കേരളം

kerala

ഡോ.വന്ദനയുടെ കൊലപാതകം : പ്രതി സന്ദീപ് റിമാൻഡിൽ, ലഹരിക്കടിമയായിരുന്നെന്ന് നാട്ടുകാർ

By

Published : May 10, 2023, 11:07 PM IST

ഡോക്‌ടറുടെ മരണം

കൊല്ലം : കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോക്‌ടർ വന്ദന ദാസിനെ ചികിത്സയ്ക്കി‌ടെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ 14 ദിവസത്തേയ്‌ക്ക് റിമാൻഡ് ചെയ്‌തു. പൂജപ്പുര സെൻട്രൽ ജയിലിലേക്കാണ് പ്രതിയെ കൊണ്ടുപോയത്. ആക്രമണം നടത്തിയ ശേഷം പ്രതിയെ പൊലീസ് കൊട്ടാരക്കരയിലെ ആശുപത്രിക്ക് പുറത്തേയ്‌ക്ക് കൊണ്ടുവന്നപ്പോൾ, തന്നെ കൊല്ലാൻ കൊണ്ടുപോകുന്നുവെന്ന് ഇയാൾ അലറി വിളിച്ചിരുന്നു. സന്ദീപ് സ്ഥിരം ലഹരിക്കടിമപ്പെട്ടാണ് വീട്ടിൽ വന്നിരുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. 

സംഭവം നടക്കുന്നതിന്‍റെ തലേ ദിവസവും ഇയാൾ തന്നെ ആരോ കൊല്ലാൻ വരുന്നു എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് സമീപത്തെ വീടുകളിൽ ഓടി കയറിയതായി സമീപത്തെ താമസക്കാർ പറഞ്ഞു. ലഹരി ഉപയോഗിച്ചില്ലെങ്കിൽ ശാന്ത സ്വഭാവക്കാനാണ് ഇയാളെന്നും നാട്ടുകാർ പറയുന്നു. സന്ദീപിൻ്റെ ലഹരി ഉപയോഗം മൂലം ഭാര്യ മക്കളെയും കൂട്ടി മാറി കഴിയുകയാണ്. 

ഇയാളും അമ്മയുമാണ് വീട്ടിൽ താമസം. കഴിഞ്ഞ രണ്ട് ദിവസമായി അമ്മയ്ക്ക് സുഖമില്ലാത്തതിനെ തുടർന്ന് സന്ദീപ് അവര്‍ക്കൊപ്പം ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് അമ്മയെ ഡിസ്‌ചാർജ് ചെയ്‌ത് വീട്ടിലെത്തിയത്. ശേഷം ഇന്ന് പുലർച്ചയാണ് പൊലീസിനൊപ്പം ആശുപത്രിയിലെത്തിയ പ്രതി ഡോ വന്ദനയെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

അതേസമയം ഡോ.വന്ദന ദാസിന്‍റെ മൃതദേഹം കൊല്ലം അസീസിയ മെഡിക്കൽ കോളജിൽ പൊതുദർശനത്തിനുവച്ചു. ഇവിടെ സഹപാഠികളായിരുന്നവരും ആരോഗ്യ പ്രവര്‍ത്തകരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് രാത്രി എട്ട് മണിയോടെ ജന്മനാടായ കോട്ടയത്തെ വസതിയിലെത്തിച്ചു.

ABOUT THE AUTHOR

...view details