കേരളം

kerala

ഡ്രൈവർ-മേയർ തർക്കം: 'ഡ്രൈവറുടെ പരാതിയില്‍ കേസെടുക്കാത്തത് സുപ്രീംകോടതി വിധിയുടെ ലംഘനം': എം വിന്‍സെന്‍റ് - M VINCENT MLA AGAINST POLICE

By ETV Bharat Kerala Team

Published : May 2, 2024, 7:16 PM IST

കെഎസ്‌ആർടിസി ഡ്രൈവറുടെ പരാതിയില്‍ പൊലീസ് കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ നിര്‍ദേശ പ്രകാരമാണെന്ന് എം വിന്‍സെന്‍റ് എംഎൽഎ.

KSRTC DRIVER MAYOR CONTROVERSY  എം വിന്‍സെന്‍റ്  കെഎസ്‌ആർടിസി ഡ്രൈവർ മേയർ തർക്കം  ARYA RAJENDRAN KSRTC CONTROVERSY
M Vincent MLA against police for not taking case on drivers complaint (Reporter)

എം വിന്‍സെന്‍റ് മാധ്യമങ്ങളോട് (Reporter)

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും നടുറോഡിൽ കാർ കുറുകെയിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കുതർക്കമുണ്ടായ സംഭവത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ കേസെടുക്കാത്ത പൊലീസ് നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമെന്ന് ടിഡിഎഫ് വര്‍ക്കിങ് പ്രസിഡന്‍റ് എം വിന്‍സെന്‍റ് എംഎൽഎ. സംഭവത്തില്‍ ഡ്രൈവർക്കെതിരെ കേരളത്തിലെ ഭരണ സംവിധാനങ്ങള്‍ അണി നിരക്കുന്ന കാഴ്‌ചയാണ് കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാതിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ നിര്‍ദേശ പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.

എം വിന്‍സെന്‍റ് പറഞ്ഞതിങ്ങനെ:

"750 രൂപ മാത്രം വേതനമുള്ള ഒരു ദിവസക്കൂലിക്കാരനെതിരെ കേരളത്തിലെ ഭരണ സംവിധാനങ്ങള്‍ അണി നിരക്കുന്ന കാഴ്‌ചയാണ് കാണുന്നത്. ഇതു സംബന്ധിച്ച് ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാതിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ നിര്‍ദേശ പ്രകാരമാണ്. പൊലീസിന്‍റെ ഈ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണ്.

സുപ്രീംകോടതി വിധിയെ നഗ്നമായി ലംഘിക്കുന്ന ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കണം. അതിന് ഇരുവരും തയ്യാറാകുന്നില്ലെങ്കില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കും. ഏതായാലും പൊലീസിന്‍റെ ഇഷ്‌ടത്തിന് വിടാന്‍ ഉദ്ദേശിക്കുന്നില്ല. സുപ്രീംകോടതി നിര്‍ദേശം നടപ്പിലാക്കിക്കുക തന്നെ ചെയ്യും."

സംഭവം നടന്ന ദിവസം രാത്രി 5 മണിക്കൂറോളം ബസ് പാളയത്തുണ്ടായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ പരിശോധനയ്ക്കു കൊണ്ടു പോയി. അതിനു ശേഷം അദ്ദേഹം കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനിലായിരുന്നു. പിന്നീട് പുലർച്ചെ മൂന്നു മണിയോടെ യദുവാണ് ബസ് തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തിച്ചതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ കന്‍റോണ്‍മെന്‍റ് പൊലീസ് കസ്റ്റഡിയിലിരിക്കുന്ന യദു എങ്ങനെ പുലര്‍ച്ചെ മൂന്നിന് ബസ് തമ്പാനൂര്‍ ഡിപ്പോയിലെത്തിക്കുമെന്ന് വിന്‍സെന്‍റ് ചോദിച്ചു. ഇത്രയും സമയത്തിനിടയിലാണ് ബസിലെ മെമ്മറി കാര്‍ഡ് മോഷണം പോയിരിക്കാന്‍ സാദ്ധ്യത. ഇത് കാണാതായതിന്‍റെ യഥാര്‍ത്ഥ ഗുണഭോക്താവ് മേയറും മേയറുടെ ഭര്‍ത്താവായ എംഎല്‍എയുമാണെന്നും എംഎൽഎ ആരോപിച്ചു.

മേയർ നിയമം കയ്യിലെടുത്തെന്ന് എംഎൽഎ:

സംഭവം നടക്കുമ്പോള്‍ കെഎസ്ആര്‍ടിസി അധികൃതരെ വിവരം അറിയിക്കേണ്ട ഡ്രൈവര്‍ ഇക്കാര്യം എന്തിന് എഎ റഹിം എംപിയെ വിളിച്ചറിയിച്ചു എന്നത് ദുരൂഹമാണ്. പ്ലാമൂട്ടില്‍ നിന്ന് പാളയത്തോക്കു വരുമ്പോള്‍ ഒരു കെഎസ്ആര്‍ടിസി ഡ്രൈവര്‍ ലൈംഗിക ചുവയോടെ മേയറോടു ആംഗ്യം കാട്ടിയെങ്കില്‍ അക്കാര്യം മേയര്‍ സിറ്റി പൊലീസ് കമ്മിഷണറെ വിളിച്ചറിയിക്കുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ അതിനു പകരം മേയറും ഭര്‍ത്താവായ എംഎല്‍എയും നിയമം കയ്യിലെടുക്കുകയാണ് ചെയ്‌തത്.

കെഎസ്ആര്‍ടിയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് സുരക്ഷിതമായി തൊഴിലെടുക്കുന്നതിനുള്ള സാഹചര്യമൊരുക്കുകയാണ് ഗതാഗത മന്ത്രി ചെയ്യേണ്ടതെന്നും വിന്‍സെന്‍റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Also Read: ആര്യ - കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം : മെമ്മറി കാര്‍ഡ് കാണാതായതില്‍ ഫോറെൻസിക് അന്വേഷണത്തിന് തുടക്കം

ABOUT THE AUTHOR

...view details