കേരളം

kerala

സ്റ്റേഷനുകളില്‍ കൂടുതല്‍ സിപിഒമാര്‍ വേണം; ആവശ്യവുമായി കോഴിക്കോട്, മലപ്പുറം ജില്ല പൊലീസ് മേധാവികള്‍

By ETV Bharat Kerala Team

Published : Mar 13, 2024, 10:40 AM IST

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ 846 സിപിഒമാരെ ആവശ്യപ്പെട്ടാണ് ജില്ല പൊലീസ് മേധാവിമാര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്ഷാമം ഉള്ളപ്പോഴാണ് 2023ലെ റാങ്ക് പട്ടികയില്‍ ഉൾപ്പെട്ട ഉദ്യോഗാര്‍ഥികള്‍ നിയമനം നടത്താതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്നത്.

CPO shortage in police department  CPO vacancy in Kozhikode  CPO vacancy in Malappuram  CPO rand holders protest
cpo-shortage-in-police-department

കോഴിക്കോട് :കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് കൂടുതൽ സിപിഒമാരെ ആവശ്യമെന്ന് റിപ്പോർട്ട് (CPO shortage in police department). ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കാൻ അധിക അംഗബലം ആവശ്യപ്പെട്ട് ഇരു ജില്ലകളിലെയും ജില്ല പൊലീസ് മേധാവിമാർ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കോഴിക്കോട് റൂറലിൽ 275, കോഴിക്കോട് സിറ്റിയിൽ 157, മലപ്പുറത്ത് 414 എന്നിങ്ങനെ 846 സിപിഒമാരെയാണ് അധികമായി ആവശ്യപ്പെട്ടത്.

പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷാമമുള്ളപ്പോഴും 2023 ഏപ്രിലിൽ നിലവിൽ വന്ന റാങ്ക് പട്ടികയിൽ നിന്ന് 21 ശതമാനം മാത്രം നിയമനമാണ് നടന്നതെന്നാണ് കണക്കുകൾ. റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാനിരിക്കെ ഒഴിവുകൾ ഉണ്ടായിട്ടും റിപ്പോർട്ട് ചെയ്യാൻ നടപടിയൊന്നും എടുക്കുന്നില്ലെന്ന് ആരോപിച്ച് ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിനു മുൻപിൽ ഒരു മാസത്തിലധികമായി സമരം നടത്തുകയാണ്. അതിനിടയിലാണ് ഇപ്പോൾ വിവരാകാശ രേഖ പ്രകാരം റിപ്പോർട്ട് പുറത്തുവന്നത് (Kozhikode Malappuram district police commissioners report on appointment of more CPOs).

അതേസമയം, 2019ൽ പുറപ്പെടുവിച്ച നോട്ടിഫിക്കേഷന്‍റെ പരീക്ഷ നടന്നത് 2021ലാണ്. പിഎസ്‌സിയുടെ പരിഷ്‌കരണം പ്രകാരം രണ്ട് ഘട്ടമായിട്ടായിരുന്നു പരീക്ഷ നടന്നത്. തുടർന്ന് കായിക ക്ഷമത പരീക്ഷയും നടത്തി. ഇവയ്‌ക്കെല്ലാം ശേഷമാണ് 2023 ഏപ്രിൽ 13ന് റാങ്ക് ലിസ്റ്റ് വന്നത്.

ഈ ലിസ്റ്റിന്‍റെ കാലാവധി 2024 ഏപ്രിൽ 13ന് അവസാനിക്കും. എന്നാൽ ഇതുവരെ ലിസ്റ്റ് പ്രകാരം 21 ശതമാനം പേർക്ക് മാത്രമെ നിയമനം നൽകിയിട്ടുള്ളൂ. കാലാവധി കഴിഞ്ഞാൽ ലിസ്റ്റില്‍ ഉള്‍പ്പെട്ട പതിനായിരത്തോളം ഉദ്യോഗാർഥികളാണ് പുറത്താവുക. ഉദ്യോഗാർഥികളിൽ പലർക്കും പ്രായ പരിധി കഴിഞ്ഞിരിക്കുകയാണ്. റാങ്ക് ലിസ്റ്റിന്‍റെ കാലാവധി സർക്കാർ നീട്ടി നൽകണമെന്ന ആവശ്യം ഉന്നയിച്ച് ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുകയാണ്.

റോഡ് ഉപരോധം, തല മുണ്ഡനം ചെയ്യലടക്കമുള്ള പ്രതിഷേധം ഉദ്യോഗാര്‍ഥികള്‍ നടത്തി കഴിഞ്ഞു. ഇതിനിടെ ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് ഉദ്യോഗാര്‍ഥികളുടെ അമ്മമാര്‍ നടത്തിയ പൊങ്കാല പ്രതിഷേധവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമരം ശക്തമായതോടെ ഡിജിപി ശൈഖ് ദർവേശ് സാഹിബ്, എഡിജിപി എം ആർ അജിത് കുമാർ, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു എന്നിവര്‍ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തിയിരുന്നു.

ABOUT THE AUTHOR

...view details