കേരളം

kerala

മുസ്‌ലിം വിവാഹ, വിവാഹമോചന രജിസ്‌ട്രേഷൻ നിയമം റദ്ദാക്കി അസം

By ETV Bharat Kerala Team

Published : Feb 24, 2024, 11:19 AM IST

ഇത് അസമിൽ ശൈശവ വിവാഹം നിരോധിക്കുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവയ്‌പ്പാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

Assam Cabinet  അസം മന്ത്രി സഭ  അസം വിവാഹ രജിസ്‌ട്രേഷൻ  Assam Muslim Marriages Registration  child marriage in Assam
Assam

ഗുവാഹത്തി :സംസ്ഥാനത്ത് ശൈശവവിവാഹം നിരോധിക്കുന്നതിനുള്ള പുതിയ ചുവടുവയ്‌പ്പുമായി അസം. 1935 ലെ അസം മുസ്‌ലിം വിവാഹ, വിവാഹമോചന രജിസ്‌ട്രേഷൻ നിയമം കാബിനറ്റ് റദ്ദാക്കി (Assam Cabinet repeals Muslim Marriages and Divorces Registration Act). അസമിൽ ശൈശവ വിവാഹം നിരോധിക്കുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവയ്‌പ്പാണ് ഇതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാട്ടി. എക്‌സിലൂടെ ആയിരുന്നു അസം മുഖ്യമന്ത്രിയുടെ പ്രതികരണം.

"ഫെബ്രുവരി 23 ന്, അസം കാബിനറ്റ് പഴയ മുസ്‌ലിം വിവാഹ, വിവാഹമോചന രജിസ്‌ട്രേഷൻ നിയമം റദ്ദാക്കാനുള്ള സുപ്രധാന തീരുമാനം എടുത്തു. നിയമപ്രകാരം വധൂവരന്മാർ 18ഉം 21ഉം വയസിൽ എത്തിയിട്ടില്ലെങ്കിലും വിവാഹ രജിസ്ട്രേഷൻ അനുവദിക്കുന്ന വ്യവസ്ഥകൾ ഈ നിയമത്തിൽ അടങ്ങിയിരുന്നു. അസമിൽ ശൈശവ വിവാഹങ്ങൾ നിരോധിക്കുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവയ്‌പ്പാണ് ഇത്," -അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എക്‌സിൽ പോസ്റ്റ് ചെയ്‌തു.

നിയമനിർമാണം റദ്ദാക്കിയാൽ നിലവിൽ സംസ്ഥാനത്തെ 94 മുസ്‌ലിം വിവാഹ രജിസ്‌ട്രാർമാരുടെ കസ്റ്റഡിയിലുള്ള രജിസ്‌ട്രേഷൻ രേഖകൾ കസ്റ്റഡിയിൽ എടുക്കാൻ ജില്ല കമ്മിഷണർമാർക്കും ജില്ല രജിസ്‌ട്രാർമാർക്കും അധികാരം നൽകുമെന്നും നിയമം റദ്ദാക്കിയതിന് ശേഷം സംസ്ഥാന സർക്കാർ പരാമർശിച്ചു. ഇൻസ്‌പെക്‌ടർ ജനറൽ ഓഫ് രജിസ്‌ട്രേഷൻ്റെ മൊത്തത്തിലുള്ള മേൽനോട്ടത്തിലും മാർഗ നിർദേശത്തിലും നിയന്ത്രണത്തിലുമാകുമിത്. നിയമം റദ്ദാക്കിയതിന് ശേഷം മുസ്‌ലിം വിവാഹ രജിസ്‌ട്രാർമാരുടെ പുനരധിവാസത്തിനായി രണ്ട് ലക്ഷം രൂപ ഒറ്റത്തവണ നഷ്‌ട പരിഹാരം നൽകും.

അതേസമയം കാലഹരണപ്പെട്ട, ബ്രിട്ടീഷുകാരുടെ ഭരണത്തിൽ അസം പ്രവിശ്യയിൽ ഉണ്ടായിരുന്ന നിയമമാണിതെന്ന് നിയമം അസാധുവാക്കിയതിന് പിന്നിലെ കാരണം പട്ടികപ്പെടുത്തിക്കൊണ്ട് സർക്കാർ പറഞ്ഞു. 'ഈ നിയമം അനുസരിച്ച് വിവാഹങ്ങളുടെയും വിവാഹമോചനങ്ങളുടെയും രജിസ്‌ട്രേഷൻ നിർബന്ധമല്ല.

രജിസ്‌ട്രേഷൻ മെഷിനറി എന്നത് അനൗപചാരികം മാത്രമാണ്. നിലവിലുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതിന് ധാരാളം സാധ്യതകൾ ഈ നിയമത്തിൽ അവശേഷിക്കുന്നുണ്ട്. നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച്, 21 വയസിന് താഴെയുള്ള പുരുഷന്മാർക്കും 18 വയസിന് താഴെയുള്ള സ്‌ത്രീകൾക്കും വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് അവസരമുണ്ട്. ഒരു തരത്തിലുള്ള നിരീക്ഷണവും ഇല്ലാതെയാണ് ഈ നിയമം നടപ്പിലാക്കിയിരുന്നത്'- സംസ്ഥാന സർക്കാർ വ്യക്തമാക്കി.

ABOUT THE AUTHOR

...view details