കേരളം

kerala

രാഖിമോള്‍ വധം: പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും 3 ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി

By

Published : Jun 9, 2023, 10:35 PM IST

വിവാഹവാഗ്‌ദാനം നല്‍കിയ ശേഷം മറ്റൊരു വിവാഹത്തിനൊരുങ്ങിയ ആർമിയിലെ ഉദ്യോഗസ്ഥനായ അഖിൽ ആർ നായരെ ചോദ്യം ചെയ്‌തതോടെയാണ് ഇയാളും സഹോദരനും സുഹൃത്തും ചേര്‍ന്ന് രാഖിമോളെ കഴുത്ത് ഞ്ഞെരിച്ച് കൊലപ്പെടുത്തിയത്

Neyyattinkara Rakhimol murder  Rakhimol murder  lifetime imprisonment  lifetime imprisonment for Accused  രാഖിമോള്‍ വധം  പ്രതികൾക്കും ജീവപര്യന്തം കഠിന തടവ്  ശിക്ഷ വിധിച്ച് കോടതി  രാഖി  പ്രതി  വിവാഹവാഗ്‌ദാനം നല്‍കിയ ശേഷം  നെയ്യാറ്റിൻകര
രാഖിമോള്‍ വധം; പ്രതികൾക്കും ജീവപര്യന്തം കഠിന തടവും മൂന്ന് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: നെയ്യാറ്റിൻകര തിരുപുറം പുത്തൻ കട ജോയി ഭവനിൽ രാജൻ്റെ മകൾ രാഖിമോളെ (30) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ട കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം കഠിന തടവും മൂന്ന് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി. അമ്പൂരി തട്ടാമുക്ക് അശ്വതി ഭവനിൽ രാജപ്പൻ നായർ മകൻ ഇന്ത്യൻ ആർമിയിലെ ഉദ്യോഗസ്ഥൻ അഖിൽ ആർ നായർ(24), അഖിലിൻ്റെ സഹോദരൻ രാഹുൽ ആർ നായർ(27), ഇവരുടെ സുഹൃത്ത് അമ്പൂരി തട്ടാൻമുക്ക് ആദർശ് ഭവനിൽ സുരേന്ദ്രൻ നായർ മകൻ ആദർശ് നായർ(23) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻ ജഡ്‌ജ് കെ.വിഷ്‌ണുവാണ് ശിക്ഷ വിധിച്ചത്.

പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം കൂടി പ്രതികൾ അധിക തടവ് അനുഭവിക്കണം. ജീവപര്യന്തം തടവിന് പുറമെ തെളിവ് നശിപ്പിച്ചതിന് അഞ്ചുവർഷം വീതം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം കൂടി പ്രതികൾ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. കൊല്ലപ്പെട്ട രാഖിമോളിൻ്റെ ആശ്രിതർക്ക് ജില്ല ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്നും നഷ്‌ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.

കൊടുംക്രൂരത ഇങ്ങനെ:2019 ജൂണ്‍ 21 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതിയായ അഖിൽ ആർ നായർ ഇന്ത്യൻ ആർമിയിൽ ഡ്രൈവറായി ജോലി നോക്കിവരുമ്പോള്‍ പൂവാർ നിന്നും കളമശ്ശേരിയിലെ ഒരു സ്വകാര്യ കേബിൾ കമ്പനിയിൽ ജോലി നോക്കിയിരുന്ന രാഖി മോളെ മിസ്‌ഡ്കോളിലൂടെ പരിചയപ്പെട്ട ശേഷം അഖിൽ ആർ നായർ രാഖിയുമായി പ്രണയത്തിലാവുകയും തുടർന്ന് വിവാഹവാഗ്‌ദാനം നൽകുകയും ചെയ്‌തിരുന്നു. കളമശ്ശേരിയിൽ നിന്നും അവധിക്ക് രാഖി നെയ്യാറ്റിൻകര പുത്തൻ കടയിലെ വീട്ടിൽ വരുമ്പോഴെല്ലാം അഖിൽ ബീച്ചിലും മറ്റ് സ്ഥലങ്ങളിലും രാഖിയെ കൊണ്ടുപോയിരുന്നു. രാഖി മോളുമായി പ്രണയത്തിലിരിക്കെ തന്നെ രാഖി അറിയാതെ അന്തിയൂർക്കോണം സ്വദേശിയായ ഒരു യുവതിയുമായി അഖിൽ പ്രണയത്തിലാവുകയും തുടർന്ന് രാഖിയെ ഒഴിവാക്കി അന്തിയൂർകോണത്തുള്ള യുവതിയുമായി വിവാഹം നിശ്ചയം നടത്തിയതിൻ്റെ ഫോട്ടോകൾ അഖിൽ ഫേസ്‌ബുക്കിൽ അപ്‌ലോഡ് ചെയ്‌തു. ഇതറിഞ്ഞ രാഖി അന്തിയൂർ കോണത്തുള്ള യുവതിയുമായുള്ള വിവാഹം മുടക്കുമെന്ന് പറഞ്ഞതിലുള്ള വിരോധമാണ് രാഖിമോളെ കൊലപ്പെടുത്തുന്നതിന് കാരണമായത്.

