കേരളം

kerala

പ്ലാസ്‌റ്റിക് ഷെഡിനുള്ളിൽ ദുരിത ജീവിതം; കൈയൊഴിഞ്ഞ്‌ പഞ്ചായത്തധികൃതരും - miserable life inside plastic shed

By ETV Bharat Kerala Team

Published : Apr 7, 2024, 8:52 PM IST

ഏതു സമയവും നിലംപൊത്താവുന്ന അവസ്ഥയിലുള്ള കാലപ്പഴക്കം ചെന്ന ഷെഡിലാണ്‌ മല്ലികയും കുടുംബവും

MISERABLE LIFE INSIDE PLASTIC SHED  PANCHAYAT NOT TAKING ACTION  PANCHAYAT BUILD NEW HOUSE  ഷെഡിനുള്ളിൽ ദുരിത ജീവിതം
MISERABLE LIFE INSIDE PLASTIC SHED

ഇടുക്കി: പ്ലാസ്‌റ്റിക് ഷെഡിനുള്ളിൽ ദുരിത ജീവിതം നയിച്ച് ഒരു കുടുംബം. സ്വരാജ് തൊപ്പിപ്പാള എസ്‌സി കോളനിയിലെ തടത്തിൽ പറമ്പിൽ മല്ലിക സുരേന്ദ്രനും കുടുംബവുമാണ് നരക ജീവിതം നയിക്കുന്നത്. കൂലിപ്പണിക്കാരായ ദമ്പതികൾ രണ്ട് മക്കളുമായാണ് ഈ പ്ലാസ്‌റ്റിക് ഷെഡിൽ കഴിയുന്നത്.

പഞ്ചായത്തിൽ നിരവധി അപേക്ഷ നൽകിയിട്ട് വേണ്ടത്ര പരിഗണന ലഭിക്കാത്തതാണ് ഇവരുടെ നരക ജീവിതം തുടരാനിടയാക്കുന്നത്. കാലപ്പഴക്കം കൊണ്ട് ഷെഡ് ഏതു സമയവും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്. മല്ലികക്ക് കുടുംബ സ്വത്തായി ലഭിച്ച അഞ്ച് സെൻ്റിൽ 12 വർഷം മുമ്പ് നിർമ്മിച്ചതാണ് ഈ ഒറ്റമുറി പ്ലാസ്‌റ്റിക് ഷെഡ്.

കാലപ്പഴക്കം മൂലം ഷെഡിൻ്റെ ഉറപ്പ് നഷ്‌ടപ്പെട്ടു. രണ്ട് കുട്ടികളുമായാണ് ഈ കുടുംബം ഇതിനുള്ളിൽ അന്തിയുറങ്ങുന്നത്. കൂലിപ്പണിക്കാരായ ദമ്പതികൾക്ക് അടച്ചുറപ്പില്ലാത്ത വീട്ടിൽ കുട്ടികളെ തനിച്ചാക്കി പണിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. കഴിഞ്ഞ 12 വർഷവും പഞ്ചായത്തിലും ഗ്രാമസഭയിലും അപേക്ഷ നൽകിയെങ്കിലും ഒരു വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല.

അവസാന വട്ടം എടുത്ത ലൈഫ് പദ്ധതിയുടെ ലിസ്‌റ്റിൽ ഉൾപ്പെട്ടുവെങ്കിലും കടമ്പകൾ ഏറെയാണ്. മാനദണ്ഡപ്രകാരം ആദ്യം ഭിന്നശേഷിക്കാർക്കും, തുടർന്ന് മാറാരോഗികൾക്കും, വയോധികർക്കുമാണ്. പിന്നീട് അതിദരിദ്രർക്കും വീടു നൽകിയ ശേഷം മാത്രമാണ് വീട് നൽകാൻ കഴിയൂ എന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.

ഈ നിർദ്ധന കുടുംബത്തിന് വീട് ലഭിക്കണമെങ്കിൽ ലിസ്‌റ്റിൽ വീട് കൊടുത്ത് തുടങ്ങി 2 വർഷം കഴിയണം. പുതിയ ലിസ്‌റ്റിൽ നിന്നും വീട് നൽകി തുടങ്ങിയിട്ടുമില്ല. ഒരു ശക്തമായ കാറ്റടിച്ചാൽ നിലംപൊത്താവുന്ന അവസ്ഥയിലായിരിക്കുകയാണ് ഇവരുടെ കുടിൽ. കഴിഞ്ഞ ഗ്രാമസഭയിൽ ഇവർക്ക് ആദ്യം വീട് നൽകാൻ തീരുമാനം എടുത്തിരുന്നു.

എന്നാൽ പഞ്ചായത്ത് ഈ തീരുമാനം അട്ടിമറിച്ചതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നവകേരള സദസിൽ അപേക്ഷ നൽകിയവർക്കേ വീട് നൽകാൻ കഴിയൂ എന്നാണ് അവസാനം പഞ്ചായത്തധികൃതർ പറയുന്നത്. കൂലിപ്പണിക്കാരായ ഇവരോടിത് ആരും മുൻകൂട്ടി പറഞ്ഞതുമില്ല.

കളക്‌ടർക്ക് പരാതി നൽകിയിട്ടു പോലും ഇവരുടെ പരാതി പരിഹരിക്കാൻ കഴിഞ്ഞില്ല. ഇനി വരുന്ന മഴക്കാലം എങ്ങനെ താങ്ങും എന്ന ചിന്തയിലാണ് ഈ കുടുംബം. സുമനസുകൾ ഒരു മുറിയെങ്കിലും അടച്ചുറപ്പാക്കാൻ സാഹായിച്ചിരുന്നെങ്കിൽ എന്ന പ്രാർത്ഥനയിലാണ് മല്ലികയും കുടുംബവും.

Also Read: വാക്കിലൊതുങ്ങി മന്ത്രിയുടെ വാഗ്‌ദാനം, സുരക്ഷിതയിടം ഒരുക്കിയില്ല ; ദുരിത ജീവിതം പേറി അതിഥി തൊഴിലാളികള്‍

ABOUT THE AUTHOR

...view details