ഹൈദരാബാദ് : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്‌സഭ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ നിന്ന് മത്സരിച്ചേക്കും. ഇക്കാര്യത്തില്‍ ധാരണയായതായാണ് വിവരം. സംസ്ഥാനത്തുനിന്ന് പരമാവധി സീറ്റുകൾ നേടുകയെന്നതാണ് ഇതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. രാഹുൽ ഗാന്ധി തെലങ്കാനയിൽ നിന്നും മത്സരിച്ചാൽ സംസ്ഥാനത്ത് തരംഗമുണ്ടാക്കാനാകുമെന്നും അത് പരമാവധി സീറ്റുകള്‍ നേടിക്കൊടുക്കുമെന്നുമുള്ള വിലയിരുത്തലിലാണ് പാർട്ടി.
ഖമ്മത്തോ ഭുവനഗിരിയിലോ രാഹുല്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇതിനുപുറമെ ഉത്തർപ്രദേശിലെ അമേഠിയിലും അദ്ദേഹം മത്സരിച്ചേക്കും. അതേസമയം സോണിയ ഗാന്ധി പ്രതിനിധീകരിച്ച റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും.
സോണിയയ്‌ക്ക് പകരം രാഹുൽ : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഉപമുഖ്യമന്ത്രി ഭട്ടി വിക്രമമാർക്ക, റവന്യൂ മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി എന്നിവർ ദിവസങ്ങൾക്ക് മുൻപ് സോണിയ ഗാന്ധിയെയും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കണ്ടിരുന്നു. സോണിയ തെലങ്കാനയില്‍ നിന്ന് മത്സരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുകയും ചെയ്‌തു.