ആസൂത്രണം ചെയ്‌ത കൊല:എറണാകുളത്തെ സ്വകാര്യ ചാനലിലെ ബ്രോഡ്ബാൻഡ് വിഭാഗത്തിൽ ജോലി ചെയ്‌തിരുന്ന രാഖി ജൂൺ 18ന്‌ അവധിക്ക് നാട്ടിലെത്തി. കൃത്യം നടന്ന ദിവസമായ 21ന് മടങ്ങാനായി വീടുവിട്ട രാഖിയെ അഖിൽ അനുനയ രൂപത്തിൽ നെയ്യാറ്റിൻകര ബസ്‌ സ്‌റ്റാൻഡിൽ വിളിച്ചുവരുത്തുകയും താൻ നിർമിക്കുന്ന അംബൂരിയിലെ പുതിയ വീട് കാണിക്കാമെന്ന് പറഞ്ഞ് സുഹൃത്തിൻ്റെ കാറിൽ കയറ്റി അമ്പൂരി തട്ടാമുക്കിലെത്തിച്ചു. അവിടെ കാത്തുനിന്ന സഹോദരൻ രാഹുൽ, സുഹൃത്ത് ആദർശ് എന്നിവർ വാഹനത്തിൽ കയറി.

രണ്ടാം പ്രതി രാഹുൽ ആർ നായർ വാഹനമോടിച്ചും ആദർശും, അഖിലും പിൻസീറ്റിലിരുന്ന് അമ്പൂരിയിൽ നിന്നും തട്ടാമൂക്ക് ഭാഗത്തേക്ക് പോകുന്ന വഴി വാഹനത്തിന്‍റെ മുൻവശം ഇടതു സീറ്റിലിരുന്ന രാഖിയെ വാഹനത്തിന്‍റെ സീറ്റ് ബെൽറ്റ് ഉപയോഗിച്ച് വാഹനത്തിനുള്ളിൽ വച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണവെപ്രാളത്തിനിടയിൽ രാഖിയുടെ ശബ്‌ദം പുറത്തുകേൾക്കാതിരിക്കാനായി രാഹുൽ കാറിൻ്റെ എഞ്ചിൻ ഇരപ്പിച്ച് വലിയ ശബ്‌ദവുമുണ്ടാക്കിയിരുന്നു.

കൊല്ലപ്പെട്ട രാഖിയുടെ മൃതദേഹം മൂവരും ചേർന്ന് കാറിൽ നിന്നും പുറത്തെടുത്ത് അഖിലിൻ്റെ വീടിനോട് ചേർന്ന റബർ പുരയിടത്തിൽ നേരത്തെ തയ്യാറാക്കിയിട്ടിരുന്ന കുഴിക്ക് സമീപമെത്തിച്ച് രാഖിയുടെ വസ്ത്രങ്ങൾ മാറ്റിയശേഷം അകത്ത് ഉപ്പുംവിതറി മണ്ണിട്ടുമൂടി വൃക്ഷ തൈകൾ വച്ചുപിടിപ്പിച്ചു. തുടർന്ന് അഖിൽ ജോലിസ്ഥലമായ ലഡാക്കിലും, ആദർശും രാഹുലും ഗുരുവായൂരിലേക്കും ഒളിവിൽ പോയിരുന്നു.

തൻ്റെ മകളെ കാണാനില്ലെന്ന് കാണിച്ച് രാഖിയുടെ പിതാവ് രാജൻ പുവ്വാർ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തി വരുമ്പോഴാണ് ഒരു ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുകയായിരുന്ന ആദർശിനെ പൊലീസ് പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. ആദർശിൻ്റെ കുറ്റസമ്മതമൊഴിയിലാണ് ഒന്നും രണ്ടും പ്രതികളായ അഖിലും, രാഹുലും പൊലീസിന്‍റെ കസ്‌റ്റഡിയിലാകുന്നത്. പ്രതികളുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ രാഖിയുടെ മൃതശരീരം അഖിലിൻ്റെ വീട്ടുവളപ്പിൽ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു.

കോടതി വിധിയിലേക്ക് ഇങ്ങനെ:കേസില്‍ 94 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്‌തരിച്ചു. 92 തൊണ്ടിമുതലുകളും, 178 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. എന്നാല്‍ ആദർശിൻ്റെ ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ കോളജിലെ ഡോക്‌ടർ തങ്കരാജിനെ പ്രതിഭാഗം സാക്ഷിയായി വിസ്‌തരിച്ചിരുന്നു. 15 രേഖകളും പ്രതിഭാഗം ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പി ഗീത ആലപ്പുഴ, പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ എന്നിവർ ഹാജരായി.

ABOUT THE AUTHOR

...view details