കോഴിക്കോട്: ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ സർക്കാർ ഒരു വാൻ റോഡിലിറക്കിയിരുന്നു. 'ആൽകോ സ്‌കാൻ വാൻ'. നിയമ ലംഘകരെ പിടികൂടാന്‍ കേരള പൊലീസിന് കരുത്താകേണ്ട ആല്‍കോ സ്‌കാന്‍ വാന്‍ ഇന്ന് എവിടെയുണ്ട്? തലസ്ഥാനത്തുള്ള ഉദ്യോഗസ്ഥർ പറയുന്നു ഏതോ ജില്ലയിൽ ഉണ്ടെന്ന്, ഏത് ജില്ലയിൽ എന്ന് ചോദിച്ചാൽ വ്യക്തമായ ഉത്തരമില്ല.
2022 ആഗസ്റ്റ് 30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക ഉദ്ഘാടനവും ഫ്ലാഗ് ഓഫും നിര്‍വ്വഹിച്ചിരുന്നു. മദ്യം മുതല്‍ സിന്തറ്റിക് ലഹരി മരുന്നുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ചവരെ കണ്ടെത്താന്‍ അത്യാധുനിക ഉപകരണങ്ങളുമായാണ് വാൻ രംഗത്തിറങ്ങിയത്. ലഹരി ഉപയോഗിക്കുന്നവരെ പിടികൂടിയാല്‍ കുറ്റം തെളിയിക്കപ്പെടാന്‍ വൈദ്യപരിശോധന അടക്കം ഏറെ സമയമെടുക്കുന്നത് തലവേദന ആയതോടെയാണ് വാൻ ഇറക്കിയത്.
പിടികൂടുന്നവരുടെ ഉമിനീർ പരിശോധനയിലൂടെ 5 മിനിറ്റ് കൊണ്ട് ഫലത്തിന്‍റെ പ്രിന്‍റ് ലഭിക്കും. 48 മണിക്കൂർ മുമ്പ് വരെ ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നും കണ്ടുപിടിക്കാനാകും. റോട്ടറി ഇന്‍റര്‍നാഷണലിന്‍റെ നേതൃത്വത്തില്‍ സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന് വേണ്ടി ആരംഭിച്ച റോപ്പ് പദ്ധതിയിലൂടെയാണ് ആല്‍കോ സ്‌കാന്‍ വാൻ കേരള പൊലീസിന് കൈമാറിയത്.