രാജ്‌കോട്ട്:നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് (India vs England 3rd Test) മത്സരത്തില്‍ നിന്നും വെറ്ററന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിൻ പിന്മാറി (Ravichandran Ashwin Withdraws From Rajkot Test). കുടുംബത്തില്‍ ഒരാളുടെ ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായാണ് താരത്തിന്‍റെ പിന്മാറ്റമെന്ന് ബിസിസിഐ (BCCI) സ്ഥിരീകരിച്ചു. ഇന്നലെ (ഫെബ്രുവരി 16) രാത്രി ഏറെ വൈകിയാണ് ബിസിസിഐ ഈ വിവരം പുറത്തുവിട്ടത്.
ആരോഗ്യസ്ഥിതി മോശമായ അമ്മയ്‌ക്കൊപ്പമുണ്ടാകാനായാണ് രവിചന്ദ്രന്‍ അശ്വിന്‍ രാജ്‌കോട്ടില്‍ നിന്നും ചെന്നൈയിലേക്ക് പോയതെന്ന് ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല (Rajiv Shukla) വ്യക്തമാക്കിയിരുന്നു. താരത്തിന്‍റെ അമ്മ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. അതേസമയം, ഇത്തരമൊരു സാഹചര്യത്തില്‍ താരത്തിന് വേണ്ട പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബിസിസിഐ അറിയിച്ചു.
രാജ്‌കോട്ട് ടെസ്റ്റില്‍ മൂന്ന് ദിവസം ശേഷിക്കെ അശ്വിന്‍റെ അഭാവത്തില്‍ പത്ത് പേരുമായി വേണം ഇന്ത്യയ്‌ക്ക് കളിക്കാന്‍. സാധാരണയായി ഏതെങ്കിലും താരത്തിന് ഗുരുതരമായ പരിക്ക് പറ്റുകയോ കൊവിഡ് ബാധിതന്‍ ആകുകയോ ചെയ്‌താല്‍ മാത്രമാണ് ആ ടീമിന് പകരക്കാരനെ ഇറക്കാന്‍ സാധിക്കുന്നത്. അശ്വിന്‍റെ അഭാവത്തില്‍ രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരിലാകും ടീമിന്‍റെ സ്‌പിന്‍ പ്രതീക്ഷ.