കേരളം

kerala

ചേട്ടന്മാരുടെ കണ്ണീരിന് കണക്ക് ചോദിക്കാന്‍ യുവനിര ; അണ്ടര്‍ 19 ലോകകപ്പില്‍ നാളെ ഇന്ത്യ- ഓസീസ് പോരാട്ടം

By ETV Bharat Kerala Team

Published : Feb 10, 2024, 8:14 PM IST

അണ്ടര്‍ 19 ലോകകപ്പില്‍ ആറാം കിരീടം തേടി നാളെ ഇന്ത്യ ഇറങ്ങുന്നു. സഹാറ പാര്‍ക്ക് വില്ലോമൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് എതിരാളി

Under 19 World Cup 2024  India vs Australia  Uday Saharan  ഇന്ത്യ vs ഓസ്‌ട്രേലിയ  ഉയദ് സഹാരണ്‍
Under 19 World Cup 2024 India vs Australia Final Preview

ബെനോനി : ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിയിലെ ഇന്ത്യന്‍ ആരാധകരുടെ നീറ്റല്‍ ഇനിയും അവസാനിച്ചിട്ടില്ല. അത്ഭുത കുതിപ്പുമായി ഫൈനലിലേക്ക് എത്തിയ ഇന്ത്യയെ ഓസ്‌ട്രേലിയയായിരുന്നു വീഴ്‌ത്തിയത്. ചേട്ടന്മാരുടെ ഈ തോല്‍വിക്ക് കണക്ക് ചോദിക്കാന്‍ ഇന്ത്യന്‍ യുവനിര നാളെ ഇറങ്ങുകയാണ്.

അണ്ടര്‍ 19 ലോകകപ്പ് (Under 19 World Cup 2024) ഫൈനലില്‍ നാളെ ഇന്ത്യ- ഓസ്‌ട്രേലിയ ടീമുകള്‍ ഏറ്റുമുട്ടും (India vs Australia Final Preview). ദക്ഷിണാഫ്രിക്കയിലെ സഹാറ പാര്‍ക്ക് വില്ലോമൂര്‍ സ്റ്റേഡിയമാണ് ഇന്ത്യ-ഓസീസ് പോരിന് വേദിയാവുന്നത്. ഉച്ചയ്‌ക്ക് 1.30നാണ് മത്സരം ആരംഭിക്കുക.

ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തില്‍ തങ്ങളുടെ ആറാം കിരീടമാണ് ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്നത്. മുഹമ്മദ് കൈഫ് (2000), വിരാട് കോലി (2008) ഉന്മുക്ത് ചന്ദ് (2012), പൃഥ്വി ഷാ (2018), യാഷ് ദൂള്‍ (2022) എന്നിവര്‍ക്ക് കീഴിലാണ് ഇതുവരെയുള്ള ഇന്ത്യയുടെ കിരീട നേട്ടം. ഈ പട്ടികയിലേക്ക് ഇത്തവണ തന്‍റെ പേരുകൂടി എഴുതിച്ചേര്‍ക്കാനുറച്ചാവും ഉദയ്‌ സഹാരണ്‍ (Uday Saharan) എന്ന യുവ നായകന്‍റെ ശ്രമം. എതിരാളികള്‍ കരുത്തരാണെങ്കിലും തികഞ്ഞ വിജയ പ്രതീക്ഷയിലാണ് നീലപ്പ.

ടൂര്‍ണമെന്‍റില്‍ കളിച്ച ആറ് മത്സരങ്ങളിലും വിജയിച്ച ടീം അപരാജിതരായാണ് ഫൈനലിലേക്ക് എത്തിയത്. ശക്തമായ ബാറ്റിങ് നിരയാണ് ഇന്ത്യയുടെ കരുത്ത്. കളിച്ച ആറില്‍ അഞ്ച് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്‌ത ടീം 250 റണ്‍സിന് മുകളിൽ സ്കോർ ചെയ്‌തിരുന്നു.

ടൂര്‍ണമെന്‍റിലെ റണ്‍വേട്ടക്കാരില്‍ ആദ്യ മൂന്നിലും ഇന്ത്യന്‍ താരങ്ങളാണുള്ളത്. നായകന്‍ ഉദയ് സഹാരണ്‍ തന്നെയാണ് തലപ്പത്തുള്ളത്. ആറ് മത്സരങ്ങളില്‍ നിന്നും 64.83 ശരാശരിയില്‍ 389 റൺസാണ് താരം നേടിയിട്ടുള്ളത്. ആറ് മത്സരങ്ങളില്‍ നിന്നും 67.60 ശരാശരിയില്‍ 336 റണ്‍സ് നേടിയ മുഷീർ ഖാൻ (Musheer Khan), ഇത്രയും മത്സരങ്ങളില്‍ നിന്നുതന്നെ 73.50 ശരാശരിയില്‍ 294 റണ്‍സ് അടിച്ച സച്ചിന്‍ ദാസ് (Sachin Dhas) എന്നിവരാണ് പിന്നിലുള്ളത്.

ടീമിന്‍റെ ബോളിങ് യൂണിറ്റും മികച്ചതാണ്. വൈസ് ക്യാപ്റ്റനും ഇടങ്കയ്യന്‍ സ്പിന്നറുമായ സൗമി കുമാർ പാണ്ഡെയാണ് (Saumy Kumar Pandey) തുറുപ്പ് ചീട്ട്. മികച്ച ലൈനും ലെങ്ത്തുമുള്ള പന്തുകള്‍ ഉപയോഗിച്ച് എതിര്‍ ബാറ്റര്‍മാരെ വിറപ്പിക്കുന്നതാണ് താരത്തിന്‍റെ ശൈലി. റണ്‍സ് വഴങ്ങാന്‍ ഏറെ പിശുക്ക് കാട്ടുന്ന താരം കളിച്ച ആറ് മത്സരങ്ങളില്‍ നിന്നും 2.44 ഇക്കോണമിയില്‍ 17 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുണ്ട്. പേസര്‍മാരായ നമാൻ തിവാരി, രാജ് ലിംബാനി എന്നിവരും നിര്‍ണായക ഘട്ടത്തില്‍ വിക്കറ്റുകള്‍ നേടാന്‍ മിടുക്കുള്ളവരാണ്.

ALSO READ: ക്യാപ്റ്റന്‍ ധോണിയായിരുന്നു, എന്നാല്‍ എന്‍റെ കണ്ണുകള്‍ കോലിയിലാണ് ഉടക്കിയത് ; അക്കാര്യം അന്നേ ഉറപ്പിച്ചുവെന്ന് രവി ശാസ്‌ത്രി

അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇതേവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഓസ്‌ട്രേലിയയ്‌ക്ക് കഴിഞ്ഞിട്ടില്ല. ഇതിനുമുമ്പ് രണ്ട് തവണയാണ് (2012, 2018) ഇരു ടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ രണ്ട് തവണയും വിജയം ഇന്ത്യയ്‌ക്ക് ഒപ്പമായിരുന്നു.

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