കേരളം

kerala

വന്യജീവി ആക്രമണത്തിന് തടയിടാന്‍ സര്‍ക്കാര്‍ ; വയനാട്ടില്‍ സിസിഎഫ്‌ റാങ്കിലുള്ള സ്‌പെഷ്യല്‍ ഓഫിസറെ നിയമിക്കും

By ETV Bharat Kerala Team

Published : Feb 15, 2024, 6:32 PM IST

വയനാട്ടിലെ വനൃമൃഗ ശല്യം തടയുന്നതിന് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് സംസ്ഥാന സര്‍ക്കാര്‍. പുതിയ പദ്ധതികളുടെ മേല്‍ നോട്ടം വഹിക്കാന്‍ സ്‌പെഷ്യല്‍ ഓഫിസറെ നിയമിക്കും. ജനവാസ മേഖലയിലെത്തുന്ന വനൃമൃഗങ്ങളെ തുരത്താന്‍ കലക്‌ടര്‍ക്ക് നടപടി സ്വീകരിക്കാം.

Wayanad Wild Life Issues  CCF In Wayanad  വന്യജീവി ആക്രമണം വയനാട്  വനൃമൃഗ ശല്യം വയനാട്  മുഖ്യമന്ത്രി പിണറായി വിജയന്‍
Govt Decided To Appoint A Special Officer In The Rank Of CCF In Wayanad

തിരുവനന്തപുരം : വയനാട്ടിലെ വന്യജീവി ആക്രമണത്തിന് തടയിടാന്‍ സര്‍ക്കാര്‍. ആക്രമണങ്ങള്‍ തടയുന്നതിന് മേല്‍ നോട്ടം വഹിക്കാന്‍ സ്‌പെഷ്യല്‍ ഓഫിസറെ നിയമിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ സ്‌പെഷ്യല്‍ ഓഫിസറാക്കാനാണ് നീക്കം. മുഖ്യമന്ത്രി, വനം വകുപ്പ് മന്ത്രി, ജില്ലയിലെ എംഎല്‍എമാര്‍, കലക്‌ടര്‍ മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഏകോപന സമിതിയും വാര്‍ റൂമും സജ്ജീകരിക്കും. കൂടാതെ മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ആര്‍ആര്‍ടികള്‍ സ്ഥിരമാക്കാനും റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, വയര്‍ലെസ് സംവിധാനങ്ങള്‍, വാട്‌സ്‌ ആപ് ഗ്രൂപ്പുകള്‍ എന്നിവ ഉപയോഗപ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു. മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുകയാണെന്നും മനുഷ്യന് അപകടമില്ലാതെ എങ്ങനെ വന്യമൃഗങ്ങളെ കൈകാര്യം ചെയ്യാമെന്നതാണ് നാം ചിന്തിക്കേണ്ടതെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

ഇതിനായി ജൈവ മേഖലയിലേക്ക് കടക്കുന്ന വാഹനങ്ങള്‍ക്ക് ഫീസ് ചുമത്തുന്നത് പരിശോധിക്കാനും രാത്രികളില്‍ വന മേഖലയിലെ റിസോര്‍ട്ടുകളില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം വരുത്താനും തീരുമാനമായി. ഇനി മുതല്‍ ജനവാസ മേഖലകളില്‍ വന്യജീവികളെത്തിയാല്‍ അവയെ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന് അതത് ജില്ല കലക്‌ടര്‍മാര്‍ക്ക് തീരുമാനിക്കാമെന്നും നിലവിലുള്ള ട്രെഞ്ച്, ഫെന്‍സിങ് എന്നിവ പുനഃസ്ഥാപിക്കാനുണ്ടെങ്കില്‍ ഉടന്‍ ചെയ്യണമെന്നും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഫെന്‍സിങ് ഉള്ള മേഖലകളില്‍ അവ നിരീക്ഷിക്കാന്‍ വാര്‍ഡ് മെമ്പര്‍മാര്‍ ഉള്‍പ്പെടുന്ന പ്രാദേശിക സമിതികള്‍ രൂപീകരിക്കും.

