കേരളം

kerala

'ലീഗ് - ആര്‍എസ്‌പി നിലപാട് യുഡിഎഫില്‍ പ്രതിസന്ധിയുണ്ടാക്കി' ; സംഘപരിവാര്‍ വിരുദ്ധത ആര് സ്വീകരിച്ചാലും പിന്തുണയെന്ന് എം വി ഗോവിന്ദൻ

By

Published : Dec 15, 2022, 11:11 AM IST

വികസനത്തെ തടയുന്ന നയത്തിനെതിരെയും ഗവർണറുടെ സമീപനത്തിനെതിരെയും മുസ്ലിം ലീഗ് പരസ്യമായി രംഗത്തുവന്നു എന്ന് എം വി ഗോവിന്ദൻ പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ

mv govindans article about muslim league  muslim league statements mv govindan  mv govindans article  mv govindan  എം വി ഗോവിന്ദൻ  എം വി ഗോവിന്ദൻ മുഖപത്രത്തിലെഴുതിയ ലേഖനം  മുസ്ലിം ലീഗ് നിലപാട് എം വി ഗോവിന്ദൻ  യുഡിഎഫിനെക്കുറിച്ച് എം വി ഗോവിന്ദൻ  സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗേവിന്ദൻ  മുസ്ലിം ലീഗ് നിലപാടുകളെക്കുറിച്ച് എം വി ഗോവിന്ദൻ
എം വി ഗോവിന്ദൻ

തിരുവനന്തപുരം :ഗവര്‍ണര്‍ വിഷയത്തില്‍മുസ്ലിം ലീഗ് - ആർഎസ്‌പി നിലപാട് യുഡിഎഫിൽ പ്രതിസന്ധിയുണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വികസനത്തെ തടയുന്ന നയത്തിനെതിരെയും ഗവർണറുടെ സമീപനത്തിനെതിരെയും മുസ്ലിം ലീഗ് പരസ്യമായി രംഗത്തുവന്നു. ആർഎസ്‌പിയും ഗവർണറുടെ പ്രശ്‌നത്തിൽ സർക്കാർ നിലപാടിനൊപ്പം നിന്നു. ഇത് യുഡിഎഫിൽ പുതിയ പ്രതിസന്ധി സൃഷ്‌ടിച്ചുവെന്ന് എം വി ഗോവിന്ദൻ പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ പരാമർശിച്ചു.

കേരളത്തിന്‍റെ വികസനത്തിന് വേണ്ടിയും സംഘപരിവാറിന്‍റെ രാഷ്ട്രീയ അജണ്ടകൾക്കെതിരായുമുള്ള പോരാട്ടത്തിൽ അണിചേരുന്ന നിലപാട് ആര് സ്വീകരിച്ചാലും അതിനെ പിന്തുണയ്‌ക്കാനും പ്രോത്സാഹിപ്പിക്കാനും സിപിഎം എന്നും മുന്നിലുണ്ടാകും. അതിന്‍റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ വർത്തമാനകാലത്തുണ്ടായ വിഴിഞ്ഞം പ്രശ്‌നത്തിലും ഗവർണറുടെ പ്രശ്‌നത്തിലും മുസ്ലിം ലീഗ് ഉൾപ്പടെയുള്ളവർ സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്‌തതെന്നും എം വി ഗോവിന്ദൻ ലേഖനത്തിൽ വ്യക്തമാക്കി.

അത്തരം നിലപാട് ആര് സ്വീകരിച്ചാലും അതിനെ തുറന്ന മനസോടെ സ്വീകരിക്കാൻ സിപിഎം പ്രതിജ്ഞാബദ്ധമാണ്. എൽഡിഎഫിന്‍റെ നിലപാട് പൊതുജനങ്ങളിൽ മാത്രമല്ല, യുഡിഎഫിലും പുതിയ പ്രശ്‌നങ്ങൾ രൂപപ്പെടുത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എല്‍ഡിഎഫ് നയം സ്വീകാര്യമെന്ന് ചില യുഡിഎഫ് ഘടക കക്ഷികള്‍ കരുതുന്നു. ഇത് നല്ല സൂചനയാണെന്നും എം വി ഗോവിന്ദൻ ലേഖനത്തിൽ വ്യക്തമാക്കി.

കേരളത്തെ ദുർബലപ്പെടുത്താനുള്ള സംഘപരിവാറിന്‍റെ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ജനാധിപത്യവാദികൾ എൽഡിഎഫിന് അനുകൂലമായി ചിന്തിക്കുന്ന സ്ഥിതിയുണ്ടായി. യഥാർഥ പ്രശ്‌നങ്ങൾ ജനങ്ങളുടെ മുന്നിലേക്ക് കൊണ്ടുവരുന്നതിനുപകരം അപവാദ വ്യവസായമായി വലതുപക്ഷ മാധ്യമപ്രവർത്തനം അധഃപ്പതിച്ചിരിക്കുകയാണെന്നും അദ്ദേഹം ലേഖനത്തിൽ വിമർശിച്ചു.

