തിരുവനന്തപുരം :ലോക്‌സഭ തെരഞ്ഞെടുപ്പിൽ കൊല്ലം പാർലമെന്‍റ് മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായി സിറ്റിങ് എംപി എൻകെ പ്രേമചന്ദ്രൻ ജനവിധി തേടും. ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ആണ് പ്രേമചന്ദ്രന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാർഥിയായി തുടർച്ചയായി മൂന്നാം തവണയാണ് പ്രേമചന്ദ്രൻ കൊല്ലത്ത് നിന്ന് ജനവിധി തേടുന്നത് (NK Premachandran Will Contest From Kollam).
അഞ്ചാം തവണയും അവസരം നൽകിയതിൽ സന്തോഷമുണ്ടെന്നും പാർട്ടി വലിയ പരിഗണന നൽകിയെന്നും ഇപ്രാവശ്യം കടുത്ത മത്സരം ഉണ്ടാകുമെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു. രാഷ്ട്രീയ മത്സരം ആയിട്ട് കാണാനാണ് ആഗ്രഹിക്കുന്നത്. ഇടത് നയ വ്യതിയാനം ഉയർത്തും. നല്ല ആത്മവിശ്വാസം ഉണ്ട്. ജനങ്ങളുടെ പിന്തുണ ലഭിക്കുമെന്നും പ്രധാനമന്ത്രിയുടെ വിരുന്ന് തിരിച്ചടി ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂനപക്ഷ വോട്ട് ബാങ്ക് ആണ് ആരോപണത്തിന് പിന്നിലെ ലക്ഷ്യം. കൊഴിഞ്ഞുപോക്ക് തിരിച്ചടി ആകില്ല. കേന്ദ്ര അന്വേഷണ ഏജൻസികൾ ആണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് ആയുധം. മറ്റ് സംസ്ഥാനങ്ങളിലെ നിലപാട് അല്ല അന്വേഷണ ഏജൻസികൾ കേരളത്തിൽ സ്വീകരിക്കുന്നത്. രഹസ്യ മൊഴി നൽകിയിട്ടുപോലും മുഖ്യമന്ത്രിയിൽ നിന്ന് മൊഴി എടുത്തില്ലെന്നും ജനകീയ പ്രശ്‌നങ്ങൾ മറികടക്കാൻ വിശ്വാസം ആണ് ബിജെപി ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ഏകകണ്‌ഠമായാണ് എൻകെ പ്രേമചന്ദ്രനെ തെരഞ്ഞെടുത്തതെന്നും അപവാദ പ്രചാരണങ്ങളെ പ്രേമചന്ദ്രൻ അതിജീവിച്ചുവെന്നും ഷിബു ബേബി ജോൺ പറഞ്ഞു. അദ്ദേഹത്തിന് ഉയർന്ന ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കാൻ സാധിക്കും. പാർലമെൻ്റിൽ രാജ്യത്തിന് തന്നെ മാതൃകയായി പ്രവർത്തിച്ച എംപിയാണ് പ്രേമചന്ദ്രൻ.