കേരളം

kerala

രാഹുലിന് യുപിയുടെ ഹൃദയം തുറന്ന് അഖിലേഷ് യാദവ്; പ്രിയങ്കയും അഖിലേഷും രാഹുലും അണിനിരന്ന ന്യായ് യാത്ര ആഗ്രയില്‍

By ETV Bharat Kerala Team

Published : Feb 25, 2024, 5:57 PM IST

ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുലിനും പ്രിയങ്കയ്‌ക്കുമൊപ്പം പങ്കെടുത്ത് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. നീക്കം ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജനത്തിൽ ധാരണയിലെത്തിയതിനു പിന്നാലെ.

Rahul gandhi  Bharat Jodo Nyay Yatra  Akhilesh Yadav  രാഹുൽ ഗാന്ധി  Loksabha Elections 2024
Akhilesh Yadav in Bharat Jodo Nyay Yatra

അലിഗഡ്:ഉത്തർപ്രദേശിലൂടെയുള്ള ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുൽ ഗാന്ധിക്കൊപ്പം അണിചേർന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ആഗ്രയില്‍ വച്ചാണ് അഖിലേഷും യാത്രയുടെ ഭാഗമായത്. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് വിഭജനത്തിൽ ധാരണയിലെത്തിയതിനു പിന്നാലെയാണ് അഖിലേഷ് കോൺഗ്രസ് വേദിയിലെത്തുന്നത്.

അഖിലേഷിനെ യാത്രയിലേക്ക് സ്വാഗതം ചെയ്‌ത എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ തങ്ങൾ ഒരുമിച്ച് പോരാടുകയാണെന്ന് വ്യക്‌തമാക്കി.

"അഖിലേഷ് ജിയെ 'ഭാരത് ജോഡോ ന്യായ് യാത്ര' യിലേക്ക് സ്വാഗതം ചെയ്യുന്നു. ഇന്ന് വളരെ സന്തോഷകരമായ ദിവസമാണ്. രാജ്യത്തിൻ്റെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ ഞങ്ങൾ ഒരുമിച്ച് പോരാടുകയാണ്." - പ്രിയങ്ക പറഞ്ഞു.

യാത്രയെ അഭിസംബോധന ചെയ്‌ത, അഖിലേഷ് ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുക എന്നതും, ബിജെപി നശിപ്പിച്ച ഡോ ബിആർ അംബേദ്‌കറിൻ്റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുക എന്നതുമാണ് തങ്ങള്‍ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ചൂണ്ടിക്കാട്ടി.

"സ്‌നേഹത്തിന്‍റെ കട തുറന്ന രാഹുല്‍ ആഗ്രയിലെത്തിയതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ആഗ്ര സ്‌നേഹത്തിന്‍റെ നഗരമാണ്. ഇവിടെനിന്ന് സ്‌നേഹം ശേഖരിച്ച് യാത്രയിലുടനീളം അത് പ്രസരിപ്പിക്കണം." അഖിലേഷ് പറഞ്ഞു.

അലിഗഡിൽ നിന്നാണ് ഇന്ന് ഭാരത് ജോഡോ ന്യായ് യാത്ര പുനരാരംഭിച്ചത്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലൂടെ പ്രയാണം ചെയ്‌ത്‌ ഉച്ചകഴിഞ്ഞ് 3 മണിയോടെ യാത്ര ആഗ്രയിൽ എത്തി. യാത്രയിൽ സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള പ്രമുഖര്‍ രാഹുലിനൊപ്പെം അണിചേരുന്നുണ്ട്.

മഹിള കോൺഗ്രസ് കമ്മിറ്റി ദേശീയ പ്രസിഡൻ്റ് അൽക്ക ലാംബ, ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെ, പ്രിയങ്ക ഗാന്ധി എന്നിവര്‍ യാത്രയെ മുഴുവന്‍ സമയവും അനുഗമിക്കുന്നുണ്ട്.

രാഹുൽ വിദേശത്തേക്ക്, യാത്ര നിർത്തിവയ്ക്കും:ഉത്തർപ്രദേശിലുടെയുള്ള യാത്രയുടെ അവസാന ദിവസമാണിന്ന്. രാഹുൽ വിദേശത്തേക്ക് പോകുന്നതിനാൽഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അഞ്ച് ദിവസം ഇടവേള നല്‍കും. നാളെ (ഫെബ്രുവരി 26) മുതൽ മാർച്ച് 1 വരെയാണ് ഭാരത് ജോഡോ ന്യായ് യാത്ര ഇടവേള എടുക്കുന്നത്. രാഹുൽ ഗാന്ധിക്ക് കേംബ്രിഡ്‌ജ് സർവകലാശാലയിൽ രണ്ട് പ്രത്യേക പ്രഭാഷണങ്ങൾ നടത്താനും, ന്യൂഡൽഹിയിലെ പ്രധാന യോഗങ്ങളിൽ പങ്കെടുക്കാനുമുള്ളതിനാലാണ് ഇടവേള (Bharat Jodo Nyay Yatra is Taking Break).

ഇടവേളയ്ക്ക് ശേഷം മാർച്ച് 2ന് ഉച്ചയ്ക്ക് 2 മണിക്ക് ധോൽപൂരിൽ നിന്നും ഭാരത് ജോഡോ ന്യായ് യാത്ര പുനരാരംഭിക്കും. മധ്യപ്രദേശിലെ മറ്റ് ജില്ലകള്‍ ഉൾപ്പടെ മൊറേന, ഗ്വാളിയോർ, ശിവപുരി, ഗുണ, ഷാജാപൂർ, ഉജ്ജയിൻ എന്നിവിടങ്ങളിലും പര്യടനം നടത്തും.

Also Read: ഭാരത് ജോഡോ ന്യായ് യാത്ര പാളം തെറ്റില്ല, രാഹുൽ ഗാന്ധിയെ നിശബ്‌ദനാക്കാനാകില്ല; ജയറാം രമേശ്

മാർച്ച് 5ന് ഉച്ചയ്ക്ക് 2 മണിക്ക് ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ രാഹുൽ ഗാന്ധി ദർശനം നടത്തുമെന്നും ജയറാം രമേശ് അറിയിച്ചു. 2022 നവംബർ 29 ന് ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് രാഹുൽ ഗാന്ധി അവസാനമായി ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തിയത്.

ABOUT THE AUTHOR

...view details