കേരളം

kerala

സര്‍ഫറാസിനും ജൂറെലിനും അരങ്ങേറ്റം?; മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ സാധ്യത ഇലവന്‍ നോക്കാം

By ETV Bharat Kerala Team

Published : Feb 14, 2024, 7:52 PM IST

ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് നാളെ രാജ്‌കോട്ടില്‍ തുടക്കം. രണ്ടാം ടെസ്റ്റിലെ പ്ലേയിങ് ഇലവനില്‍ ഒന്നിലേറെ മാറ്റങ്ങളുമായി ആവും ആതിഥേയര്‍ രാജ്‌കോട്ടില്‍ ഇറങ്ങുക.

Sarfaraz Khan  Dhruv Jurel  India vs England  ഇന്ത്യ vs ഇംഗ്ലണ്ട്  സര്‍ഫറാസ് ഖാന്‍
India s Predicted XI against England in the third Test

രാജ്‌കോട്ട്:ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് ഇന്ത്യ നാളെയിറങ്ങും (India vs England 3rd Test Preview). രാജ്‌കോട്ടില്‍ രാവിലെ ഒമ്പതരയ്‌ക്കാണ് മത്സരം ആരംഭിക്കുക. കഴിഞ്ഞ രണ്ട് ടെസ്റ്റുകളില്‍ ഓരോന്ന് വീതം വിജയിച്ച ഇരു ടീമുകളും അഞ്ച് മത്സര പരമ്പരയില്‍ 1-1ന് സമനിലയിലാണ്.

ഹൈദരാബാദിലെ ഓപ്പണറിലേറ്റ അപ്രതീക്ഷിത തോല്‍വിക്ക് വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിലാണ് ആതിഥേയര്‍ ഇംഗ്ലണ്ടിന് മറുപടി നല്‍കിയത്. ഇതോടെ രാജ്‌കോട്ടില്‍ മത്സരം പിടിക്കുന്നവര്‍ക്ക് പരമ്പരയില്‍ മുന്നിലെത്താം (India vs England 3rd Test Preview). പ്ലേയിങ് ഇലവനില്‍ ഒന്നിലേറെ മാറ്റവുമായാവും ഇന്ത്യ കളിക്കാന്‍ ഇറങ്ങുക.

ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷിന്‍ സര്‍ഫറാസ് ഖാന്‍ (Sarfaraz Khan) , വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെൽ (Dhruv Jurel) എന്നിവര്‍ക്ക് അരങ്ങേറ്റത്തിന് സാധ്യതയുണ്ട്. പരമ്പരയില്‍ നിന്നും പുറത്തായ ശ്രേയസിന് പകരം സര്‍ഫറാസ് എത്തുമ്പോള്‍ കെഎസ്‌ ഭരത്താവും ധ്രുവിന് വഴിയൊരുക്കുക. ഹോം സാഹചര്യത്തില്‍ ഇന്ത്യന്‍ മധ്യനിരയില്‍ മുതല്‍ക്കൂട്ടാവുമെന്ന് കരുതിയ ശ്രേയസിനെ മോശം ഫോമാണ് പരമ്പരയില്‍ നിന്നും പുറത്താക്കിയതെന്നാണ് സംസാരം.

വിക്കറ്റിന് പിന്നില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും ബാറ്റുകൊണ്ട് തിളങ്ങാന്‍ ഭരത്തിനും കഴിഞ്ഞിട്ടില്ല. ഇതേവരെ ഏഴ് ടെസ്റ്റുകള്‍ കളിച്ചുവെങ്കിലും ഒരൊറ്റ അര്‍ധ സെഞ്ചുറി പോലും നേടാന്‍ ഭരത്തിന് കഴിഞ്ഞിട്ടില്ല.

ഇന്ത്യയുടെ സാധ്യത ഇലവന്‍ നോക്കാം...

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളും ഓപ്പണര്‍മാരായെത്തും. ഹൈദരാബാദില്‍ അര്‍ധ സെഞ്ചുറി നേടിയ യശസ്വി വിശാഖപട്ടണത്ത് ഇരട്ട സെഞ്ചുറിയുമായി തിളങ്ങിയിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് പരമ്പരയില്‍ മികവ് പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.

