കേരളം

kerala

പുഴയില്‍ ഉപേക്ഷിച്ചെങ്കിലും ആ തവള ഗീതയെ തേടിയെത്തി, പിന്നാലെ മറ്റുള്ളവരും ; ഇപ്പോള്‍ അരുമകളായി ആറെണ്ണം

By

Published : Mar 23, 2023, 4:04 PM IST

പട്ടിക്കും പൂച്ചക്കും കോഴികൾക്കുമൊപ്പം അരുമയായി തവളകളും

കാസർകോട് : പട്ടിക്കും പൂച്ചയ്ക്കും‌ കോഴികൾക്കും ഒപ്പം തവളകളെ അരുമയായി വളർത്തുന്ന ഒരു വീട്ടമ്മയുണ്ട് കാസർകോട്. ഒന്നും രണ്ടുമല്ല ആറ് തവളകളെയാണ് നീലേശ്വരം കൊയാമ്പുറത്ത് കെ വി ഗീത പോറ്റുന്നത്. ഇവയെ കയ്യിൽ എടുത്ത് താലോലിക്കുകയും ചെയ്യും. നാട്ടുകാർ വട്ടാണെന്ന് പറഞ്ഞ് പരിഹസിക്കുമ്പോഴും മുൻ നഗരസഭ കൗൺസിലർ കൂടിയായ ഗീത തവളകളെ സംരക്ഷിക്കുന്ന തിരക്കിൽ തന്നെയാണ്.

മഴ എത്തിയാൽ ഇവിടെ നിന്നും തവളകളുടെ കരച്ചിലും കേൾക്കാം. മൂന്നുവർഷം മുമ്പ് ഒരു മഴക്കാലത്താണ് വീട്ടുമുറ്റത്തേയ്ക്ക് ഒരു തവളയെത്തുന്നത്. മഞ്ഞത്തവളകൾ കൂട്ടത്തോടെ ഇല്ലാതായ കാലമായിരുന്നു അത്. വീട്ടിലെ കോഴിക്കുഞ്ഞുങ്ങളെ പിടിക്കാൻ തുടങ്ങിയപ്പോൾ തൊട്ടടുത്ത പുഴയിൽ കൊണ്ടുപോയി ഉപേക്ഷിച്ചു. എന്നാൽ രണ്ടാം പക്കം തവള വീട്ടിലേക്ക് തന്നെ തിരിച്ചെത്തി. പല തവണ ഇതാവർത്തിച്ചതോടെ വെള്ളം നിറച്ച് തവളയെ സംരക്ഷിക്കുകയായിരുന്നു.

ഗീത അതിനെ തൊട്ടും തലോടിയും പരിചരിച്ചു. ആദ്യമൊക്ക ഗീത അല്ലാതെ മാറ്റാരെങ്കിലും പിടിച്ചാൽ ചാടിപ്പോകുമായിരുന്നു. ഇപ്പോൾ ഗീതയ്‌ക്കൊപ്പം മക്കളും ഇതിനെ പരിചരിക്കാറുണ്ട്. പിന്നീട് ഓരോന്നോരോന്നായി വീട്ടിലേക്ക് അതിഥികളായി എത്തി തുടങ്ങി. 

വൈകുന്നേരങ്ങളിൽ ഇരപിടിക്കാനായി കൂട്ടത്തോടെയിറങ്ങുന്ന ആറുപേരും ഒരുമിച്ച് തിരിച്ചെത്തും. അപരിചിതരുടെ ശബ്‌ദം കേട്ടാൽ തല അൽപം പുറത്തേക്ക് ഉയർത്തി നോക്കും. പിന്നെ വെള്ളത്തിലേക്ക് മുങ്ങും. കൈയിലെടുത്ത് തലോടൽ മാത്രമല്ല നടക്കുമ്പോഴൊക്കെ ഗീത അവയെ കൂടെ കൊണ്ടുപോകും. മകൾ ആരതിയും തവളകളുടെ കൂട്ടുകാരിയാണ്. 

ഇവയ്‌ക്ക് പുറമെ എട്ട്‌ പൂച്ചകളും രണ്ട്‌ നായ്ക്കളും 15 നാടൻ കോഴികളും ഈ വീട്ടിലുണ്ട്‌. പൊതു പ്രവർത്തക കൂടിയായ ഗീത അവയെയും പരിചരിക്കുന്നു. എല്ലാറ്റിനും പിന്തുണയുമായി അധ്യാപകനായ ഭർത്താവ് കെ പി ബാബുവും മറ്റൊരു മകളായ അശ്വതിയുമുണ്ട്. 

ABOUT THE AUTHOR

...view details