കേരളം

kerala

'ഗവേഷണ രംഗത്ത് ചോരണം നടക്കുന്നു, ഗവേഷകര്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തുന്നു'; പ്രൊഫ എംഎ ഉമ്മൻ

By

Published : Jun 8, 2023, 4:34 PM IST

ഗവേഷണ രംഗത്തെ കേരളീയരായ പ്രഗത്ഭരെ ആദരിക്കുന്നതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കൈരളി റിസർച്ച് പുരസ്‌കാരങ്ങളിൽ സോഷ്യൽ സയൻസ് വിഭാഗത്തിൽ കൈരളി ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ് വാങ്ങിയതിനു ശേഷം ഇ ടിവി ഭാരതിനോട് പ്രതികരിക്കുകയായിരുന്നു പ്രൊഫസസര്‍ എംഎ ഉമ്മൻ

prof m a ummen  kairali life time achievement award  resreach  science research  dr ajay gosh  teachers  life time achievement award  latest news in trivandum  latest news today  പ്രൊഫ എം എ ഉമ്മൻ  കൈരളി  കൈരളി ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ്
'ഗവേഷണ രംഗത്ത് ചോരണം നടക്കുന്നു, ഗവേഷകര്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തുന്നു'; പ്രൊഫ എം എ ഉമ്മൻ

പ്രൊഫ. എംഎ ഉമ്മൻ സംസാരിക്കുന്നു

തിരുവനന്തപുരം:താൻ അന്വേഷിക്കുന്നത് പുതിയ ഒരു മേഖല തുറക്കാനാണെന്ന ബോധം ഓരോ ഗവേഷകനും അവരുടെ ഗൈഡുകൾക്കും ഉണ്ടാവണമെന്ന് പ്രൊഫ. എം എ ഉമ്മൻ. ഗവേഷണ രംഗത്ത് ഇപ്പോൾ ചോരണമാണ് നടക്കുന്നത്. കൂണുകൾ പോലെ പടച്ചുവിടേണ്ട ഒന്നല്ല ഗവേഷണമെന്നും അദ്ദേഹം പറഞ്ഞു. കൈരളി റിസർച്ച് പുരസ്‌കാരങ്ങളിൽ, സോഷ്യൽ സയൻസ് വിഭാഗത്തിൽ കൈരളി ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ് വാങ്ങിയതിന് ശേഷം ഇടിവി ഭാരതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗവേഷണ രംഗത്തെ കേരളീയരായ പ്രഗത്ഭരെ ആദരിക്കുന്നതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയതാണ് ഈ പുരസ്‌കാരം.

ഉന്നത വിദ്യാഭ്യാസം ഒരുമിച്ചുള്ള അന്വേഷണം: 1968ൽ കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും പിഎച്ച്‌ഡി കരസ്ഥമാക്കിയ പ്രൊഫ. ഉമ്മൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ എക്കണോമിക്‌സ് വിഭാഗത്തിലെ ആദ്യ പ്രൊഫസറാണ്. സാമ്പത്തിക വികസനത്തിൽ ഇറ്റലിയിൽ നിന്ന് ഡിപ്ലോമയും കരസ്ഥമാക്കിയ ഇദ്ദേഹം നാലാം സംസ്ഥാന ഫിനാൻസ് കമ്മിഷൻ ചെയർമാനുമായിരുന്നു. ഗവേഷണത്തോടും അധ്യാപനത്തോടും ആത്മാർഥത കാണിക്കണമെന്നും അധ്യാപകരും വിദ്യാർഥികളും ഒരുമിച്ചുള്ള അന്വേഷണമാണ് ഉന്നത വിദ്യാഭ്യാസമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസത്തിന്‍റെ അന്തരീക്ഷം വിദ്യാഭ്യാസം തന്നെയാവണം. അധ്യാപകരെ വെല്ലുവിളിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ പരിഷ്‌കാരങ്ങൾ വരുന്നുണ്ടെന്നും എന്നാൽ അടിത്തറ ബലഹീനമായാൽ അതിൽ കാര്യമില്ലെന്നും പ്രൊഫ. ഉമ്മൻ പറഞ്ഞു. അതേസമയം, ഗവേഷണങ്ങൾ ചെയ്യുന്നതിന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഭൗതിക സാഹചര്യങ്ങൾ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളേക്കാൾ മുന്നിലാണന്ന് സയൻസ് വിഭാഗത്തിൽ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് കരസ്ഥമാക്കിയ ഡോ. എ അജയ്ഘോഷ് പറഞ്ഞു.