ശുഭ്‌മാന്‍ ഗില്‍, രജത് പടിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജൂറെല്‍ എന്നിവരായിരിക്കും മധ്യനിരയില്‍ കളിക്കുക. വ്യക്തിപരമായ കാരണങ്ങളാല്‍ വിരാട് കോലി പരമ്പര കളിക്കാതിരിക്കുന്നതോടെ ശുഭ്‌മാന്‍ ഗില്ലാണ് താരത്തിന്‍റെ മൂന്നാം നമ്പറില്‍ കളിക്കുന്നത്. വിശാഖട്ടണം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടാന്‍ 24-കാരനായ ഗില്ലിന് കഴിഞ്ഞിരുന്നു.

മോശം ഫോമിന് കടുത്ത വിമര്‍ശനം നേരിടവെ കൂടിയായിരുന്നു ഗില്ലിന്‍റെ സെഞ്ചുറി പ്രകടനം. വിശാഖട്ടണത്ത് അരങ്ങേറ്റ മത്സരം കളിച്ച രജത് ആകെ 41 റണ്‍സാണ് നേടിയത്. എന്നാല്‍ ശ്രേയസിന്‍റെ പുറത്താവല്‍ രജതിന്‍റെ സ്ഥാനം നിലനിര്‍ത്താന്‍ സഹായിക്കും. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിച്ചിട്ടും ഏറെ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് സര്‍ഫറാസിന് ഇന്ത്യയ്‌ക്കായി അരങ്ങേറ്റത്തിന് അവസരം ഒരുങ്ങുന്നത്. വിക്കറ്റ് കീപ്പറായി ജൂറെല്‍ ഇറങ്ങുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

രവീന്ദ്ര ജഡേജ തിരിച്ച് എത്തുന്നതോടെ അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരില്‍ ഒരാള്‍ക്ക് പുറത്തിരിക്കേണ്ടി വരും. ആദ്യ ടെസ്‌റ്റില്‍ അഞ്ച് വിക്കറ്റും ഒന്നാം ഇന്നിങ്‌സില്‍ 87 റൺസും നേടി തിളങ്ങാന്‍ ജഡേജയ്‌ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ പരിക്കേറ്റതോടെയാണ് വിശാഖപട്ടണത്ത് താരത്തിന് പുറത്തിരിക്കേണ്ടി വന്നത്.

ആര്‍ അശ്വിന്‍ തുടരും. ടെസ്റ്റില്‍ 500 വിക്കറ്റുകള്‍ എന്ന നാഴികക്കല്ലിന്‍റെ വക്കിലാണ് അശ്വിനുള്ളത്. രാജ്‌കോട്ടില്‍ വെറും ഒരു വിക്കറ്റ് വീഴ്‌ത്തിയാല്‍ ടെസ്റ്റില്‍ 500 വിക്കറ്റുകള്‍ തികയ്‌ക്കാന്‍ ഇന്ത്യയുടെ വെറ്ററന്‍ സ്‌പിന്നര്‍ക്ക് കഴിയും. ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരായിരിക്കും ടീമിലെ പേസര്‍മാര്‍.

രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ വിജയ ശില്‍പിയാണ് ബുംറ. പേസര്‍മാര്‍ക്ക് പിന്തുണയില്ലാതിരുന്ന വിശാഖപട്ടണത്തെ പിച്ചില്‍ രണ്ട് ഇന്നിങ്‌സിലുമായി ഒമ്പത് വിക്കറ്റുകള്‍ വീഴ്‌ത്തിയാണ് താരം തിളങ്ങിയത്. ഇതിന് പിന്നാലെ ടെസ്റ്റ് റാങ്കിങ്ങില്‍ ലോക ഒന്നാം നമ്പര്‍ താരമാവാനും ബുംറയ്‌ക്ക് കഴിഞ്ഞിരുന്നു. മത്സരത്തില്‍ വിശ്രമം അനുവദിച്ചിരുന്ന സിറാജിന് മുകേഷ് കുമാര്‍ വഴിയൊരുക്കും.

ALSO READ: രോഹിത്തിന്‍റെ കുറ്റി പറത്തി നെറ്റ്‌ ബോളര്‍ ; ക്യാപ്റ്റന്‍റെ ഫോമില്‍ ഇന്ത്യയ്‌ക്ക് ആശങ്ക

ഇന്ത്യ സാധ്യത ഇലവൻ: രോഹിത് ശർമ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, രജത് പടിദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പര്‍), അക്സർ പട്ടേൽ/കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്(India's Predicted XI against England in the third Test).

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