കേരളം

kerala

പ്രതിപക്ഷത്തിന് സമനില തെറ്റിയെന്ന് എം വി ഗോവിന്ദൻ

By

Published : Mar 17, 2023, 12:24 PM IST

ഫ്യൂഡൽ സമൂഹത്തിന്‍റെ ജീർണതയാണ് സുധാകരനിൽ കാണുന്നതെന്നും രാഷ്ട്രീയ വിമർശനത്തിന് പകരം വ്യക്തികളെയാണ് കടന്നാക്രമിക്കുന്നത് എന്നും എന്തും പറയാവുന്ന നില സ്വീകരിക്കുന്നത് ഒരു രാഷ്ട്രീയ നേതാവിന് ഗുണകരമല്ല എന്നും എം വി ഗോവിന്ദൻ ആറ്റിങ്ങലിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എം വി ഗോവിന്ദൻ  സിപിഐഎം  കെപിസിസി  കെ സുധാകരൻ  സിപിഎം സംസ്ഥാന സെക്രട്ടറി  യുഡിഎഫ്  കോൺഗ്രസ്  CPIM  Congress  k sudhakaran  kerala politics
എം വി ഗോവിന്ദൻ

തിരുവനന്തപുരം:കെപിസിസി അധ്യക്ഷൻ കെ സുധാകരനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരിഷ്‌കൃത സമൂഹത്തിന് യോജിച്ച രീതിയിൽ അല്ല സുധാകരന്‍റെ പ്രസ്‌താവന. ഫ്യൂഡൽ സമൂഹത്തിന്‍റെ ജീർണതയാണ് സുധാകരനിൽ കാണുന്നത്. രാഷ്ട്രീയ വിമർശനത്തിന് പകരം വ്യക്തികളെ കടന്നാക്രമിക്കുന്നുവെന്നും ഗോവിന്ദൻ ആരോപിച്ചു.

എന്തും പറയാവുന്ന നില സ്വീകരിക്കുന്നത് ഒരു രാഷ്ട്രീയ നേതാവിന് ഗുണകരമല്ല. ഇത്തരം പദപ്രയോഗങ്ങളും വിശകലന രീതികളും യുഡിഎഫും കോൺഗ്രസും അംഗീകരിക്കുന്നുണ്ടോ എന്നതും പ്രധാന പ്രശ്‌നമാണെന്നും എം വി ഗോവിന്ദൻ ആറ്റിങ്ങലിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സൂര്യനെ പഴയ മുറം കൊണ്ട് മറയ്‌ക്കാനാവില്ലെന്നും മുഖ്യമന്ത്രിയെ പിന്തുണച്ച് അദ്ദേഹം പറഞ്ഞു. 'സുധാകരനെ തിരുത്താനുള്ള നിലപാട് യുഡിഎഫ് സ്വീകരിക്കണം. എന്നാൽ അതിന് കഴിയാത്ത രീതിയിൽ പ്രതിസന്ധിയിലാണ് യുഡിഎഫ് ഉള്ളത്. രാഷ്ട്രീയ വിമർശനത്തിന് പകരം വ്യക്തികളെ കടന്നാക്രമിക്കുകയാണ്. പ്രതിപക്ഷം സമനില തെറ്റിയ പോലെയാണ് പ്രവർത്തിക്കുന്നത്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്ന ആശങ്കയും വിഭ്രാന്തിയുമാണ് പ്രതിപക്ഷം ഇപ്പോൾ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്.

കോൺഗ്രസ് നേതൃത്വം കലാപത്തിന് നേതൃത്വം നൽകുന്ന പ്രസ്‌താവനകളാണ് ഇറക്കുന്നത്. സ്‌പീക്കറെ പോലും ഉപരോധിക്കുന്ന സാഹചര്യമുണ്ടായി. ജനകീയ പ്രതിരോധ ജാഥയിലെ ജനപങ്കാളിത്തവും രണ്ടാം പിണറായി സർക്കാരിന്‍റെ മികച്ച പ്രവർത്തനവും കോൺഗ്രസിനെയും യുഡിഎഫിനെയും അങ്കലാപ്പിലാക്കിയിരിക്കുകയാണ്. സിപിഎമ്മിനെയും എൽഡിഎഫിനെയും നേരിടാനാകുന്നില്ല എന്നതിന്‍റെ സാക്ഷ്യപത്രമാണ് ആക്രമണങ്ങളിലൂടെ അവർ പരസ്യമായി കാണിക്കുന്നത്,' എം വി ഗോവിന്ദൻ വ്യക്തമാക്കി.

സ്വപ്‌ന സുരേഷിനെതിരെ വക്കീൽ നോട്ടീസ് അയച്ചതിലും എം വി ഗോവിന്ദൻ പ്രതികരിച്ചു. നട്ടെല്ല് ഒന്നല്ല പത്തുണ്ട് എന്നും അതിനാലാണ് മാനനഷ്‌ടക്കേസ് കൊടുത്തതെന്നും തോന്നിയത് പോലെ പറഞ്ഞാൽ മിണ്ടാതിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ വിജേഷ് പിള്ള എന്നയാള്‍ മുഖേനെ തന്നെ എം വി ഗോവിന്ദൻ ഭീഷണിപ്പെടുത്തിയെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. ഒരുകോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചത്. തളിപ്പറമ്പയിലെ അഭിഭാഷകന്‍ മുഖേനയാണ് നീക്കം. കതിരൂര്‍ പുല്യോട്ടുംകാവ് ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായുള്ള കലാശത്തിൽ പി ജയരാജന്‍റെയും ചെഗുവേരയുടെയും ചിത്രം ഉള്‍പ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ, പി ജയരാജൻ്റെ പടം വച്ചത് പാർട്ടി അംഗീകരിക്കുന്നില്ലെന്നും വിശ്വാസവുമായി ബന്ധപ്പെട്ട് മാർക്‌സിൻ്റെ പടം വെച്ചാലും അംഗീകരിക്കില്ല. എന്നാൽ ഒരു വിശ്വാസത്തിനും പാർട്ടി എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനങ്ങളാണ് സുധാകരൻ കഴിഞ്ഞ ദിവസം ഉന്നയിച്ചത്. നാണവും മാനവുമില്ലാത്ത മുഖ്യമന്ത്രിയെ സ്ഥാനത്ത് നിന്ന് മാറ്റാൻ നട്ടെല്ലുണ്ടെങ്കിൽ എം വി ഗോവിന്ദൻ തയാറാകണമെന്ന് സുധാകരൻ പറഞ്ഞു. അഴിമതിക്കാരനല്ലാത്ത പാര്‍ട്ടി സെക്രട്ടറി അഴിമതിക്കാരന് ചൂട്ട് പിടിക്കരുതെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് ഗോവിന്ദന്‍ മാഷുടെ നിഴലാവാന്‍ അര്‍ഹതയില്ല. അഴിമതിക്കാരന്‍ അല്ലാതിരുന്നിട്ടും കാര്യമില്ല. അഴിമതിക്ക് കൂടെ നില്‍ക്കുന്നതും അഴിമിതിയാണെന്നും സുധാകരന്‍ ഇന്നലെ പ്രതികരിച്ചിരുന്നു.

ABOUT THE AUTHOR

...view details