എൻഐഐ എസ്‌ടി(നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് റിസര്‍ച്ച്) മുൻ ഡയറക്‌ടറാണ് ഇദ്ദേഹം. പുതിയ ഗവേഷകർ കേരളത്തിലെ സാഹചര്യങ്ങൾ പരമാവധി ഉപയോഗിക്കണമെന്നും രാജ്യത്തിന് ഉപകാരപ്രദമാകുന്ന ഗവേഷണങ്ങൾ നടത്തണമെന്നും വികസിത രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറ വിദ്യാഭ്യാസം കൊണ്ടാണെന്നും അദ്ദേഹം അറിയിച്ചു.

ഗവേഷകർ പേപ്പറുകളുടെ നമ്പറുകളുടെ പുറകെ പോകരുത്. സമൂഹത്തിന് ഉപകാരപ്പെടുന്നതും ക്വാളിറ്റിയുള്ളതുമായ ഗവേഷണങ്ങൾ നടത്തുക, അവ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് പുറമേനിന്ന് ആളുകൾ വരുന്നതിനുവരെ കാരണമാകും. അവസരങ്ങൾ വർധിക്കുമെന്നും ഡോ. എ അജയ്ഘോഷ് പറഞ്ഞു. ഗവേഷണങ്ങൾക്ക് അധ്വാനം ഒരേ പോലെയാണെന്നും അറിവിനെ വികസനമാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവാര്‍ഡ് ജേതാക്കള്‍:സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്‍റെ നേതൃത്വത്തിൽ ഗവേഷകർക്ക് അവാർഡുകൾ നൽകുന്നത് രാജ്യത്ത് ഇത് ആദ്യമാണ്. ശാസ്ത്ര, സാമൂഹിക, ആർട്‌സ് ആൻഡ് സയൻസ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ ഗവേഷണം നടത്തിയ വിദേശത്തടക്കമുള്ള മലയാളികൾക്കായി കൈരളി ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് കാനഡ മാക് മാസ്‌റ്റർ പ്രൊഫസർ സലീം യൂസഫിന് ലഭിച്ചു. (അഞ്ച് ലക്ഷം രൂപ). ശാസ്ത്ര, സാമൂഹിക, ആർട്‌സ് ആൻഡ് സയൻസ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ ഗവേഷണം നടത്തിയ കേരളത്തിലെ സ്ഥാപനങ്ങളിലെ പ്രമുഖർക്കായി കൈരളി ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് ഡോ. എം ലീലാവതി, എംഎ ഉമ്മൻ, ഡോ. അജയ്‌ഘോഷ് എന്നിവര്‍ക്ക് ലഭിച്ചു (രണ്ടര ലക്ഷം).

ഇന്‍റര്‍ ഡിസിപ്ലിനറി മേഖലകളിൽ പോസ്‌റ്റ് ഡോക്‌ടർ ഗവേഷണം നടത്തുന്നവർക്കായി കൈരളി ഗവേഷക പുരസ്‌കാരം ഡോ. സിജില റോസ്‌ലി, ഡോ. മയൂരി, ഡോ. സ്വപ്‌ന, ഡോ. മഞ്ജു എന്നിവര്‍ സ്വീകരിച്ചു. രണ്ട് വർഷ റിസർച്ച് ഗ്രാന്‍ഡടക്കം അഞ്ചുലക്ഷം രൂപയാണ് ലഭിച്ചത്. ഗവേഷകരായ അധ്യാപകർക്കായി കൈരളി ഗവേഷണ പുരസ്‌കാരം ഡോ. റീന മോൾ, ഡോ. രാധാകൃഷ്‌ണൻ, ഡോ. അലക്‌സ്, ഡോ. അൻവർ സാദത്ത്, ഡോ. ഷംഷാദ് ഹുസൈൻ തുടങ്ങിയവര്‍ക്ക് ലഭിച്ചു. രണ്ട് വർഷ റിസർച്ച് ഗ്രാന്‍റ് അടക്കം 25 ലക്ഷം രൂപയാണ് ലഭിച്ചത്. അവാർഡുകൾ തിരുവനന്തപുരത്ത് വച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ ആർ ബിന്ദു വിതരണം ചെയ്‌തു.

ABOUT THE AUTHOR

...view details