ആഗോളവത്കരണ നയങ്ങൾക്ക് ബദൽ ഉയർത്തി സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾ ജനങ്ങൾക്ക് ആശ്വാസകരമായി മാറി. ഇത് സർക്കാരിനുള്ള ജനപിന്തുണ കൂടുതൽ വർധിപ്പിക്കുന്നു. സിപിഎമ്മിന് എതിരെയുള്ള ശക്തമായ പ്രചാരവേലയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

സർക്കാരിനും പാർട്ടിക്കുമെതിരായ വാർത്തകൾ ഉണ്ടാക്കാനും പ്രചരിപ്പിക്കാനും മത്സരിക്കുന്ന സ്ഥിതിയും നിലനിൽക്കുകയാണ്. വിഴിഞ്ഞം തുറമുഖ വികസനമെന്നത് കേരളത്തിന്‍റെ പൊതുവായ വികസനത്തിന് അത്യന്താപേക്ഷിതമാണ്. പദ്ധതി നിർത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ഒരു ചെറുവിഭാഗം മറ്റ് പലരുടെയും സഹായത്തോടെ നടത്തിയ സമരത്തെ സമീപിച്ച രീതി ഇക്കാര്യം ബോധ്യപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കലാപവും സംഘർഷവും ഉണ്ടാക്കി മുന്നോട്ടുപോകാനുള്ള ശ്രമത്തെ ഏതുതരത്തിലാണ് പല മാധ്യമങ്ങളും കണ്ടിട്ടുള്ളതെന്ന് വ്യക്തമാണ്. സർക്കാർ ഇക്കാര്യത്തിൽ ശരിയായ സമീപനം സ്വീകരിച്ച് മുന്നോട്ടുപോയപ്പോൾ കേരളത്തിലെ ജനങ്ങൾ അതോടൊപ്പം നിലയുറപ്പിക്കുന്ന സ്ഥിതിയുണ്ടായി. മാധ്യമപ്രചാരണങ്ങളെ തള്ളി ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടുവന്നപ്പോഴാണ് സമരസമിതിക്കാർക്ക് പ്രക്ഷോഭം പിൻവലിക്കേണ്ട സ്ഥിതിയുണ്ടായതെന്നും അദ്ദേഹം ലേഖനത്തിൽ കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാർ സംസ്ഥാനത്തിന്‍റെ വികസനപരിശ്രമങ്ങളെ തുരങ്കം വയ്‌ക്കുകയാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൈപ്പിടിയിലാക്കാനുള്ള പ്രവർത്തനങ്ങളാണ് സംഘപരിവാർ നടത്തുന്നത്. അതിനായി ഗവർണർമാരെ ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉപയോഗപ്പെടുത്തുന്ന സ്ഥിതി വ്യാപകമാണെന്നും അദ്ദേഹം വിമർശിച്ചു.

Also read:ലീഗ് ജനാധിപത്യ പാർട്ടി, സി.പി.എമ്മിനൊപ്പം ചേര്‍ന്ന്‌ ഭരിച്ചത് ഓര്‍മിപ്പിച്ച് എം.വി. ഗോവിന്ദന്‍

അതിന്‍റെ ഭാഗമായി കൂടുതൽ തീവ്രമായി ഇടപെടുന്ന സമീപനമാണ് കേരളത്തിലെ ഗവർണർ സ്വീകരിക്കുന്നത്. സംഘപരിവാറിന്‍റെ ന്യൂനപക്ഷവിരുദ്ധ അജണ്ടകൾക്കെതിരെ എൽഡിഎഫ് സ്വീകരിക്കുന്ന സമീപനം ന്യൂനപക്ഷ ജനവിഭാഗങ്ങളിലും അനുകൂലമായ അവസ്ഥ സൃഷ്‌ടിക്കുന്ന സ്ഥിതിയുണ്ടായി. ഇത്തരത്തിൽ സംസ്ഥാനത്തിന്‍റെ വികസനത്തിനും മതനിരപേക്ഷ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതിനും സ്വീകരിച്ച നിലപാട് വലിയ ജനപിന്തുണ ആർജിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് നയം സ്വീകാര്യമെന്ന് ചില യുഡിഎഫ് ഘടക കക്ഷികള്‍ കരുതുന്നു. ഇത് നല്ല സൂചനയാണെന്നും എം വി ഗോവിന്ദൻ ലേഖനത്തിൽ വ്യക്തമാക്കി.

അതൃപ്‌തി പ്രകടിപ്പിച്ച് സിപിഐ :അതേസമയം ലീഗിനെ പുകഴ്ത്തിയുള്ള എം വി ഗോവിന്ദന്‍റെ പരാമർശങ്ങളിൽ സിപിഐ സംസ്ഥാന നേതൃത്വം നേരത്തെ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. വർഗീയ പാർട്ടിയല്ലെങ്കിലും എതിർ ചേരിയിലുള്ള ലീഗിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകി നടക്കുന്നത് അപക്വമായ ചർച്ചകളാണെന്നാണ് സിപിഐ നിലപാട്.

ABOUT THE AUTHOR

...view details