരക്കില്‍ സിഎംആര്‍എലും ഇവ സംഭരിക്കുന്നെന്ന് ആരോപണമുണ്ട്. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ ധാതുമണല്‍ തുച്ഛമായ വിലക്ക് കര്‍ത്തക്ക് നല്‍കുന്നതില്‍ മുഖ്യമന്ത്രിയുടെ അവിഹിത ഇടപെടല്‍ വ്യക്തമാണെന്നും മാത്യൂ കുഴല്‍നാടന്‍ പറഞ്ഞു.

കേരളത്തിലെ 54 ഡാമുകളില്‍ 35 ഡാമുകളുടെ ഷട്ടര്‍ ഒരേ സമയം തുറന്ന് വെളളപ്പൊക്കം ഉണ്ടാക്കി 463 മനുഷ്യ ജീവനും 20,000 കോടി രൂപയുടെ നാശനഷ്‌ടവും ഉണ്ടാക്കിയതിനു പിന്നില്‍ ഉളള ഉദ്ദേശവും സംശയാസ്‌പദമാണ്. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി തന്നെ 2018 ലെ പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന് ആരോപിച്ചിരുന്ന കാര്യവും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

വെളളപ്പൊക്കത്തിന്‍റെ മറവില്‍ നടക്കുന്ന ധാതുമണല്‍ കൊളളയിലെ അഴിമതിയില്‍ മുഖ്യമന്ത്രി അടക്കമുളളവരുടെ പങ്ക് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് വേണ്ടി അഭിഭാഷകനായ ദിലീപ് സത്യന്‍ ഹാജരായി.

ABOUT THE AUTHOR

...view details