ഛത്തീസ്‌ഗഡ് : ഗോത്രവർഗ ആധിപത്യമുള്ള ബിജാപൂർ ജില്ലയിലെ സർക്കാർ നടത്തുന്ന റസിഡൻഷ്യൽ സ്‌കൂളിൽ വൻ തീപിടിത്തം. അപകടത്തില്‍ നാലു വയസുകാരി മരിച്ചതായി അധികൃതർ അറിയിച്ചു. അവപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചിന്തകോന്ത ഗ്രാമത്തിലെ പെൺകുട്ടികൾക്കായുള്ള പോർട്ട ക്യാബിൻ (പ്രീ ഫാബ്രിക്കേറ്റഡ് പോർട്ടബിൾ സ്ട്രക്‌ചർ) സ്‌കൂളിലാണ് ബുധനാഴ്‌ച രാത്രി തീപിടിത്തമുണ്ടായത്.
റസിഡൻഷ്യൽ സ്‌കൂളില്‍ തീപിടിത്തം; 4 വയസുകാരി വെന്തുമരിച്ചു
Published : Mar 7, 2024, 10:03 AM IST
സ്‌കൂളിലെ ഒരു വിദ്യാർഥിനിയുടെ സഹോദരിയാണ് പൊള്ളലേറ്റ് മരിച്ചത്.
മരിച്ചത് സ്‌കൂളിലെ വിദ്യാർഥിയല്ലെന്നാണ് സ്‌കൂള്‍ അധികൃതർ നല്‍കുന്ന വിവരം. സ്‌കൂളിലെ ഒരു വിദ്യാർഥിനിയുടെ സഹോദരിയാണ് പൊള്ളലേറ്റ് മരിച്ചത്. തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും 380 വിദ്യാർഥികളെയും പോർട്ട ക്യാബിൻ ജീവനക്കാരും ഗ്രാമവാസികളും ചേര്‍ന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു. പിന്നീടാണ് ഒരു വിദ്യാർഥിയുടെ ഇളയ സഹോദരിയെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുട്ടിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു (4-year-old girl killed in fire at residential school in Chhattisgarh).
സംസ്ഥാനത്തെ നക്‌സൽ ബാധിത പ്രദേശങ്ങളിൽ സ്‌കൂൾ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് പോർട്ട ക്യാബിനുകൾ ഉപയോഗിക്കുന്നത്. തീപിടിത്തത്തിൽ പോർട്ട ക്യാബിൻ പൂർണമായും കത്തിനശിച്ചു. വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. അതേസമയം തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.