കേരളം

kerala

കെ-റെയിൽ; ഭൂമി നഷ്‌ടപ്പെടുന്നവരുടെ വികാരം മാനിക്കുന്നു, സമരക്കാരെ കേൾക്കാൻ വകുപ്പില്ല: കാനം

By

Published : Apr 27, 2022, 2:20 PM IST

Updated : Apr 27, 2022, 3:26 PM IST

Kanam Rajendran on krail  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ  CPI state secretary Kanam Rajendran  Kanam Rajendran on silverline project  സിൽവർലൈനിൽ കാനം രാജേന്ദ്രൻ  ഭൂമി നഷ്‌ടപ്പെടുന്നവരുടെ വികാരം മാനിക്കുന്നുവെന്ന് കാനം

ഭൂമി നഷ്‌ടപ്പെടുന്നവരുടെ അക്കൗണ്ടിൽ പണം എത്തിയ ശേഷമേ ഭൂമി ഏറ്റെടുക്കൂവെന്ന് കാനം രാജേന്ദ്രൻ.

തിരുവനന്തപുരം:കെ-റെയിൽ പദ്ധതിക്കായി ഭൂമി നഷ്‌ടപ്പെടുന്നവരുടെ വികാരം മാനിക്കുമെന്നും എന്നാൽ സമരം ചെയ്യുന്നവരെ കേൾക്കാൻ വകുപ്പില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അനുവാദമില്ലാതെ കല്ലിടാൻ ഒരാളിൻ്റെ പുരയിടത്തിൽ കയറാൻ പാടില്ലെങ്കിൽ അത് തടയാൻ പുരയിടത്തിൽ കയറാൻ എന്ത് അവകാശമെന്നും പ്രതിപക്ഷ സമരത്തെ പരാമർശിച്ച് കാനം ചോദിച്ചു.

കെ-റെയിൽ; ഭൂമി നഷ്‌ടപ്പെടുന്നവരുടെ വികാരം മാനിക്കുന്നു, സമരക്കാരെ കേൾക്കാൻ വകുപ്പില്ല: കാനം

ഭൂമി നഷ്‌ടപ്പെടുന്നവർക്ക് നഷ്‌ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും. അവരുടെ അക്കൗണ്ടിൽ പണം എത്തിയശേഷമേ ഭൂമി ഏറ്റെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ സമരക്കാരെ പൊലീസ് കൈകാര്യം ചെയ്യുന്നതിനെയും കാനം ന്യായീകരിച്ചു.

ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ കാനം:ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയവരെ ഉമ്മ വച്ചിട്ടുള്ള ഏത് പൊലീസാണ് ഉണ്ടായിട്ടുള്ളതെന്നായിരുന്നു പ്രതികരണം. അതേസമയം പൊലീസ് ബൂട്ടിട്ട് ചവിട്ടേണ്ടതില്ലെന്നും നിയമപരമായ വഴികൾ ഉണ്ടെന്നും കാനം പറഞ്ഞു. സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ മംഗലപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ പോലെ മോശം ചരിത്രമുള്ളവർ സർവീസിൽ തുടരണോ എന്നു തീരുമാനിക്കേണ്ടത് സേനയിലെ അധികാരികളാണ്.

സിൽവർലൈനിൽ പാർട്ടി ഒറ്റക്കെട്ട്:സിൽവർലൈൻ സംവാദത്തിന് ആരെ ക്ഷണിക്കണമെന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. സിൽവർലൈൻ സംബന്ധിച്ച് പാർട്ടിയിൽ എതിരഭിപ്രായമില്ലെന്ന് വ്യക്തമാക്കിയ കാനം ഇതു സംബന്ധിച്ച മാധ്യമവാർത്തകൾ തളളി. എൽഡിഎഫ് വിപുലീകരണം ചിന്തിച്ചിട്ടില്ലെന്നും പ്രസ്‌താവനകൾ പലതും അന്തരീക്ഷത്തിലുണ്ടാവുമെന്നുമായിരുന്നു മുസ്ലിംലീഗിൻ്റെ എൽഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി.

സിപിഐ ഭാരവാഹികളുടെ പ്രായപരിധി: സിപിഐ ഭാരവാഹികളുടെ പ്രായം സംബന്ധിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പാർട്ടി ദേശീയ കൗൺസിൽ നിർദേശപ്രകാരമാണ്. ഔദ്യോഗിക ഭാരവാഹികൾക്ക് 75 വയസ് കവിയാൻ പാടില്ല. പാർട്ടി അസിസ്റ്റൻ്റ് സെക്രട്ടറിക്ക് സെക്രട്ടറിയെക്കാൾ പ്രായം കൂടരുത്.

ജില്ലാ സെക്രട്ടറിക്കും മണ്ഡലം സെക്രട്ടറിക്കും 65 വയസ് കവിയരുത്. ജില്ലാ - സംസ്ഥാന കൗൺസിലുകളിൽ 40 ശതമാനം പേർ 50 വയസിൽ താഴെ പ്രായമുള്ളവർ ആയിരിക്കണം. ഔദ്യോഗിക കമ്മിറ്റികളിൽ 15% വനിതകളെ ഉൾപ്പെടുത്തണം.

പാർട്ടിയിൽ യുവത്വം കൊണ്ടുവരാനും വനിതകൾക്ക് കൂടുതൽ നേതൃസ്ഥാനങ്ങൾ നൽകാനുമുള്ള ശ്രമത്തിൻ്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. തലമുറ മാറ്റം പാർട്ടിയെ ശക്തിപ്പെടുത്തും. നിലവിൽ പാർട്ടി ലോക്കൽ സമ്മേളനങ്ങൾ നടക്കുകയാണ്. ജൂൺ-ജൂലൈ മാസങ്ങളിൽ മണ്ഡലം സമ്മേളനങ്ങൾ നടക്കും. ഇനി വരുന്ന സമ്മേളനങ്ങളിൽ പുതിയ നിർദേശങ്ങൾ നടപ്പാക്കാൻ സംസ്ഥാന കൗൺസിൽ തീരുമാനിച്ചതായും കാനം പറഞ്ഞു.

Last Updated :Apr 27, 2022, 3:26 PM IST

ABOUT THE AUTHOR

...view details