അതിര്‍ത്തി മേഖലകളില്‍ ഉള്‍പ്പടെ രാത്രിയില്‍ പട്രോളിങ് ശക്തിപ്പെടുത്തും. ഇത്തരം മേഖലകളില്‍ സ്വാഭാവിക വനവത്‌കരണം നടത്തണം. തരിശായി കിടക്കുന്ന സ്ഥലങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ വനവത്‌കരണം നടത്തണം. മൃഗങ്ങളുടെ സ്വൈര്യ വിഹാരത്തിന് തടസമാകുന്ന രീതിയില്‍ വനമേഖലകളില്‍ റിസോര്‍ട്ടുകള്‍ നിര്‍മിക്കാന്‍ പാടില്ല. അത്തരക്കാര്‍ക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കണമെന്നും കലക്‌ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. രാത്രികളില്‍ വനമേഖലയിലെ റിസോര്‍ട്ടുകളില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കണം.

കൂടാതെ വന്യജീവി ആക്രമണത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും 11.5 കോടി രൂപ നഷ്‌ട പരിഹാരം നല്‍കാനുമുള്ള നടപടികള്‍ യോഗത്തില്‍ പൂര്‍ത്തിയാക്കി. വന്യ മൃഗങ്ങളെ നിരീക്ഷിക്കുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനുമായി വയര്‍ലെസ് സെറ്റുകള്‍, ഡ്രോണുകള്‍ എന്നിവ വാങ്ങാനുള്ള അനുമതിയും നല്‍കി. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി നിരീക്ഷണം നടത്താന്‍ രൂപീകരിച്ച പ്രത്യേക ടീം ശക്തിപ്പെടുത്തും.

ആനകള്‍ അടക്കമുള്ള വലിയ വന്യജീവികള്‍ വരുന്നത് തടയാന്‍ പുതിയ ഫെന്‍സിങ് രീതികള്‍ പരീക്ഷിക്കും. സ്വകാര്യ എസ്റ്റേറ്റുകളിലെ അടിക്കാട് നീക്കാന്‍ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തുന്ന കാര്യം കര്‍ണാടക സര്‍ക്കാരുമായും കേന്ദ്ര സര്‍ക്കാരുമായും ആലോചിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

അടിക്കാടുകള്‍ നീക്കം ചെയ്യാന്‍ ജില്ല കലക്‌ടര്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കണം. വന്യമൃഗങ്ങള്‍ക്കുള്ള തീറ്റ വര്‍ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. ആവാസ വ്യവസ്ഥ സംരക്ഷിക്കാന്‍ സെന്ന മരങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാനുള്ള പദ്ധതി വനം വകുപ്പ് ആവിഷ്‌കരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

കുരങ്ങുകളുടെ എണ്ണം വര്‍ധിക്കുന്നത് നിയന്ത്രിക്കാന്‍ നടപടികള്‍ ആലോചിക്കണം. വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയെ വനം വകുപ്പില്‍ തന്നെ നിലനിര്‍ത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തില്‍ മന്ത്രിമാരായ എകെ ശശീന്ദ്രന്‍, കെ രാജന്‍, എംഎല്‍എമാരായ ഒആര്‍ കേളു, ടി.സിദ്ദിഖ്, ഐ.സി ബാലകൃഷ്‌ണന്‍, വനം വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, വനം വകുപ്പ് മേധാവി ഗംഗ സിങ്, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, നിയമ വകുപ്പ് സെക്രട്ടറി കെജി സനല്‍ കുമാര്‍, അഡിഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പി.പുകഴേന്തി, ജില്ല കലക്‌ടര്‍ രേണു രാജ്, വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഷംസാദ് മരക്കാര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജസ്റ്റിന്‍ ബേബി, മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പിവി ബാലകൃഷ്‌ണന്‍, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.

ABOUT THE AUTHOR

...view details