കേരളം

kerala

ബിനോജ് മോഹനന് സംഭവിച്ചതെന്ത്?; ഉത്തരം കണ്ടെത്താനാകാതെ പൊലീസും, അന്വേഷണം അവസാനിപ്പിച്ചു - Binoj Mohanan accident case

By ETV Bharat Kerala Team

Published : Apr 29, 2024, 1:06 PM IST

മാസങ്ങളായി അബോധാവസ്ഥയില്‍ ചികിത്സയിലുള്ള ഇടുക്കി ചപ്പാത്ത് സ്വദേശി ബിനോജ് മോഹനന്‍റെ അപകട കാരണം എന്തെന്ന്‌ ഇപ്പോഴും വ്യക്തമല്ല. മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയിട്ടും നടപടിയില്ല.

BINOJ MOHANAN ACCIDENT  UNCOVER TRUTH BEHIND ACCIDENT  ബിനോജ് മോഹനന്‍ അപകടം  ACCIDENT CASE STILL UNCLEAR
BINOJ MOHANAN ACCIDENT CASE

ബിനോജ് മോഹനന്‍റെ അപകടം

ഇടുക്കി:കഴിഞ്ഞ അഞ്ച് മാസമായി അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ചപ്പാത്ത് പുതുപ്പറമ്പിൽ ബിനോജ് മോഹനന് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും ആർക്കുമറിയില്ല. ബിനോജിൻ്റെ പിതാവ് മോഹനൻ്റെ പരാതിയിൽ 100 ദിവസം ഇരുട്ടിൽ തപ്പിയ പൊലീസും അന്വേഷണവും അവസാനിപ്പിച്ചു. പൊലീസ് അന്വേഷണം കാര്യക്ഷമമായില്ല എന്ന് കാട്ടി മുഖ്യമന്ത്രിക്ക് അടക്കം കുടുംബം നൽകിയ പരാതിയിലും നടപടിയില്ല.

അജ്ഞാത അപകടത്തെ തുടർന്ന് അബോധാവസ്ഥയിൽ കിടക്കുന്ന ബിനോജിൻ്റെ തുടർ ചികിത്സക്ക് പോലും പണം ഇല്ലാതെ ബുദ്ധിമുട്ടുകയുമാണ് കുടുംബം. ലക്ഷങ്ങൾ ചിലവഴിച്ച് വിദഗ്‌ധ ചികിത്സ ലഭ്യമാക്കിയിട്ട് ബിനോജിൻ്റെ ബോധം വീണ്ടെടുക്കാൻ ഇതുവരെ കഴിഞ്ഞില്ല. മൊഴിയെടുക്കാനോ, തെളിവ് ശേഖരിക്കാനോ കഴിയാത്തതാണ് അന്വേഷണം അവസാനിപ്പിച്ചതെന്നാണ് പൊലീസ് ഭാഷ്യം.

2023 ഒക്ടോബർ 24 രാത്രി 10 മണിയോടെ വീടിന് മുൻവശത്തെ റോഡരികിൽ ഒരാൾ കിടക്കുന്നുവെന്ന് അതുവഴി വാഹനത്തിൽ വന്ന യാത്രക്കാരാണ്‌ പിതാവ് മോഹനനെ അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ് കിടക്കുന്നത് മകൻ ബിനോജാണെന്ന് അപ്പോഴാണ് മോഹനൻ അറിഞ്ഞത്. ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 10 ലക്ഷത്തിലധികം രൂപ ചിലവഴിച്ച് വിദഗ്‌ധ ചികിത്സ നൽകിയിട്ടും ഒരു പുരോഗതിയും ഉണ്ടായില്ല. പൊലീസ് അന്വഷണവും എങ്ങുമെത്തിയില്ല. അന്വേഷണം തൃപ്‌തികരമല്ലെന്ന് കാണിച്ച് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയെങ്കിലും ജനുവരി 31ന് കേസ് അന്വേഷണം നിർത്തിയെന്ന അറിയിപ്പാണ് ഉപ്പുതറ പൊലീസിൽ നിന്നും പിതാവിന് കിട്ടിയത്.

സന്ധ്യ കഴിഞ്ഞ് ചപ്പാത്ത് ടൗണിലേക്ക് പോയ മകനോടൊപ്പം ഒരാൾ നടന്ന് വരുന്ന സിസിടിവി ദൃശ്യം ശേഖരിച്ചെങ്കിലും ഇത് സംബന്ധിച്ച് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്ന് മോഹനൻ പറയുന്നു. സംഭവത്തിന് രണ്ട് ദിവസം മുൻപ് അയൽവാസിയുമായി വാക്കുതർക്കം ഉണ്ടായതായും മോഹനൻ പറഞ്ഞു. നടന്ന് വരുമ്പോൾ വാഹനം തട്ടിയതാണോ, ആരെങ്കിലും അപായപ്പെടുത്തിയതോ, മകന് എന്താണ്‌ സംഭവിച്ചതെന്നറിയണം. സത്യം വെളിച്ചത്ത് വരാൻ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മോഹനൻ മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് പരാതി നൽകിയെങ്കിലും, ഇതിലും നടപടികൾ ഒന്നുമുണ്ടായിട്ടില്ല.

നിലവിൽ 5 മാസമായി അബോധാവസ്ഥയിൽ കഴിയുന്ന ബിനോജിൻ്റെ ചികിത്സക്കായി കുടുംബം ബുദ്ധിമുട്ടുകയാണ്. ബന്ധുക്കളുടെ അടക്കം സാമ്പത്തിക സഹായത്താലാണ് ചികിത്സ നടത്തിയത്. 20 ലക്ഷത്തോളം രൂപ ചികിത്സ ചിലവിന് ഇതുവരെ ആയിട്ടുണ്ട്.

ALSO READ:തിരുനെൽവേലിയിൽ കാർ വെള്ളക്കെട്ടിലേക്ക്‌ മറിഞ്ഞ് ദമ്പതികൾ മുങ്ങിമരിച്ചു

തുടർ ചികിത്സക്ക് പണം കണ്ടെത്താൻ കഴിയാതെ വിഷമവൃത്തത്തിലാണ് ഇവർ. ഭാര്യയും രണ്ടു മക്കളുമുണ്ട് ബിനോജിന്. നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിനോജിൻ്റെ കുടുംബം.

ABOUT THE AUTHOR

...view details