കേരളം

kerala

'ജീപ്പിൽ തോട്ടിയുമായി റോഡില്‍, കെഎസ്‌ഇബിക്ക് എഐ കാമറ ഷോക്ക്'; 20,500 രൂപയുടെ പിഴ നോട്ടിസും

By

Published : Jun 21, 2023, 12:42 PM IST

Updated : Jun 21, 2023, 2:47 PM IST

കെഎസ്‌ഇബിയുടെ ലൈൻ വർക്കിനായി തോട്ടിയുമായി പോയ ജീപ്പാണ് എഐ കാമറയിൽ പതിഞ്ഞത്. അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിലെ ജീവനക്കാർക്കായി വാടകയ്‌ക്കെടുത്തതാണ് ഈ വാഹനം

AI Camera  കെഎസ്‌ഇബിയെ ഷോക്കടിപ്പിച്ച് എഐ കാമറ  കെഎസ്‌ഇബി  തോട്ടിയുമായി പോയ കെഎസ്‌ഇബി വാഹനത്തിന് പിഴ  വയനാട്  അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസ്  AI camera captured KSEB vehicle in wayanad
കെഎസ്‌ഇബിയെ ഷോക്കടിപ്പിച്ച് എഐ കാമറ

വയനാട് :ജീപ്പിനു മുകളിൽ മുളയുടെ തോട്ടി കെട്ടിവച്ചു പോയ കെഎസ്‌ഇബി ജീവനക്കാർക്ക് എഐ കാമറ വകയൊരു ഷോക്ക്. അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിലെ ജീവനക്കാർക്കായി വാടകയ്‌ക്കെടുത്ത ജീപ്പിനു മുകളിൽ തോട്ടി കെട്ടിവച്ച് പോകുന്ന ചിത്രം മോട്ടോർ വാഹന വകുപ്പിന്‍റെ എഐ കാമറയിൽ പതിഞ്ഞതോടെയാണ് കെഎസ്‌ഇബിയും കുരുക്കിലായത്. കെഎല്‍ 18 ക്യു 2693 നമ്പര്‍ ജീപ്പിനാണ് പിഴയടക്കണമെന്ന് നോട്ടിസ് ലഭിച്ചത്

ജീപ്പിനു മുകളിൽ കെട്ടിവെച്ച തോട്ടി പുറത്തേക്ക് തള്ളി നിന്നതാണ് വിനയായത്. ഇതിന് പിഴയായി 20,000 രൂപയും, സീറ്റ് ബെൽറ്റിടാത്തതിന് 500 രൂപയുമടക്കം 20,500 രൂപ പിഴയൊടുക്കണമെന്ന് കാണിച്ച് മോട്ടോർ വാഹന വകുപ്പ് അയച്ച നോട്ടിസ് ഇക്കഴിഞ്ഞ 17ന് വാഹന ഉടമയ്ക്ക് ലഭിക്കുകയും ചെയ്‌തു. കെഎസ്‌ഇബി കരാർ വാഹനമായതിനാൽ ബോർഡ് തന്നെ പിഴ അടക്കേണ്ടിവരും. ഇത്രയും വലിയ തുക പിഴയായി വന്നതിന്‍റെ ഞെട്ടലിലാണ് കെഎസ്‌ഇബി അധികൃതർ.

20,500 രൂപ പിഴയൊടുക്കണമെന്ന് കാണിച്ച് മോട്ടോർ വാഹന വകുപ്പ് അയച്ച നോട്ടീസ്

സംഭവത്തിൽ കെഎസ്‌ഇബി ഉന്നതരെയും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റിനെയും വിവരം ധരിപ്പിച്ചിട്ടുണ്ടെന്ന് അമ്പലവയൽ കെഎസ്‌ഇബി ഇലട്രിക്ഷൻ അസിസ്റ്റന്‍റ് എഞ്ചിനീയർ എ ഇ സുരേഷ് പറഞ്ഞു. മഴക്കാലം തുടങ്ങിയതിനാൽ ലൈനിൽ അറ്റകുറ്റ പണികൾ സ്ഥിരമായി ഉണ്ടാകുമ്പോൾ ലൈൻ ക്ലിയർ ചെയ്യാൻ ഇത്തരത്തിൽ തോട്ടിയടക്കമുള്ളവയുമായി പോകേണ്ടതുണ്ട്. ഇതിനെല്ലാം ഫൈൻ ഈടാക്കാൻ തുടങ്ങിയാൽ കരാർ വാഹനങ്ങൾ കിട്ടാതാകുമെന്നും വൈദ്യുതി സംബന്ധമായ ജോലികൾ മുടങ്ങുമെന്നും വൈദ്യുതി വകുപ്പ് അധികൃതർ പറയുന്നു.

എഐ കാമറ പദ്ധതിയിൽ സർക്കാരിന് തിരിച്ചടി; കോടതിയുടെ അനുമതി ഇല്ലാതെ ബന്ധപ്പെട്ട കരാർ കമ്പനികൾക്ക് പണം നൽകരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. എഐ കാമറയുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും പരിശോധിക്കണം. ഖജനാവിന് നഷ്‌ടമുണ്ടായിട്ടുണ്ടോ, അധിക സാമ്പത്തിക ബാധ്യതയുണ്ടോ എന്നിങ്ങനെയുള്ള വിവരങ്ങൾ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്

എഐ കാമറ അഴിമതിയിൽ കോടതി മേൽ നോട്ടത്തിൽ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും, രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കോടതി ഉത്തരവ്. ഹർജിയിൽ കഴമ്പുണ്ടെന്നു വ്യക്തമാക്കിയ കോടതി, സർക്കാരടക്കമുള്ള എതിർ കക്ഷികൾക്ക് നോട്ടിസും അയച്ചിരുന്നു.

രണ്ടാഴ്‌ചയ്‌ക്കകം ആരോപണങ്ങളിന്മേൽ വിശദമായ സത്യവാങ്‌മൂലം നൽകണമെന്നും ഹർജിക്കാരോട് കോടതി നിർദേശിച്ചു. എഐ കാമറ വിഷയത്തിൽ പല ഭാഗത്തുനിന്നും എതിർപ്പുകളുയർന്നിരുന്നു. പദ്ധതിയിൽ മോട്ടോർ വാഹന വകുപ്പിന്‍റെ പ്രാപ്‌തിയെപ്പറ്റി ധനവകുപ്പ് സംശയം ഉന്നയിച്ചിരുന്നുവെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. ഹർജി ഹൈക്കോടതി മൂന്നാഴ്‌ചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കും.

ALSO READ :AI camera | എഐ ക്യാമറ: സർക്കാരിന് തിരിച്ചടി, അനുമതി ഇല്ലാതെ കരാർ കമ്പനികൾക്ക് പണം നൽകരുതെന്ന് ഹൈക്കോടതി

Last Updated : Jun 21, 2023, 2:47 PM IST

ABOUT THE AUTHOR

...view details