കേരളം

kerala

'അയാളുടെ പേര് മോഹന്‍ലാല്‍ എന്നാണ്, ഇനി വാലിബന്‍റെ തേരോട്ടം'; കുറിപ്പുമായി ഹരീഷ് പേരടി

By ETV Bharat Kerala Team

Published : Jan 29, 2024, 6:16 PM IST

ലോക സിനിമയിലേക്കുള്ള മലയാളത്തിന്‍റെ കൈയ്യൊപ്പാണ് 'മലൈക്കോട്ടെ വാലിബൻ' എന്നും ഹരീഷ് പേരടി

Hareesh Peradi facebook post  mohanlal Malaikottai Vaaliban  ഹരീഷ് പേരടി ഫേസ്‌ബുക്ക് പോസ്റ്റ്  മോഹൻലാൽ മലൈക്കോട്ടെ വാലിബൻ
Hareesh Peradi facebook post

മോഹൻലാൽ - ലിജോ ജോസ് കൂട്ടുകെട്ടിന്‍റെ 'മലൈക്കോട്ടെ വാലിബൻ' തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് (Malaikottai Vaaliban). പോസിറ്റീവ് റിവ്യൂകൾക്കൊപ്പം തന്നെ നെഗറ്റീവ് പ്രതികരണങ്ങളും ചിത്രം നേരിടുന്നുണ്ട്. ചിത്രത്തിനെതിരെ ബോധപൂർവം ചിലർ നെഗറ്റീവ് പരാമർശം നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്‌ത നടൻ ഹരീഷ് പേരടിയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

തന്‍റെ 43 വർഷത്തെ അഭിനയ ജീവതത്തിലൂടെ ഹെയിറ്റ് ക്യാമ്പയിൻ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ മോഹൻലാൽ നിസാരമായി വലിച്ച് താഴെയിട്ടിട്ടുണ്ടെന്നും ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും അതുപോലെ നിൽക്കുകയാണെന്നും ഹരീഷ് പേരടി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഹരീഷ് പേരടിയുടെ പ്രതികരണം (actor Hareesh Peradi facebook post). മലൈക്കോട്ടെ വാലിബൻ കാണാൻ കുടുംബങ്ങൾ തിയേറ്ററിൽ എത്താൻ തുടങ്ങിയെന്നും ലോക സിനിമയിലേക്കുള്ള മലയാളത്തിന്‍റെ കൈയ്യൊപ്പാണ് ഈ സിനിമയെന്നും ഹരീഷ് കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:'43 വർഷത്തെ അഭിനയ ജീവിതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്‌റ്റ് ക്യാപയിൻ എന്ന് അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാൾ നിസാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്..കാരണം അയാളുടെ പേർ മോഹൻലാൽ എന്നാണ്...ഈ സിനിമയും ഇത് തന്നെയാണ് പറയുന്നത്.

ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും അതുപോലെ നിൽക്കുകയാണെന്ന്. ഈ ചിത്രത്തിൽ അയാളോടൊപ്പം പിന്നിൽ നിൽക്കുന്ന ആളുകളെപോലെ...ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന കുടുംബങ്ങൾ തിയ്യറ്ററിൽ എത്താൻ തുടങ്ങി...

ഇനി വാലിബന്‍റെ തേരോട്ടമാണ്...ആ തേരോട്ടത്തിൽ എത്രയും പെട്ടന്ന് നിങ്ങളും പങ്കുചേരുക... കാരണം ഇത് ലിജോ ജോസ് പല്ലിശ്ശേരി എന്ന പ്രതിഭയുടെ കൈയ്യൊപ്പാണ്..ലോക സിനിമയിലേക്ക് മലയാളത്തിന്‍റെ കൈയ്യൊപ്പ്.'

അതേസമയം മലൈക്കോട്ടെ വാലിബൻ സിനിമയ്‌ക്കെതിരേ നടക്കുന്ന വിമര്‍ശനങ്ങളിൽ പ്രതികരിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി നേരത്തെ രംഗത്ത് വന്നിരുന്നു. ഒന്നര വര്‍ഷത്തോളം കഷ്‌ടപ്പെട്ടാണ് 'മലൈക്കോട്ടെ വാലിബന്‍' ചിത്രീകരിച്ചതെന്നും കണ്ടുപരിചയിച്ച കഥയുടെ വേഗതയും സാങ്കേതികതയും എല്ലാ സിനിമകളിലും വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഫെരാരി എന്‍ജിന്‍ ഉപയോഗിച്ച് ഒടുന്ന വണ്ടിയല്ല ഈ സിനിമയെന്ന് പറഞ്ഞ ലിജോ മുത്തശ്ശിക്കഥയുടെ വേഗം മാത്രമുള്ള ചിത്രമാണിതെന്നും വ്യക്തമാക്കിയിരുന്നു.

ALSO READ:വാലിബൻ എത്തി, മോഹൻലാൽ- ലിജോ ചിത്രത്തിന് വൻ വരവേല്‍പ്പ്

ABOUT THE AUTHOR

...view details