കോട്ടയം: ഗണപതിക്കെതിരായ പരാമർശത്തിൽ ഹൈന്ദവ വിഭാഗത്തിന് ഒപ്പം ആണ് എസ്‌എൻഡിപിയെന്ന് തുഷാർ വെള്ളാപ്പള്ളി. ഇക്കാര്യത്തിൽ ഉണ്ടാകുന്ന പ്രതിഷേധം സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. പെരുന്നയില്‍ എന്‍.എസ്.എസ്. ആസ്ഥാനത്ത് ജി. സുകുമാരന്‍ നായരെ സന്ദര്‍ശിച്ച ശേഷമായിരുന്നു തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം.
പ്രതിഷേധത്തിന് ഒപ്പം ചേരണോ എന്ന് ഇപ്പോൾ പറയുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം ഒരു വിശ്വാസത്തെയും മോശമായി പറയുന്നത് അംഗീകരിക്കാൻ ആകില്ലെന്നും വ്യക്തമാക്കി. 'രണ്ടു ദിവസങ്ങളായി വളരെ മോശമായ മുദ്രാവാക്യമാണ് ഹിന്ദു വിഭാഗത്തിന് നേരെയുണ്ടായത്. ആരെയും കുത്തിക്കൊല്ലാനും കത്തിക്കാനുമൊന്നും എസ്‌എൻഡിപിയോ എന്‍എസ്എസോ പോലെയുള്ള ഒരു ഹിന്ദു സംഘടനകളും ആഹ്വാനം ചെയ്യുന്നില്ല. ഒരു വിശ്വാസത്തെ മാത്രം ഹനിക്കുന്ന രീതിയില്‍ തേജോവധം ചെയ്യുന്നത് തെറ്റാണ്. ഗണപതി ഞാന്‍ ആരാധിക്കുന്ന എന്‍റെ ദൈവമാണ്. ആ ദൈവത്തെ കുറിച്ച് മോശം പറയണ്ട കാര്യമില്ലല്ലോ.
ക്രിസ്‌തു ദേവനെ കുറിച്ചോ നബി തിരുമേനിയെ കുറിച്ചോ ഇവിടെ ആരും മോശമായി പറയുന്നില്ല. ഇതെല്ലാം മിത്താണെന്ന് പറയാനുള്ള പല വ്യാഖ്യാനങ്ങളും അവിടെയുമില്ലേ? അത്തരത്തില്‍ വ്യാഖ്യാനിച്ച് ഓരോരുത്തരുടെയും വിശ്വാസങ്ങളെ ഹനിക്കുന്നത് തെറ്റാണ്'- തുഷാർ പറഞ്ഞു. അതേസമയം എൻഎസ്എസ് ആസ്ഥാനത്ത് എത്തിയത് മകളുടെ കല്യാണം ക്ഷണിക്കാൻ ആണെന്നും അദ്ദേഹം പറഞ്ഞു.